ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപയിലെ മെഡിസിന് അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ സി ജി യന്ത്രം അടിക്കടി തകരാറാലികുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. ഹൃദ്രോഗികള്‍ ഉള്‍പ്പെടെ ഉള്ള രോഗികള്‍ സമയത്തിന് ചികിത്സ കിട്ടാതെ വലയുകയാണ്. കാലപ്പഴക്കമുള്ള മൂന്ന് ഇസിജി യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിട്ടു മാസം ഒന്നു കഴിഞ്ഞിട്ടും ഇതിന്റെ കേടുപാടുകള്‍ പരിഹരിക്കാനോ, പുതിയത് വാങ്ങി രോഗികളുടെ ദുരിതത്തിനു പരിഹാരം കാണാനോ അധികാരികള്‍ തയ്യാറാകുന്നില്ല. ഒരു കോടിയില്‍ അധികം രൂപയാണ് ആശുപത്രി വികസന ഫണ്ടില്‍ ഉള്ളത്. ഏതെങ്കിലും വിധത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ ഈ പണം ഉപയോഗിച്ച് രോഗികളുടെ ദുരിതത്തിനു പരിഹാരം കാണണമെന്ന് ആരോഗ്യമന്ത്രി രണ്ടു വര്‍ഷം മുമ്പ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തില്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെയും പരിശോധന രേഖപ്പെടുത്തണം. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നിര്‍ണ്ണയിക്കാന്‍ കഴിയാതെ ഡോക്ടര്‍മാരും ബുദ്ധിമുട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: