കോട്ടയം: പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള നിരവധി ആശ്വാസ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സമരാഭാസങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നത്. കേരളത്തില്‍നിന്നും എട്ട് കേന്ദ്രമന്ത്രിമാരുടേയും രണ്ട് മുന്നണികളുടേയും പിന്തുണയുണ്ടായിരുന്ന സമയത്ത് റബര്‍ വിലയിടിവ് തടയുന്നതിന് ഒരു നടപടിയും സ്വീകരിക്കാതിരുന്നവരാണ് ഇപ്പോള്‍ മത്സരിച്ച് സമരം സംഘടിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഏര്‍പ്പെടുത്തി.
റബറിനുണ്ടായിരുന്ന ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍നിന്നും പരമാവധിയായ 25 ശതമാനം ആക്കി ഉയര്‍ത്തി. 2002 വാജ്പേയ് സര്‍ക്കാറിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം കേന്ദ്രമന്ത്രിയായിരുന്ന മുരശൊല്ലിമാരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി തുറമുഖം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2004 ല്‍ ഇടത് മുന്നണിയുടെ പിന്തുണയോടെ അധികാരത്തില്‍വന്ന യുപിഎ സര്‍ക്കാര്‍ നിയന്ത്രണമെടുത്തുകളഞ്ഞു.
മോദി സര്‍ക്കാര്‍ കയറ്റുമതി ബാധ്യത സമയം 18 മാസമെന്നത് 6 മാസമായി കുറച്ചു. അതായത് റബര്‍ ഇറക്കുമതി ചെയ്ത് ഉല്‍പ്പന്നങ്ങളാക്കി മാറ്റി തിരിച്ചു കയറ്റുമതിചെയ്യുന്നതിന് യുപിഎ ഗവണ്മെന്റ് 18 മാസം സമയമനുവദിച്ചിരുന്നതാണ് ആറ് മാസമായി കുറച്ചത്. റബര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് 5 ശതമാനം സാമ്പത്തിക പിന്തുണയും സ്വഭാവിക റബറിന്റെ കയറ്റുമതിക്ക് 2 ശതമാനം സഹായവും പ്രഖ്യാപിച്ചു. റബര്‍ പ്ലാന്റിംഗ് സബ്സിഡി ഒരു ഹെക്ടറിന് 19500 രൂപയായിരുന്നത് 25000 രൂപയാക്കി ഉയര്‍ത്തി. ഇത്രയും നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതിനുശേഷമാണ് കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ. മാണി അനിശ്ചിതകാല നിരാഹരവുമായി രംഗത്ത് വന്നത്.
സമരത്തിന് പിന്തുണ നല്കാന് കോണ്‍ഗ്രസ് നേതാക്കളുടെ മത്സരമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സമരപന്തലിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നടപടികളുടെ പിതൃത്വം അവകാശപ്പെടുവാനുള്ള തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു. ജോസ് കെ. മാണി എംപിയുടെ ആഭാസ സമരത്തെ അതേരീതിയില്‍ നേരിടുന്നതിന്റെ ഭാഗമായി എല്‍ഡിഎഫും രംഗത്തെത്തിയിരിക്കുകയാണ്. അവര്‍ ഫെബ്രുവരി 3ന് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. റബര്‍ വിലയിടിവിന്റെ പേരില്‍ സമീപകാലത്ത് ഇടതുമുന്നണി നടത്തുന്ന രണ്ടാമത്തെ ഹര്‍ത്താലാണിത്.
റബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി തുറമുഖ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന് സ്വാഗതം ചെയ്തു.റബര്‍ മേഖലയില്‍നിന്നും പ്രതിവര്‍ഷം 120 കോടി രൂപ മാത്രം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ മേഖലക്കായി 200 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ചിലവഴിച്ചത്.
പര്‍ച്ചേസ് ടാക്സ് ഇനത്തില്‍ 700 കോടി റബറില്‍നിന്നും വരുമാനമുണ്ടാക്കുന്ന സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 300 കോടിരൂപയാണ് റബര്‍ കര്‍ഷകര്‍ക്കായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 50 കോടി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെയ്ക്കുവാനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് സമരവുമായി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുരളീധരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: