കണ്ണൂര്‍: കടുത്ത വേനലില്‍ ദാഹം ശമിപ്പിക്കാന്‍ ഫ്രിഡ്ജില്‍ വെച്ച വെള്ളം കുടിക്കുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം അനുഭവിക്കുന്നവരാണ് നമ്മള്. ഈ ഫ്രിഡ്ജ് ഒന്നും ഇല്ലായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചിന്ത ഒരിക്കലെങ്കിലും നമ്മുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകും. എന്നാല്‍ ഫ്രിഡ്ജ് ഇല്ലാത്ത കാലത്തും നമ്മുടെ മുന്‍ഗാമികള്‍ നല്ല തണുത്ത വെള്ളം കുടിച്ചിരുന്നു. അന്ന് അതിന് അവര്‍ ഉപയോഗിച്ചിരുന്നത് മണ്ണ് കൊണ്ട് ഉണ്ടാക്കിയ കൂജ ആയിരുന്നു. അപ്പങ്ങള്‍ ചുടാന്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഇല്ലായിരുന്നു. പകരം ഓടുകൊണ്ടുണ്ടാക്കിയ അപ്പച്ചട്ടി. ആഹാരങ്ങള്‍ വിളമ്പിവെക്കാന്‍ ഡിന്നര്‍ സെറ്റുകള്‍ ഇല്ല. പകരം മണ് ഉരുളി, മണ് ചീനച്ചട്ടി, കരിച്ചട്ടി ഇതൊക്കെയായിരുന്നു. ഈ അറിവുകളെല്ലാം ഒരുപക്ഷേ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഒരു കൗതുകമായിരിക്കാം. കണ്ണൂര്‍ പുഷ്പോല്‍സവത്തില്‍ പേരാവൂരില്‍ നിന്നുള്ള പുരുഷ സ്വയംസഹായസംഘം ഒരുക്കിയിരിക്കുന്നത് ഇതുപോലുള്ള മണ്‍പാത്രങ്ങളുടെ വലിയൊരു ശേഖരമാണ്.
പേരാവൂര്‍ പഞ്ചായത്തിലെ വെള്ളാര്‍വള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീചക്ര പുരുഷ സ്വാശ്രയസംഘമാണ് കണ്ണൂരിന് മണ്‍പാത്രങ്ങളുടെ പെരുമ പരിചയപ്പെടുത്താന്‍ എത്തിയത്. ഒരുവര്‍ഷം മുന്‍പാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീചക്ര എന്ന ഈ സ്വാശ്രയ സംഘം രൂപീകരിച്ചത്.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 സെന്റ് സ്ഥലത്താണ് ഇവരുടെ മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശരത്ത്, ചന്ദ്രന്, രാജന്, ഗോവിന്ദന്, സനല്‍, പവിത്രന്, നാരായണന്, ബാബു, കുഞ്ഞന്‍, ഐ.കെ.നാരായണന് എന്നിവരാണ് ഈ സ്വാശ്രയ സംഘത്തിലെ അംഗങ്ങള്‍. മാസം അഞ്ഞൂറിലധികം മണ്‍പാത്രങ്ങളാണ് ഇവര്‍ ഉണ്ടാക്കുന്നത്. മണ്‍പാത്ര നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വയനാട് ജില്ലയില്‍ നിന്നാണ് എത്തിക്കുന്നത്.
പുഷ്പോല്സവവേദിയില് പന്ത്രണ്ട് വ്യത്യസ്ത ഇനങ്ങളിലുള്ള മണ്പാത്രങ്ങളുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്. മണ്‍പാത്രങ്ങളോടുള്ള ആളുകളുടെ താല്പര്യം കൂടുകയാണെന്നാണ് സന്ദര്‍ശകരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നതെന്ന് സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: