തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി ശിക്ഷിക്കപ്പെടുമ്പോഴും പ്രതിക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ്, ലീഗ്, സിപിഎം, സിപിഐ നേതാക്കളില്‍ പലരും ഇപ്പോഴും രംഗത്ത്. ചന്ദ്രബോസ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരില്‍ സംസ്ഥാനത്തെ പ്രമുഖ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേര് ഉള്‍പ്പടെ ഉയര്‍ന്നിരുന്നു. ജനരോഷവും മാധ്യമ ഇടപെടലും ഭയന്ന് പിന്നീട് പരസ്യമായി ഇടപെടാതെ പലരും മാറിനില്‍ക്കുകയായിരുന്നു.
മന്ത്രിമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, എ.പി.അനില്‍കുമാര്‍, കെ.ബാബു തുടങ്ങിയവര്‍ക്കും നിസ്സാമുമായി അടുത്തബന്ധമുള്ളതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജില്ലയിലെ എംഎല്‍എമാരായ പി.എ. മാധവന്, ടി.എന്‍.പ്രതാപന്, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ നിസ്സാമിന്റെ പക്കല്‍ നിന്ന് വന്‍തുക കൈപ്പറ്റിയതായും ഇതിന്റെ പ്രത്യുപകാരമെന്നോണം നിസ്സാമിനെ ഈ എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ പല പരിപാടികളിലും വിഐപി പരിഗണനയോടെ പങ്കെടുപ്പിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
പി.എ.മാധവന് എംഎല്‍എ നിസ്സാമിനെ ജയിലില്‍ എത്തി സന്ദര്‍ശിക്കുകയും നിസ്സാമിന്റെ സുഖസൗകര്യങ്ങള്‍ സംബന്ധിച്ച് ജയില്‍ അധികൃതരും പോലീസുമായി സംസാരിക്കുകയും ചെയ്തു. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന പി.സി.ചാക്കോയുടെ പ്രധാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് നിസ്സാമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. സൗജന്യമായാണ് നിസ്സാം കെട്ടിടം പി.സി.ചാക്കോക്കുവേണ്ടി വിട്ടുകൊടുത്തത്. ജമാത്തെ ഇസ്ലാമി, മുസ്ലീം ലീഗ് നേതാക്കള്‍ വന്‍ തുകകളും സഹായങ്ങളും ഇയാളില്‍ നിന്ന് സ്ഥിരമായി കൈപ്പറ്റിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ലീഗ് രാജ്യസഭാംഗവും വ്യവസായിയുമായ പി.വി.അബ്ദുള്‍വഹാബ് നിസ്സാമിന്റെ അടുത്ത സുഹൃത്തും ബിസിനസ്സ് പാര്‍ട്ണറുമാണ്. പോലീസുകാരെ ആക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടും നിസ്സാമിനെതിരെ ഒരു നടപടിയും ഉണ്ടാകാതിരുന്നത് ഇതുമൂലമാണ്.
ചന്ദ്രബോസ് ആക്രമിക്കപ്പെട്ട ജനുവരി 29ന് പുലര്‍ച്ചെ സംഭവം പുറംലോകം അറിയുന്നതിന് മുമ്പ് ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡി നേരിട്ട് സംഭവസ്ഥലത്ത് എത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്മാരോട് നിര്‍ദ്ദേശിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ചന്ദ്രബോസിന്റെ വിധവ ജമന്തിക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇത് നീണ്ടുപോയതും ഉന്നതങ്ങളിലെ ഇടപെടല്‍ മൂലമായിരുന്നു.
കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മന്ത്രിമാരടക്കമുള്ളവരില് നിന്ന് വന്‍ സമ്മര്‍ദ്ദമാണ് ചന്ദ്രബോസിന്റെ കുടുംബത്തിന് മേല്‍ ഉണ്ടായിരുന്നത്. കേസ് ഒത്തുതീര്‍പ്പിന് സമ്മതിച്ചാല്‍ മാത്രമേ ജോലി ലഭിക്കൂ എന്ന് ചിലര്‍ നാട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചന്ദ്രബോസിന്റെ കുടുംബത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കി പ്രതി നിസ്സാമിനെ രക്ഷപ്പെടുത്താനുള്ള ഗൂഡാലോചനയായിരുന്നു ഇതിന് പിന്നില്‍. മാധ്യമങ്ങളുടെ ഇടപെടലാണ് കേസിന്റെ ഗതി മാറ്റിയത്. ഇതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ ഇരുളില്‍ മറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: