കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലാണ് ജനലക്ഷങ്ങളെ ആവേശംകൊള്ളിച്ച് മാറ്റത്തിന്റെ കാഹളം മുഴക്കി അറബിക്കടലിന്റെ റാണിയുടെ നാട്ടിലേക്ക് വിമോചന നായകന് കുമ്മനം നയിക്കുന്ന യാത്ര എത്തുന്നത്. ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കുന്നത്. 31 ന് ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ നിന്ന് ജില്ലയിലെ പ്രമുഖ നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ്പ്രസിഡന്റ് പി.എം.വേലായുധന്, സെക്രട്ടറി അഡ്വ.എ.കെ. നസീര്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.എസ്. ഷൈജു, എം.എന്‍. മധു, മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ്, മറ്റ് ഭാരാവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അങ്കമാലിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. പിന്നീട് ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളില്‍ ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, കളമശ്ശേരി, വൈപ്പിന്‍, കൊച്ചി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനങ്ങളില്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
യാത്രയുടെ ഭാഗമായി നിയോജകമണ്ഡലം, പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. നിയോജകമണ്ഡലം തലത്തില്‍ വിവിധ മത സാമുദായിക സംഘടന നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരെ ഉള്‍ക്കൊള്ളിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
28 മുതല്‍ പ്രാദേശികതലത്തില്‍ വിമോചനയാത്രയുടെ വരവറിയിച്ച് വിളംബര യാത്രകള്‍ നടക്കും. നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ വിളംബര ജാഥകളില്‍ അണിനിരക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമോചന യാത്ര ജില്ലയില്‍ ചരിത്രസംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. എല്ലാ സ്വീകരണ സമ്മേളനങ്ങളിലും വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.എസ്.ഷൈജു, എം.എന്‍.മധു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: