നാടകത്തിന് സജ്ജീകരിച്ച സ്റ്റേജിന്റെ പോരായ്മയെ ചൊല്ലി നാടക മത്സര വേദിയില്‍ ബഹളം, വാക്കേറ്റം. സെന്റ് ജോസഫ് എച്ച്എസ്എസിലെ വേദി യവനികയില്‍ ഹയര്‍ സെക്കന്റി വിഭാഗം നാടകത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ മുതല്‍ ബഹളമായിരുന്നു. ചാനല്‍ ക്യാമറകള്‍ മുന്നില്‍ നില്ക്കുന്നതിനാല് പിറകിലെ കാണികള്‍ക്ക് നാടകം കാണാനാകില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനല്‍ ക്യാമറകള്‍ക്കും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കാത്തതിനാല്‍ സ്റ്റേജിന് മുന്നിലാണ് ക്യാമറ വച്ചിരുന്നത്. ആദ്യ നാടകം അവസാനിച്ചതോടെ ചില ബുദ്ധിജീവികള്‍ ചീത്തവിളിയുമായി വേദി അലങ്കോലമാക്കി.
കേരളത്തിന്റെ അങ്ങേയറ്റത്തു നിന്നുവരെ വന്ന കുട്ടികള്‍ നാടകം കളിക്കാന്‍ കാത്തു നില്കുമ്പോള് മനപ്പൂര്‍വം അലമ്പുണ്ടാക്കരുതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാങ്ങി. എന്നാല്‍ ബഹളമുണ്ടാക്കിയ നാടക ബുദ്ധിജീവികള്‍ വേദിയിലെ കുറവുകള്‍ കണ്ടില്ലേ എന്നാണ് കുട്ടികള്‍ക്കും നാടകവുമായെത്തിയ സംവിധായകരും ചോദിക്കുന്നത്.
വേദിക്കു മുന്നില്‍ തടസം നില്കുന്ന കൈവരികളും മോശം ശബ്ദ സംവിധാനവും കുട്ടികളുടെ ആത്മവിശ്വാസം തകര്‍ത്തുവെന്ന് അധ്യാപകര്‍ ആക്ഷേപിച്ചു. തട്ടിക്കൂട്ട് സ്റ്റേജാണ് നാടകത്തിനായി ഒരുക്കിയിരിക്കുന്നത്. വലിയ ആഡിറ്റോറിയത്തില്‍ വേണ്ട ശബ്ദ സംവിധാനമില്ല. തൊട്ടു മുന്നിലിരിക്കുന്ന വിധികര്ത്താക്കള്ക്കുപോലും സംഭാഷണം കേള്‍ക്കാനാകുന്നില്ല. ആത്മവിശ്വാസത്തോടെ നാടകം അവതരിപ്പിക്കാനാകുന്നില്ലെന്ന് കുട്ടികളും ആരോപിക്കുന്നു.
നാടത്തെക്കുറിച്ച് അല്പമെങ്കിലും ബോധമുള്ളവരാണെങ്കില്‍ ഇത്തരമൊരു വേദി ഒരുക്കുകയില്ലെന്ന് പ്രശസ്ത നാടക സംവിധായകന് പ്രശാന്ത് നാരായണന് പറഞ്ഞു. മാസങ്ങളോളം പരിശീലനം ചെയ്തെത്തുന്ന കുട്ടികളോട് കാട്ടുന്ന അനാദരവാണ് ഇത്. അല്മെങ്കിലും മനുഷ്വത്വം കുരുന്ന് കലാകാരന്മാരോട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: