ന്യൂദല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് ഗവേഷണവിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. മൂന്നുമാസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്തള്ളപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമായി മന്ത്രാലയം പ്രത്യേക കര്‍മ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും സ്ഥാപനത്തിന്റെ അധികാരികളെ പ്രാപ്തരാക്കാന്‍ പ്രത്യേക പദ്ധതി മന്ത്രാലയം നടപ്പിലാക്കും. വാര്ഡന്മാര്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രജിസ്ട്രാര്‍മാര്‍ എന്നിവര്‍ക്ക് ഇതിനുള്ള പരിശീലനം നിര്‍ബന്ധമാക്കും. പരിശീലനത്തിന് പ്രത്യേക മൊഡ്യൂളും രൂപീകരിക്കും.
വിദ്യാര്‍ത്ഥികളുടെ പരാതികള്‍ സ്വീകരിച്ച് പെട്ടെന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സംവിധാനം രൂപീകരിക്കും. കാമ്പസിനകത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം യാതൊരു കാരണവശാലും അനുവദിക്കില്ല. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക ചട്ടം പ്രഖ്യാപിക്കും.
ഐഐടി ഗാന്ധിനഗറില്‍ നിലവിലുള്ള പീര്‍ ഗ്രൂപ്പ് അസിസ്റ്റഡ് ലേണിങ് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതനുസരിച്ച് പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെന്റര്‍മാരുടെ സേവനം ലഭ്യമാക്കും. പഠനത്തില്‍ മത്രമല്ല, സ്ഥാപനത്തില്‍ നേരിടുന്ന മറ്റു വെല്ലുവിളികള്‍ അതിജീവിക്കാനും വിദ്യാര്‍ത്ഥികളെ മെന്റര്‍മാര്‍ സഹായിക്കും. രോഹിത് വെമുലയുടെ അമ്മയുമായി ഇന്നലെ ടെലിഫോണില്‍ സംസാരിച്ച കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: