മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര പുരുഷ-വനിതാ താരങ്ങള്‍ നാലാം റൗണ്ടില്‍. വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ്, മരിയ ഷറപ്പോവ, ആഗ്നിയേസ്ക റഡ്വാന്‍സ്ക, ബെലിന്‍ഡ ബെന്‍സിക്ക് തുടങ്ങിയവരും പുരുഷ വിഭാഗത്തില്‍ ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍, ഡേവിഡ് ഫെറര്‍, സ്റ്റാനിസ്ലാവ് വാവ്റിങ്ക, തോമസ് ബര്‍ഡിച്ച്, വില്‍ഫ്രഡ് സോംഗ തുടങ്ങിയവരും നാലാം റൗണ്ടിലെത്തി.
വനിതാ സിംഗിള്‍സില്‍ മുന്‍ ജേത്രി റഷ്യയുടെ മരിയ ഷറപ്പോവ കരിയറിലെ 600-ാം വിജയം നേടി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ലോറന് ഡേവിസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഷറപ്പോവ 600 വിജയമെന്ന നാഴികക്കല്ല് പിന്നിട്ടത്. കരിയറില്‍ 600 വിജയങ്ങള്‍ നേടുന്ന 17-ാമത് വനിതാ താരമാണ് ഷറപ്പോവ. മത്സരത്തിനിടെ 27 ഷോട്ട് നീണ്ട റാലിക്കും ഷറപ്പോവ-ഡേവിസ് മത്സരം സാക്ഷ്യം വഹിച്ചു. നാലാം റൗണ്ടില്‍ 12-ാം റാങ്കുകാരിയായ സ്വിസ് താരം ബെലിന്‍ഡ ബെന്‍സികാണ് ഷറപ്പോവയുടെ എതിരാളി. ഉക്രെയിന് താരം കത്റിന ബൊണ്ടാന്കോയെ 4-6, 6-2, 6-4 എന്ന ക്രമത്തില്‍ മൂന്ന് സെറ്റ് നീണ്ടപോരാട്ടത്തിനൊടുവിലാണ് ബെലിന്‍ഡ പരാജയപ്പെടുത്തിയത്.
സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നാലാം റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് 6-4ന് ഫെഡറര്‍ നേടിയെങ്കിലും രണ്ടാം സെറ്റ് 3-6ന് സ്വന്തമാക്കി ദിമിത്രോവ് തിരിച്ചടിച്ചു. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ ഉജ്ജ്വലഫോമിലേക്കുയര്‍ന്ന ഫെഡറര്‍ 6-1, 6-4 എന്ന ക്രമത്തില്‍ സെറ്റും മത്സരവും സ്വന്തമാക്കി. ഇതോടെ ഗ്രാന്റ്സ്ലാം സിംഗിള്‍സില്‍ 300 വിജയമെന്ന റെക്കോര്‍ഡും ഫെഡറര്‍ സ്വന്തമാക്കി. ആദ്യമായാണ് ഒരു പുരുഷ താരം ഗ്രാന്റ് സ്ലാം സിംഗിള്‍സില്‍ ഈ നേട്ടം കൈവരിക്കുന്നത്. ഗ്രാന്റ്സ്ലാം സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചതിന്റെ റെക്കോര്‍ഡ് ഇതിഹാസതാരം മാര്‍ട്ടിന നവരത്തിലോവയുടെ പേരിലാണ്. 306 വിജയങ്ങള്‍.
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇറ്റാലിയന്‍ താരം ആന്ദ്രെ സെപ്പിയെ പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 6-1, 7-5, 7-6 (8-6) എന്ന ക്രമത്തിലായിരുന്നു ദ്യോക്കോയുടെ വിജയം. 14-ാം സീഡും ഫ്രഞ്ച് താരുമായ ഗില്ലസ് സിമോണാണ് ദ്യോക്കോയുടെ അടുത്ത മത്സരത്തില്‍ എതിരാളി.
മറ്റൊരു മത്സരത്തില്‍ ആറാം സീഡ് തോമസ് ബര്‍ഡിച്ച് 6-4, 6-0, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ബോസ്നിയന്‍ താരം മിര്‍സ ബാസിക്കിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. 29-ാം സീഡ് ഓസ്ട്രേലിയയുടെ നിക്കി കിര്‍ഗിയോസാണ് നാലാം റൗണ്ടില്‍ ബര്‍ഡിച്ചിന്റെ എതിരാളി. ഏഴാം സീഡായ ജപ്പാന്റെ കി നിഷികോരി നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ സ്പാനിഷ് താരം ഗ്വല്ലര്‍മോ ഗാര്‍ഷ്യയെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. സ്കോര്‍: 7-5, 2-6, 6-3, 6-4. ജാക്ക് സോക്കിനെ അട്ടിമറിച്ചെത്തിയ ലൂക്കാസ് റസോളാണ് വാവ്റിങ്കയുടെ എതിരാളി.
ഒമ്പതാം സീഡ് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ വാശിയേറിയ മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ നാട്ടുകാരനായ ഹ്യൂഗസ് ഹെബാര്ട്ടിനെ തകര്‍ത്തു. സ്കോര്‍: 6-4, 7-6 (9-7), 7-6 (7-4). നിഷികോരിയാണ് നാലാം റൗണ്ടില്‍ സോംഗയുടെ എതിരാളി. 19-ാം സീഡ ആസ്ട്രിയയുടെ ഡൊമിനിക് തീമിനെ 6-1, 3-6, 7-6 (7-2), 7-5 എന്ന ക്രമത്തില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി 15-ാം സീഡ് ബെല്‍ജിയം താരം ഡേവിഡ് ഗോഫിനും അടുത്ത റൗണ്ടിലേക്ക് മുന്നേറി. റോജര്‍ ഫെഡററാണ് അടുത്ത മത്സരത്തില്‍ ഗോഫിന്റെ എതിരാളി. സ്പാനിഷ് താരം ടോമി റോബര്ഡോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി മിലോസ് റാവോനിക്കും നാലാം റൗണ്ടിലേക്ക് പ്രവേശനം നേടി. 21-ാം സീഡ് വിക്ടര്‍ ട്രോയ്കിയാണ് റാവോനിക്കിന്റെ എതിരാളി. 14-ാം സീഡ് ഫ്രഞ്ച് താരം ഗില്ലസ് സിമോണ്‍ 6-3, 6-2, 6-1 എന്ന ക്രമത്തില്‍ അര്‍ജന്റീനയുടെ ഫെഡറിക്കോ ഡെല്ബോനിസിനെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: