കൊച്ചി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെയും നൈപുണ്യ വികസനത്തിലൂടെയും അവസരങ്ങള്‍ കണ്ടെത്തണമെന്ന ആഹ്വാനത്തോടെ കൊച്ചിയില്‍ നടന്നുവന്ന കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം സമാപിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പുതു തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും സാങ്കേതികവിദ്യ, ഊര്‍ജം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയുമാണ് സമ്മേളനം സമാപിച്ചത്.
കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ.സീതാരാമന് മുഖ്യാതിഥിയായിരുന്നു. ക്രൂഡ് ഓയിലിന്റെ വില ഇടിവ് താത്ക്കാലിക പ്രതിഭാസം മാത്രമാണ്. ഉപഭോഗത്തില്‍ വന്ന വ്യത്യാസമോ ഉത്പാദനം കൂടിയതോ അല്ല കറന്‍സി യുദ്ധമാണ് വിലയിടിവിന് കാരണം. ഇപ്പോഴത്തെ വിലയില്‍ 16 രാജ്യങ്ങളില്‍ എണ്ണ ഉത്പാദനം ലാഭകരമല്ല. അത് കൊണ്ട് തന്നെ കൂടുതല്‍ നിക്ഷേപം വരികയും എണ്ണ വില കൂടുകയും ചെയ്യും. സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇന്ത്യ തയാറാവണമെന്നും സീതാരാമന് പറഞ്ഞു.
കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കര്‍ അധ്യക്ഷത വഹിച്ചു. രാജഗിരി ഹോസ്പിറ്റല്‍ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി, കെഎംഎ സീനിയര്‍ വൈസ് പ്രസിഡന്റ് മാത്യു ജെ. ഉറുമ്പത്ത് , കെഎംഎ സെക്രട്ടറി സി.എസ് കര്‍ത്ത എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന യുവ ഇന്ത്യയുടെ സ്വപ്നങ്ങള്‍ എന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യാതിഥിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ സംവിധാനം അടിമുടി ഉടച്ച് വാര്‍ക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: