പയ്യന്നൂര്‍: ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? ബിജെപി തയ്യാറാണ്, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ദുഃഖവും വേദനയുമുണ്ട്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റുകയാണ്. ബിജെപിക്ക് എതിരെയുള്ള ഇവരുടെ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. ഇതിന് മുമ്പ് എട്ട് വിദ്യാര്‍ത്ഥികള്‍ ഇതേ കാമ്പസില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്നൊന്നും ഇവരാരും പ്രതിഷേധിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇല്ലാക്കഥകള്‍ കോര്‍ത്തിണക്കിയുള്ള പ്രചാരണം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ദളിത് പീഡനത്തെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ അര്‍ഹതയില്ല. പട്ടികജാതി കമ്മീഷണര്‍ തന്നെ കേരളത്തില്‍ പട്ടികജാതി-വര്‍ഗക്കാര്‍ പീഡനം അനുഭവിക്കുകയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സവര്‍ണ- അവര്‍ണ വിഭാഗീയത ഉണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.
കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കോണ്‍ഗ്രസും സിപിഎമ്മും ഒത്തുചേര്‍ന്ന് ബിജെപിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ കാണിക്കുന്നത്.വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത സംഭവം ബിജെപിയെ ബാധിക്കില്ല.
ആര്‍ക്കും ആരെയും കേസില്‍പ്പെടുത്താം. രാഷ്ട്രീയ പ്രേരിതമാണ് വെള്ളാപ്പള്ളിക്കെതിരായ കേസ്. അക്രമരാഷ്ട്രീയം ജനങ്ങള്‍ അംഗീകരിക്കില്ല. നിയമത്തിന് മുന്നില്‍ എത്രകാലം പി. ജയരാജന് ഒളിച്ചുകളിക്കുമെന്നും കുമ്മനം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, എം.പി.ശശീന്ദ്രന്, സി.കെ.രമേശന് മാസ്റ്റര്‍, എന്‍.കെ.മുരളി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: