പത്തനംതിട്ട: ഒരു മണ്ഡല മകരവിളക്ക് ഉത്സവക്കാലംകൂടി പ്രശ്നരഹിതമായി കടന്നുപോയി. എന്നാല്‍ ശബരിമലയില്‍ വിവാദങ്ങളും വിലക്കുകളും ഒഴിയുന്നില്ല. വിവാദങ്ങളുയര്‍ത്തി ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറച്ചുകാണിക്കാന്‍ ആസൂത്രിതശ്രമം ഉണ്ടെന്ന സൂചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലുള്ളവരെപ്പറ്റി അന്വേഷിക്കുമ്പോള്‍ കണ്ടെത്തുന്നത്. ഇക്കൂട്ടരുടെ പ്രവര്‍ത്തനംകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് നിരോധനങ്ങളും വിലക്കുകളും ഉയര്‍ത്താന്‍ അധികാരികള്‍ തയ്യാറാകുന്നു. അയ്യപ്പഭക്തരെ പുണ്യനദിയായ പമ്പയെ വിസര്ജ്ജിച്ചുകൊല്ലുന്നവരെന്ന് ആക്ഷേപിക്കാന്‍ മാധ്യമങ്ങളും രംഗത്ത്.
ശബരിമലക്കാടുകളെ പ്ലാസ്റ്റിക്ക് മാലിന്യംകൊണ്ടു മൂടുന്നു എന്നാണ് ശബരിമല തീര്ത്ഥാടകരെപ്പറ്റിയുള്ള പ്രമുഖ പരാതി. കുടിവെള്ളംതൊട്ട് വഴിപാട് സാധനങ്ങള്‍വരെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകിട്ടുന്ന ലോകത്ത് അയ്യപ്പഭക്തരെന്തുചെയ്യും. ശബരിമലയില്‍ മാത്രമാണ് പ്ലാസ്റ്റിക്കിന് നിരോധനം. ഒട്ടും പ്രാവര്ത്തികമാക്കാനാവില്ലെന്ന് അറിഞ്ഞിട്ടും അധികാരികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടികള്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് മതിയായ ദര്‍ശന സൗകര്യം ഒരുക്കാനല്ല മറിച്ച് നിരോധനങ്ങളും വിലക്കുകളുംകൊണ്ട് അവരുടെ മനസ്സ് മടുപ്പിക്കാനാണ് ശ്രമം.
ശബരിമലയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് യാഥാര്‍ത്ഥ്യം തന്നെ. എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുണ്ടുതാനും. അവ സമയബന്ധിതമായി കണ്ടെത്തി നീക്കംചെയ്യുന്നതിന് പദ്ധതികളൊരുക്കുന്നതിന് പകരം അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. വഴിപാട് സാധനങ്ങളും കുടിവെള്ളവും പ്ലാസ്റ്റിക്കിലല്ലാതെ ലഭിക്കാനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലതാനും. സന്നിധാനത്ത് എത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്താനോ സന്നിധാനത്തുനിന്നും ഇവ സംഭരിച്ച് സംസ്ക്കരണ ശാലകളിലെത്തിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നുമില്ല. പകരം തീര്‍ത്ഥാടകരെ പരിസ്ഥിതി വിനാശകാരികളെന്ന് മുദ്രകുത്തുകയാണ്.
പമ്പാനദിയെ മലിനപ്പെടുത്തുന്നു എന്നാണ് മറ്റൊരു ആക്ഷേപം. വര്‍ഷാവര്‍ഷം കോളിഫോം ബാക്ടീരിയയുടെ പെരുപ്പത്തെപ്പറ്റി പ്രചരിപ്പിക്കുന്നവര്‍ കോടിക്കണക്കിന് തീര്ത്ഥാടകരെത്തുന്നിടത്തെ മനുഷ്യവിസര്‍ജ്ജ്യമടക്കമുള്ള മാലിന്യങ്ങള്‍ യഥാവിധി സംസ്ക്കരിക്കാന്‍ പദ്ധതികളൊരുക്കുന്നതിന് താല്പര്യമേ കാണിക്കുന്നില്ല. ഒരുക്കുന്ന പദ്ധതികളാകവട്ടെ അപൂര്‍ണ്ണവും അപര്യാപ്തവും. പമ്പാനദി മലിനമാകുന്നത് അയ്യപ്പഭക്തരേക്കൊണ്ട് മാത്രമല്ല.
ശബരിമല കാടുകളില്‍നിന്ന് ഉത്ഭവിച്ച് പമ്പയും നിലയ്ക്കലും കഴിഞ്ഞ് നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും താണ്ടിയാണ് പമ്പ വേമ്പനാട്ടുകായലിലഭയം തേടുന്നത്. ഈ പ്രയാണത്തിനിടയില്‍ എട്ടോളം താലൂക്കുകളിലെ ജനപഥങ്ങളുടെ മാലിന്യങ്ങള്‍ മുഴുവന്‍ പമ്പ വഹിക്കുന്നു. അറവ് മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ വേറേയും. എന്നാല്‍ പഴി ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രം. പമ്പയെ ശബരിമല തീര്‍ത്ഥാടകര്‍ വിസര്ജ്ജിച്ചുകൊല്ലുന്നു എന്നാണ് പ്രചാരണം.
ആയിരത്താണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കാനും തിരുത്തിക്കുറിക്കാനും ശ്രമിക്കുന്നവര്‍ ശബരിമലയെ വിവാദ കേന്ദ്രമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു.വര്‍ഗ്ഗ, വര്‍ണ്ണ ഭേദമില്ലാതെ ഭക്തനും ഭഗവാനും ഒന്നാകുന്ന ശബരിമലയെ വിവാദങ്ങളില്പെടുത്താന് ബുദ്ധിജീവികളും ഒരുകൂട്ടം ഇടതുപക്ഷ സഹയാത്രികരും ശ്രമിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച വിവാദം ഇതിനുദാഹരണമാണ്. ജീവിതത്തില്‍ ഇതുവരെ ശബരിമലയിലെത്താന്‍ പോലും താല്പര്യം കാണിക്കാത്തവരാണ് വിവാദങ്ങള്‍ക്ക് പിന്നില്‍.ഏറ്റവുമൊടുവില്‍ ശബരിമലയിലെ മകരവിളക്കുത്സവത്തിന് ശേഷം നടക്കുന്ന എഴുന്നെള്ളത്തിന് ആനയെ ഒഴിവാക്കണമെന്നുവരെ വാദം ഉയര്‍ന്നുകഴിഞ്ഞു.
പ്രശ്നക്കാരനായ ആനയെ ശബരിമലയില്‍ എഴുന്നെള്ളത്തിന് കൊണ്ടുവന്നതോ. ആനയുടെ സമീപം ട്രാക്ടര്‍ ഹോണടിച്ച് ആനയെ പ്രകോപിപ്പിച്ചതോ ഒന്നും അന്വേഷണ വിധേയമാക്കാതെ എഴുന്നെള്ളത്തില്‍ നിന്ന് ആനയെ ഒഴിവാക്കിക്കൂടെ എന്ന ചോദ്യമാണ് കോടതിയ്ക്ക് മുന്നില്‍ പരാതിക്കാര്‍ ഉയര്‍ത്തുന്നത്. സത്യവിരുദ്ധമായ പ്രചാരണങ്ങളും അതിനനുസൃതമായ വിവാദങ്ങളും ഉയര്‍ത്തി ശബരിമലയെ വിവാവ കേന്ദ്രമാക്കി നിലനിര്‍ത്താന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: