കോട്ടയം: അന്യസംസ്ഥാനത്ത് നടന്ന ആത്മഹത്യയുടെ പേരില്‍ ഇവിടെ വിവാദവും കോലാഹലവും സൃഷ്ടിക്കുന്നവര്‍ അന്ന് എവിടെയായിരുന്നുവെന്ന് ദീപാ പി. മോഹന്‍. ദീപയെ ചിലര്‍ക്കെങ്കിലും ഓര്‍മ്മകാണും. എം.ജി. യൂണിവേഴ്സിറ്റിയില്‍ ഗവേഷകയായ ദീപ ഒരു ദളിത് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ എസ്എഫ്ഐയില്‍നിന്ന് നേരിട്ട മാനസീകപീഡനങ്ങളില് നിന്നും ഇന്നും മോചിതയായിട്ടില്ല. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിതിന്റെ ആത്മഹത്യയുടെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ എസ്എഫ്ഐയുടെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നതാണ്. സ്വന്തം നാട്ടില്‍ തനിക്ക് ദുരനുഭവങ്ങളും അവഗണനയും നേരിടേണ്ടിവന്നപ്പോള്‍ ഈ സംഘടന എവിടെയായിരുന്നുവെന്ന് ദീപ ചോദിക്കുന്നു. നേരിട്ട ദുരനുഭവങ്ങള്‍ വിശദീകരിക്കുന്ന ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസില്നിന്നും പ്രതികരണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയാണ് ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുള്ളത്. ഇടത് യൂണിയന് നേതാവായ ഒരു അധ്യാപകന്‍തന്നെ മോഷ്ടാവായി ചിത്രീകരിച്ചതും ഇരിപ്പിടം നിഷേധിച്ചതും ഡിപ്പാര്ട്ടുമെന്റില് പൂട്ടിയിടുകയും ചെയ്തത് ദീപ തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അന്ന് അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിച്ചത്. യൂണിവേഴ്സിറ്റിയില്‍ തനിക്ക് നേരിട്ട ദുരനുഭവം പുറംലോകമറിഞ്ഞപ്പോള്‍ ദളിത് സംഘടനകള്‍ സമരം നടത്തി. എന്നാല്‍ അന്ന് എസ്എഫ്ഐ ഒന്നു പ്രതികരിക്കാന്‍പോലും കൂട്ടാക്കിയില്ല. അധ്യാപകനെതിരെ പോരാട്ടം എന്ന പേരില്‍ അതേ ക്യാമ്പസില്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ തന്നെ മാവോയിസ്റ്റ് ആക്കാനുള്ള ശ്രമംവരെ നടന്നു.
ഭാരതത്തിലെ ജാതിവിവേചനത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എസ്എഫ്ഐ ഇവിടെയും മൗനം പാലിച്ചതായി ദീപ പറഞ്ഞു.
എംഫില്‍ പ്രവേശന പരീക്ഷകള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതുമുതല്‍ തന്നോടുള്ള വിവേചനം ആരംഭിച്ചതായി ദീപ പറഞ്ഞു. എംഫില്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. പിന്നീട് പിഎച്ച്ഡിക്ക് ചേര്‍ന്നു. ഇതിനിടയില്‍ തന്റെ രണ്ടുവര്‍ഷം നഷ്ടമായതായും ദീപ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: