ഇരിട്ടി: വിശപ്പ് അകറ്റാന്‍ മാലിന്യക്കൂമ്പാരത്തിലെ അവശിഷ്ടം ഭക്ഷണമാക്കിയ വനവാസിക്കുട്ടികളുടെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്ന പേരാവൂര്‍ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലേക്ക് അവകാശപ്പോരാട്ടത്തിന്റെ ആവേശവുമായാണ് കുമ്മനം കുന്ന് കയറിയത്. സ്നേഹത്തിന്റെ സാമ്പാറൊഴിച്ച് വിമോചനനായകനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ജനകീയ നേതാവിന്റെ സാമീപ്യം ആദ്യമായി അവര്‍ അനുഭവിക്കുകയായിരുന്നു. ഇരിട്ടിയിലെ സ്വീകരണത്തിനുശേഷം ഉച്ചക്കാണ് കുമ്മനം കോളനിയില്‍ എത്തിയത്. ഊര് മൂപ്പന്റെ നേതൃത്വത്തില്‍ കോളനിനിവാസികള്‍ മുദ്രാവാക്യം വിളികളോടെ സ്വീകരണമൊരുക്കി.
തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ക്കൊപ്പം ഭക്ഷണം. അടിസ്ഥാനവിഭാഗങ്ങള്‍ക്ക് അന്നംപോലും വിലക്കുന്ന ഭരണനേതൃത്വത്തിനെതിരെ ഭക്ഷണം കഴിച്ച് പ്രതിരോധത്തിന്റെ പുതിയ പാത തീര്‍ക്കുകയായിരുന്നു കുമ്മനം. വിമോചനയാത്ര ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയുടെ നേര്‍സാക്ഷ്യമായിരുന്നു കോളനിയിലെ കൂടിക്കാഴ്ച.
കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് കുമ്മനം പരാതികള്‍ നേരിട്ട് കേട്ടു. ജോലിയില്ലാതെ കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന് കോളനിവാസിയായ ചന്ദ്രന് വിശദീകരിച്ചു. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ആകുന്നില്ല; ഇത് പല സാമൂഹ്യവിപത്തുകളിലേക്കും അവരെ തള്ളിയിടുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ പല കുടുംബങ്ങളും കോളനി ഉപേക്ഷിച്ചുപോവുകയാണ്.
പതിറ്റാണ്ടുകളുടെ മുന്നണിഭരണത്തിന്റെ പരിഹാസ്യചിത്രമായിരുന്നു കോളനിയിലെ വീടുകള്‍. ”വീട് എന്നു പറഞ്ഞ് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയതാണ്, പേരിനൊരു വീട്. അത്രമാത്രം.” തീപ്പെട്ടിപോലെ, വാതിലുകള്‍ പോലും ഇല്ലാത്ത വീടുകള്‍ ചൂണ്ടിക്കാട്ടി മറ്റൊരാള്‍ പറഞ്ഞു. കോളനിയിലെ ദുരിതം വാര്‍ത്തയായിട്ടും അധികൃതര്‍ അവഗണന തുടരുന്നതിലെ പ്രതിഷേധവും കോളനിനിവാസികള്‍ പ്രകടമാക്കി. സുധീരനും പിണറായിയും ജാഥയുമായി പോയിട്ടും കോളനിയെ തിരിഞ്ഞുനോക്കിയില്ല. ആദ്യമായാണ് ഒരു രാഷ്ട്രീയനേതാവ് തങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാന്‍ എത്തിയതെന്ന് കുമ്മനത്തിന്റെ കരം ഗ്രഹിച്ച് നന്ദിയോടെ അവര്‍ പറഞ്ഞു.
കോളനിയുടെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഒരു സംഘടന തൊഴില്‍ പരിശീലനം നല്കാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും സഹായം എത്തിക്കാന്‍ ശ്രമിക്കുമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, കണ്ണൂര്‍ ജില്ലാപ്രസിഡന്റ് സത്യപ്രകാശ് മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം കെ. രഞ്ജിത് എന്നിവര്‍ കുമ്മനത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: