തലശ്ശേരി: മനോജ് വധക്കേസില്‍ സിബിഐയെ വിരട്ടി പിന്തിരിപ്പിക്കാന് ശ്രമിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിമോചനയാത്രയ്ക്കിടെ
തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ കുട്ടുപിടിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പല അഴിമതി വിഷയങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സിപിഎം നേതാക്കള്‍ മനോജ് വധക്കേസില്‍ ചെന്നിത്തലയുടെ പോലീസിനെ വിശ്വാസമാണെന്ന് പറയുന്നത് സംശയാസ്പദമാണെന്നും കുമ്മനം തുറന്നടിച്ചു.
ടിപി വധമുള്പ്പടെയുള്ള കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മനോജ് വധക്കേസിലെ നിലപാടെന്താണെന്നറിയാന് താല്പര്യമുണ്ട്. സിബിഐ അന്വേഷണത്തെ വിഎസ് അനൂകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിബിഐയെ വിരട്ടി കൂടെ നിര്‍ത്താന്‍ കഴിയുന്ന കാലം കഴിഞ്ഞെന്ന് സിപിഎം ഓര്‍ക്കണമെന്നും കുമ്മനം പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നാണ് ബിജെപിയുടെ നിലപാടെന്നും യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ലാവ്ലിന്: ഉപഹര്‍ജി നല്‍കിയതിന് പിന്നില്‍ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും
പിണറായി വിജയന് അരോപണവിധേയനായ ലാവ്ലിന് കേസില്‍ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയതിന് ചില സിപിഎം നേതാക്കളും ഉമ്മന്‍ ചാണ്ടിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതിന് പിന്നിലുള്ള നേതാക്കളാരൊക്കെയാണെന്ന് പിന്നീട് പറയാം. ഇപ്പോള്‍ ഉപഹര്‍ജി നല്‍കിയതിന് പിന്നില്‍ കള്ളകളിയുണ്ടെന്നും കുമ്മനം പറഞ്ഞു.
ടിപി വധം: സിബിഐ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നു
ടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കുമ്മനം.
കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സിബിഐ അന്വേഷണത്തിന് ടിപി ചന്ദ്രശേഖരന്റെ വിധവ രമയും ആവശ്യമുയര്‍ത്തുന്നുണ്ട്. സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടാല്‍ ഇടപടേണ്ടത് ബിജെപിയുടെ നയമാണെന്നും കുമ്മനം പറഞ്ഞു.
കെ ടി ജയകൃഷ്ണന് മാസ്റ്റര്‍ വധം മാറാട് കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വര്‍ഷങ്ങളായി സമരരംഗത്തുണ്ട്. ആ നിലപാടില്‍ മാറ്റമില്ലെന്നും കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: