ആലപ്പുഴ: വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇതേ ഇന്ധനം നിറച്ച ടാങ്കര്‍ ലോറി ഇടിച്ച് ഇന്ധനം പൊട്ടി ഒഴുകിയത് നാടിനെ പരിഭ്രാന്തിയിലാഴ്ത്തിയത് 16 മണിക്കൂറിലേറെ. കഴിഞ്ഞ ദിവസം വ്യാഴായ്ച രാത്രി 10.30 ഓടെ ദേശീയ പാതയില്‍ കളര്‍കോട് ബ്ലോക്ക് ഓഫിനു സമീപമായിരുന്നു അപകടം.
എറണാകുളത്ത് നിന്നും വിമാന ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇതേ ഇന്ധനം നിറച്ചു വന്ന ടാങ്കര്‍ ലോറി ഇടികയായിരുന്നു. തുടന്ന് ഇരു ലോറികളുടേയും ടാങ്കുകളുടെ അറകള്‍ പൊട്ടി ഇന്ധനം ഒഴുകി. സംഭവമറിഞ്ഞ് പുന്നപ്ര എസ്ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ആലപ്പുഴയില്‍ നിന്ന് നാലു യൂണിറ്റ് അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടാവസ്ഥ മുന്നില്‍ കണ്ട് ഉടന്‍ തന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അഗ്നിശമന സേന ടാങ്കര്‍ ലോറികളില്‍ വെള്ളം തുടര്‍ച്ചയായി ഒഴിച്ച് തീപ്പിടിക്കാനുള്ള സാദ്ധ്യത ഒഴിവാക്കി. കളക്ടര്‍ എന്‍. പത്മകുമാറും ജില്ലാ പോലീസ് ചീഫ് സുരേഷ് കുമാറും സംഭവസ്ഥലത്ത് എത്തി.
തുടര്‍ന്ന് ഇരുന്നൂറ് മീറ്റര്‍ അകലത്തില്‍ ദേശീയ പാതയിലെ വാഹന ഗതാഗതം തടഞ്ഞു. 200 മീറ്റര്‍ അകലത്തില്‍ ജനസഞ്ചാരം പാടില്ലെന്നു കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഗ്നിശമന സേന ഇടിയേറ്റ വാഹനത്തിന്റെ പിന്അറയില് നിന്നും ചോര്‍ന്ന ഇന്ധനം മണിക്കൂറുകള്‍ എടുത്ത് നിര്‍വീര്യമാക്കി. പിന്നീട് ഇടിച്ച ടാങ്കറിന്റെ ക്യാബിന്റെ പിന്‍ഭാഗത്തെ ടാങ്കില്‍ നിന്നും ഒഴുകിയ ഇന്ധനവും നിര്‍വീര്യമാക്കിയെങ്കിലും ജനങ്ങളില്‍ ഭയാശങ്ക വിട്ടുമാറിയിട്ടില്ലായിരുന്നു. ഇരു ടാങ്കറിലുമായി അമ്പതിനായിരത്തോളം ലിറ്റര്‍ വിമാന ഇന്ധനമാണുണ്ടായിരുന്നത്. പെട്രോളിനേക്കാള്‍ 20 ഇരട്ടി അപകടസാദ്ധ്യതയുള്ളതിനാലാണ് ജനം കൂടുതല്‍ പരിഭ്രാന്തിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് പോലീസും ഫയര്‍ഫോഴ്സും ചേന്ന് ഇന്ധനം ചോര്‍ച്ചക്ക് ശമനമുണ്ടാക്കിയത്. ഇതെ സമയം ദേശീയ പാതയിലൂടെയുള്ള ഗതാഗതം പറവൂര്‍, കളര്‍കോട് പ്രദേശങ്ങളില്‍ സമാന്തരപാതയിലൂടെ വഴിതിരിച്ചു വിട്ടു. പിന്നീട് ഇടിയേറ്റ വാഹനം ആള്‍പാര്‍പ്പ് ഇല്ലാത്ത കപ്പക്കട മൈതനത്തേക്ക് മാറ്റി. വെള്ളം പമ്പ് ചെയ്ത് ദേശീപാതയില്‍ ഒഴുകിയ ഇന്ധനം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പൂര്‍ണമായും നിര്‍വീര്യമാക്കി.
ഇടിച്ച ടാങ്കര്ലോറിയിടെ ക്യാബിന് പൂര്‍ണമായും തകര്‍ന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഡ്രൈവര്‍ വടക്കന്‍പറവൂര്‍ കരമുള്ളൂര് പുളിക്കപറമ്പില്‍ സുധീഷി(30)നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സൗത്ത് സിഐ മനോജ് കബീറിന്റെ നേതൃത്വത്തില്‍ പുന്നപ്ര, ട്രാഫിക്ക് പോലീസ്, നെടുമുടി, രാമങ്കരി, സൗത്ത്, നോര്‍ത്ത്, എആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ്റമ്പതോളം പോലീസുകാരും, ഇരുപത്തിയഞ്ചിലേറെ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനും ഗതാഗത നിയന്ത്രണത്തിനും അത്യദ്ധ്വാനം നടത്തി. വന്‍ ദുരന്തമാണ് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ പോലീസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്.
പ്രദേശവാസികളും അധികാരികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എല്ലാവിധ സഹകരണങ്ങളും നല്കി. എന്നാല്‍ ഇടിച്ച വാഹനത്തില്‍ നിന്ന് തകിടുകളും മറ്റും മുറിച്ച് മാറ്റുന്നതിന് ഇന്നലെ ഉച്ചക്ക് 11.30 ഓടെ സമീപത്തെ ക്യഷി ഓഫിസില്‍ നിന്നും വൈദ്യുതി നല്കാന് ജിവനക്കാര്‍ തയ്യാറാകാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: