കൊച്ചി: കാഴ്ചവൈകല്യമുള്ളവരുടെ പ്രഥമ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 32 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ ലീഗിലെ രണ്ടാം സ്ഥാനക്കാരായാണ് ഫൈനലിന് യോഗ്യത നേടിയത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ രാവിലെ 11നാണ് ഫൈനല്‍. കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് പാക്കിസ്ഥാന് ഫൈനലിലെത്തിയത്. അതേസമയം ഇന്ത്യ പ്രാഥമിക റൗണ്ടില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേതന് പട്ടേലിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആറ് വിക്കറ്റിന് 188 റണ്‍സെടുത്തു. പ്രകാശ് ജെറമിയ (34), അജയ് കുമാര്‍ റെഡ്ഡി (പുറത്താകാതെ 26), ദീപക് മാലിക് (പുറത്താകാതെ 27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കക്കായി സുരംഗ സമ്പത്തും ഡി. രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം ഏഴ് വിക്കറ്റിന് 156 റണ്‍സിലൊതുങ്ങി. ദേശപ്രിയ (27), ചന്ദനകുമാര (25), മദുഗമ (പുറത്താകാതെ 25), റുവാന്‍ വന്ദന (18) എന്നിവരാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി അജയ് റെഡ്ഡിയും രണ്‍ബീര്‍ പന്‍വറും ഓരോ വിക്കറ്റ് വീതം നേടി. ശ്രീലങ്കയുടെ അഞ്ച് ബാറ്റ്സ്മാന്മാര് റണ്ണൗട്ടായി. കേതന് പട്ടേലാണ് മാന്‍ ഓഫ് ദി മാച്ച്. മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന് ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. സ്കോര്‍ ബംഗ്ലാദേശ് അഞ്ചിന് 134, പാക്കിസ്ഥാന് 12.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 138.
പ്രതികരിക്കാൻ ഇവിടെ എഴുതുക: