ആലപ്പുഴ: കയര്‍ മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതായി അവകാശപ്പെടുമ്പോഴും നേട്ടമുണ്ടാക്കുന്നത് സ്വകാര്യ മേഖല മാത്രം. സംസ്ഥാന സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുന്ന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ കയറുത്പന്ന കയറ്റുമതി 1,630 കോടിയുടേതാണ്.
ഇതില്‍ 60 ശതമാനത്തിലേറെ സംസ്ഥാനത്തിന്റെ വിഹിതമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് അവകാശപ്പെടുന്നു. ഇതിന്‍പ്രകാരം ആയിരം കോടിയുടെ കയറുത്പന്ന കയറ്റുമതിയാണ് കേരളത്തില്‍ നിന്നും നടന്നിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാംകൂടി നടത്തിയിട്ടുള്ളത് വെറും 5.75 കോടി രൂപയുടെ കയറുത്പന്നങ്ങളുടെ കയറ്റുമതി മാത്രമാണ്. കയര്‍ കോര്പറേഷന് 5.40 കോടി, ഫോം മാറ്റിങ്സ് 6.35 ലക്ഷം, കയര്‍ഫെഡ് 29.66 ലക്ഷം തുകയുടെ എന്നിങ്ങനെയാണ് കയറുത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്.
നൂറുകോടിയിലേറെ രൂപ ബജറ്റ് വിഹിതമായി ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുമ്പോഴാണ് കയറ്റുമതിയിലെ ദയനീയാവസ്ഥ. കഴിഞ്ഞ ആറു വര്‍ഷമായി കയര്‍ കേരള എന്ന പേരില്‍ ഫെസ്റ്റിവല്‍ നടത്തി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നു. ഇതിന്റെയെല്ലാം യഥാര്‍ത്ഥ ഗുണഭോക്താവ് സ്വകാര്യ കയര്‍ കുത്തക കമ്പനികളാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നാമമാത്രമായ കയറ്റുമതി ഓര്‍ഡര്‍ മാത്രമേ മേളകളില്‍ നിന്നും ലഭിക്കാറുള്ളൂ.
ഇത്തവണ കയര്‍ കേരള ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ ആലപ്പുഴയില്‍ നടക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. കല്‍രാജ് മിശ്ര രാജ്യാന്തര പവലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ ദിവസങ്ങളില്‍ സെമിനാറുകള്‍, ബയര്‍- സെല്ലര്‍ സംഗമം, തൊഴിലാളികളുമായി ചര്‍ച്ച, വിവിധ സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: