ചക്കരക്കല്‍: സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ശ്വാസം മുട്ടി മരിച്ച പള്ളിപ്പോയില്‍ കൊടിവളപ്പില്‍ സതിയുടേയും മകന് രതീഷ് കുമാറിന്റേയും കുടുംബത്തിന് പത്ത് ലക്ഷം രൂപയും രതീഷ് കുമാറിന്റെ ഭാര്യ രസ്നയ്ക്ക് ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഇന്ന് വിമോചനയാത്ര ആരംഭിക്കുന്നതിന് മുമ്പായി ഇവരുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെയ്ലര് തൊഴിലാളിയായ രതീഷിന്റെ വരുമാനമായിരുന്നു അവരുടെ കുടുംബത്തിന്റെ ഏക ആശ്രയം. അത് ഇല്ലാതായിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. പാവപ്പെട്ട കുടുംബത്തെ ഈ ദുരന്ത നിമിഷത്തിലും ബന്ധപ്പെട്ടവര്‍ അവഗണിച്ചു എന്നത് വേദനാജനകമാണ്. സ്വന്തം ജീവന് പോലും നോക്കാതെ സഹജീവിയെ രക്ഷിക്കാന്‍ ശ്രമിച്ച ഈ അമ്മയും മകനും മുനുഷ്യത്വത്തിന്റെ മഹാ മാതൃകയാണെന്നും കുമ്മനം പറഞ്ഞു.
രതീഷ് കുമാറിന്റെ അച്ഛന് രഘൂത്തമന് മകള്‍ ദിയ സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ സത്യപ്രകാശന്‍ മാസ്റ്റര്‍, മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ രഞ്ജിത്ത്, വിനോദന്‍ മാസ്റ്റര്‍, ആര് കെ ഗിരിധരന്, പി ആര് രാജന്, ഗിരീഷ് ബാബു, രാജു, എന്നിവരും കുമ്മനത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: