സുഭാഷ് ചന്ദ്ര ബോസ് 1897 ജനവരി 23ന് ജാനകീനാഥ് ബോസിനും പ്രഭാവതിക്കും ആറാമത്തെ പുത്രനും ഒമ്പതാമത്തെ സന്തതിയുമായി ജനിച്ചു. ഒറീസയിലെ കട്ടക്കായിരുന്നു ജന്മദേശം. അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു കട്ടക്ക്.
പ്രൊഫ.ഓട്ടന്റെ ഭാരതവിരുദ്ധ പ്രസംഗങ്ങളെ നിശിതമായി എതിര്‍ത്തപ്പോള്‍ ബോസ് കല്‍ക്കട്ടാ പ്രസിഡന്‍സി കോളേജില്‍നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ പഠനം തുടര്‍ന്നു. ലണ്ടനില്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ നാലാമനായി പാസ്സായി. ബ്രിട്ടീഷുകാരന്റെ അടിമത്തം സ്വീകരിക്കുവാന്‍ തയ്യാറാകാതെ അടിമജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 1921 ല്‍ ഐസിഎസില്നിന്നും രാജിവച്ച് ഭാരതത്തിലേക്കു പോന്നു. സ്വാതന്ത്ര്യസമരരംഗത്തിറങ്ങാന് വേണ്ടി ഐസിഎസ് ഉപേക്ഷിച്ച ആദ്യ ഭാരതീയന്.
അദ്ദേഹത്തിന്റെ ആത്മീയഗുരു സ്വാമി വിവേകാനന്ദന് ആയിരുന്നു. 1921 ല്‍ മുംബയിലെ മണിഭവനില്‍ വച്ചാണ് സുഭാഷ് ഗാന്ധിജിയെ ആദ്യമായി നേരിട്ടു കാണുന്നതും സംസാരിക്കുന്നതും. ബംഗാളായിരുന്നു പ്രവര്‍ത്തന കേന്ദ്രം. 1924 ല്‍ സുഭാഷ്ബാബുവിനെ അറസ്റ്റുചെയ്ത് അലിപ്പൂര്‍ ന്യൂ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു. അക്കാലത്ത് അദ്ദേഹം കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. അവിടെനിന്നാണ് ബര്‍മ്മയിലെ മണ്ഡാലയ് ജയിലിലേക്ക് മാറ്റിയത്. അവിടെവച്ചാണ് അദ്ദേഹം ക്ഷയരോഗബാധിതനാകുന്നത്. ജയിലിനകത്തുവെച്ച് ബോസ് മരിച്ചാല്‍ കൊല്‍ക്കത്തയില്‍ വന്ജനരോഷമുയരുമെന്ന് ഭയന്ന് ബ്രിട്ടീഷുകാര്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തെ വിട്ടയച്ചു.
1938 ല്‍ നടന്ന ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബോസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഭാരതജനതയുടെ സകല ആവശ്യങ്ങളും അനുവദിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ നിര്‍ബന്ധിക്കണമെന്ന് അദ്ധ്യക്ഷവേദിയില്നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബ്രിട്ടന് മടിയോ വൈമനസ്യമോ കാട്ടുകയാണെങ്കില്‍ ഒരു നിശ്ചിതദിവസം സമരം ആരംഭിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 1938 ലും 1939 ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായി സുഭാഷ് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
യോഗയിലും അദ്വൈതദര്‍ശനങ്ങളുടെ അന്വേഷണങ്ങളിലും ആധ്യാത്മികതയിലും അഭിരമിച്ചിരുന്ന സുഭാഷ്, സാമൂഹിക പ്രതിബദ്ധതയുളള, രാഷ്ട്രപുനര്നിര്മ്മാണം മാത്രം ജീവിതസാധനയായി പിന്നീട് തിരഞ്ഞെടുത്തത് നമുക്ക് കാണാം. സൈനികശക്തിയില്ലാത്ത ഒരു രാഷ്ട്രത്തിന് അതിന്റെ സ്വാതന്ത്ര്യം കാത്തുസംരക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ലന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
നേതാജിയെ സ്വാതന്ത്യസമരത്തില്‍ ഒന്നുമല്ലാതാക്കി തീര്‍ക്കുവാന്‍ കോണ്‍ഗ്രസ്സ് ആകാവുന്നതൊക്കെ ചെയ്തു. കോണ്‍ഗ്രസ്സ് സൃഷ്ടിച്ച ആ ഇരുട്ടറയില്‍നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥ രണഭൂമിയിലേക്കുളള പ്രയാണമാണ് നേതാജിയുടെ ഐതിഹാസികമായ ഒന്നാമത്തെ രക്ഷപ്പെടല്‍.പതിനൊന്നുപ്രാവശ്യം ശിക്ഷ ലഭിച്ച് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു നേതാജിക്ക്. രണ്ടാം ലോകമഹായുദ്ധം കഴിയുന്നതുവരെ ബ്രിട്ടീഷുകാര്‍തന്നെ സ്വതന്ത്രനാക്കുകയില്ലെന്ന് സുഭാഷിന് ഉറപ്പായിരുന്നു.
രാജ്യസ്നേഹികളുടെ രാജ്യസ്നേഹി
1941 ല്‍ പാതിരാത്രി സുഭാഷ് ചന്ദ്ര ബോസ് കാവല്‍നിന്നിരുന്ന രഹസ്യപോലീസിന്റെ കണ്ണുവെട്ടിച്ച് ‘മുഹമ്മദ് സിയാവുദ്ദീന്’ എന്ന പഠാണി നാമത്തില്‍ കൊല്‍ക്കത്തയില്‍ നിന്നും അപ്രത്യക്ഷനായി. 10 ദിവസത്തിനുശേഷമാണ് ആനന്ദ് ബസാര്‍ പത്രികയിലും ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡിലും സുഭാഷ് രക്ഷപ്പെട്ട വാര്‍ത്ത വരുന്നത്. ആ സമയംകൊണ്ട് അദ്ദേഹം ബ്രിട്ടീഷിന്ത്യാ അതിര്‍ത്തി കടന്ന് ആഫ്ഗാനിസ്ഥാനില്‍ എത്തിയിരുന്നു. അവിടെനിന്നും റഷ്യയിലേക്ക് ഒര്ലാന്ടോ മസ്സോട്ടാ പ്രഭുവിന്റെ പേരിലും യാത്ര തുടര്‍ന്നു. പെഷവാര്‍, കാബൂള്‍, മോസ്കോ, റോം എന്നിവവഴി ബെര്‍ലിനില്‍ എത്തി. സ്റ്റാലിന് പിന്തിരിഞ്ഞപ്പോള് നേതാജി ഉടനെ ബര്‍ലിനില്‍ എത്തി.
ഭാരതം സ്വതന്ത്രയാണ് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് നേതാജിയാണ്. ആദ്യമായി ഒരു സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ചു. താല്‍ക്കാലിക ഭാരതസര്‍ക്കാര്‍ രൂപീകരണത്തോടെ ‘സ്വതന്ത്ര ഇന്ത്യാ ബാങ്ക് തുടങ്ങി. സ്വതന്ത്ര ഭാരതത്തിന്റെ റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങി. ആന്‍ഡമന്‍ നിക്കോബാര്‍ സ്വതന്ത്രയായി. നേതാജി രൂപീകരിച്ച ഐഎന്‍എ മണിപ്പൂര്‍ വരെയെത്തി. അണുബോംബിങ്ങിലൂടെ ജപ്പാന് തളര്‍ന്നു. സകല രാജ്യങ്ങളും സഖ്യകക്ഷികള്‍ക്ക് കീഴടങ്ങി. അതോടെ ഐഎന്‍എ പിന്‍വാങ്ങി.
ഐഎന്‍എ ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിച്ചപ്പോള്‍ എതിരിട്ടത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് കീഴിലുളള ഭാരത പട്ടാളമായിരുന്നു. സഖ്യകക്ഷികള്‍ക്ക് മുന്നില്‍ അച്ചുതണ്ട് വിഭാഗത്തിലെ സകലരാജ്യങ്ങളും കീഴടങ്ങി. ഐഎന്‍എക്കാരെ തടവുപുളളികളായി രാജ്യദ്രോഹത്തിന് കുറ്റവിചാരണ ചെയ്തു. ഐഎന്‍എയുടെ നേതൃത്വത്തിലുളള ബാഹ്യമായ ആക്രമണത്തിന് സമാന്തരമായി ഭാരതത്തിനകത്തെ സൈനിക-പോലീസ് വിഭാഗങ്ങള്‍ ബ്രിട്ടീഷുകാരെ എതിര്‍ത്തിരുന്നുവെങ്കില്‍ ചിത്രം വ്യത്യസ്തമായേനെ. ഒന്ന്, ഭാരതത്തിന് ഇത്തരത്തിലുളള സ്വാതന്ത്ര്യമാവില്ല കിട്ടുമായിരുന്നത്. രണ്ട്, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണരംഗം സംശുദ്ധവും ദേശീയവും സനാതന ധര്‍മ്മപരവും ആയിരുന്നേനെ.
നേതാജി ഉണ്ടായിരുന്നുവെങ്കില്‍ രാഷ്ട്രവിഭജനം സംഭവിക്കുകയില്ലായിരുന്നു എന്ന് പലരും വിശ്വസിച്ചിരുന്നു. അധികാരകൈമാറ്റത്തോടൊപ്പം നടന്ന കലാപങ്ങള്‍ അമര്‍ച്ചചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ നേതാജി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചവരില് ഗാന്ധിജി വരെയുണ്ട്. കശ്മീര്പോലുളള പ്രശ്നങ്ങള്‍ സംഭവിക്കുകയില്ലായിരുന്നുവെന്ന് മറ്റു ചിലര്‍ കരുതിയിരുന്നു.ജപ്പാന്റെ പൊടുന്നനെയുളള കീഴടങ്ങലിന്റെ വാര്‍ത്ത 11.8.1945 നാണ് സുഭാഷ് ചന്ദ്രബോസ് അറിയുന്നത്. ഇതോടെ ടോക്കിയോവിലേക്ക് ഹബീബുര്‍ റഹ്മാന്റെ കൂടെപോകുമ്പോള്‍ ആ വിമാനം അപകടത്തില്‍പ്പെട്ടുവെന്നും ഫോര്‍മോദ്വീപില്‍ തകരുകയും സുഭാഷ് കൊല്ലപ്പെട്ടുവെന്നും പ്രചരിപ്പിച്ചു.
വിമാന അപകടത്തിന്റെ മറവില്‍ നേതാജി റഷ്യയിലേക്കു തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. നേതാജി മഞ്ചൂരിയായിലെ ഡിറെനിലെത്തുകയും അവിടെനിന്നും ജീപ്പില്‍ സഞ്ചരിച്ച് റഷ്യയുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ചെയ്തു. പില്ക്കാലത്ത് അവിടെനിന്നും ചൈനയിലേക്കും തിബറ്റിലേക്കും ബംഗ്ലാദേശിലേക്കും വിയറ്റ്നാമിലേക്കും അഫ്ഗാനിസ്ഥാനിലേക്കും സഞ്ചരിച്ച് ആ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടു. കുപ്രസിദ്ധമായ യാകുത്സുക് തടവറയില്‍ സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്, 1953 ല്‍, നേതാജിയെ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചു കൊല്ലുകയോ ചെയ്തുവെന്നൊരു പ്രചരണം അക്കാലത്ത് ശക്തമായിരുന്നു. പില്ക്കാലത്ത് ഒരു മരിച്ച മനുഷ്യന്റെ നിഴലുപോലെ നേതാജി ജന്മനാട്ടിലെത്തി. ഭഗവന്‍ജി എന്ന പേരില്‍ ജീവിച്ചു. നേതാജി ഭാരതത്തിലെത്തി ആശ്രമജീവിതം നയിക്കുന്നതിനിടയിലും അയല്‍രാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ ആ രാജ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
ആര്‍ക്കും നേതാജിയാണ് ഭഗ്വന്ജിയെന്ന് പുറമേ വെളിപ്പെടുത്താന്‍ അനുവാദം ഇല്ലായിരുന്നു. ഏവരുടേയും എഴുത്തുകുത്തുകളില്‍ നേതാജിയെന്ന വാക്ക് നിഷിദ്ധമായിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന ലീലാ റോയി, അന്ന് യുപി ആഭ്യന്തരമന്ത്രിയും പില്ക്കാലത്ത് പ്രധാനമന്ത്രിവരെയായ ചൗധുരി ചരണ്‍ സിങ് എന്നിവര്‍ ഭഗ്വന്‍ജിയുടെ ആശ്രമത്തിലെ സന്ദര്‍ശകനായിരുന്നു. ഭഗ്വന്‍ജി 1953 പകുതി മുതല്‍ യുപിയിലെ പല ഭാഗങ്ങളിലായി മാറിമാറി താമസിച്ചിരുന്നു. ലഖ്നൗ, നൈമിശാരണ്യം, ബസ്തി, അയോദ്ധ്യാ, ഫൈസാബാദ് എന്നിവിടങ്ങളില്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ താമസിച്ചു. ഭഗ്വന്‍ജി, ഗുംനാമി ബാബ, മഹാകാല്‍, മരണപ്പെട്ട മനുഷ്യന് എന്നീ പേരുകളില്‍ അദ്ദേഹം ചുരുക്കം ആള്‍ക്കാരുടെയിടയില്‍ അറിയപ്പെട്ടു.
”എന്നെക്കുറിച്ച് ആരോടും ഒന്നും പറയരുത്. വെളിപ്പെടുത്തുന്നത് രാഷ്ട്രത്തിന് ഒരു ഗുണവും ചെയ്യില്ല” ഭഗവന്‍ജി കര്‍ശനമായി താക്കീതു ചെയ്തിരുന്നു. തെയ്പി വിമാന അപകടം നടന്നിട്ടില്ലായെന്നതു പറയാന്‍ മാത്രം അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ സമാധിവരെ അവര്‍ അത് പാലിച്ചു, 16.9.1985 വരെ.
രാഷ്ട്രത്തിന് താന്മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് നേതാജി ഒളിച്ചുതാമസിച്ചത്. സ്വന്തം പേരുപോലും വെളിപ്പെടുത്താനാവാതെ മാതൃഭൂമിയുടെ ആ അരുമസന്താനം ഒരു പഴയ കെട്ടിടത്തില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്നു. ഒടുവില്‍ മാതൃഭൂമിയില്‍ത്തന്നെ അന്ത്യവിശ്രമം കൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: