ഹരി ചേനങ്കര
ചവറ: ആര്‍എസ്പി നേതാവും സംസ്ഥാന തൊഴില്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ സാധ്യത.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഷിബുബേബി ജോണിന്റെ തട്ടകമായ നീണ്ടകര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടെ ആര്.എസ്.പിക്കുണ്ടായ ദയനീയ പരാജയമാണ് ചവറ വിട്ട് കൊല്ലം സീറ്റില്‍ മത്സരിക്കുന്നതിന് ഷിബുബേബി ജോണിനെ പ്രേരിപ്പിക്കുന്നഘടകം. പ്രതിച്ഛായ നഷ്ടപ്പെടുകയും ഘടകകക്ഷികളില്പ്പോലും അഭിപ്രായഭിന്നത രൂക്ഷമാവുകയും ചെയ്ത ചവറയില്‍ ഇനിയും മത്സരിച്ചാല്‍ അത് തനിക്ക് ദോഷകരമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു. വരുന്ന മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനായി പ്രതിച്ഛായ നന്നാക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ പന്മനയില് മാത്രമാണ് കോണ്‍ഗ്രസ്, ആര്.എസ്.പി, ലീഗ് എന്നീ പാര്‍ട്ടികള്‍ ഒരു മുന്നണിയായി മത്സരിച്ചത്. ചവറ നിയമസഭാ മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി ആര്‍എസ്പി 30 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 15 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഷിബുബേബിജോണ്‍ യുഡിഎഫില്‍ പോലും ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് മുന്നണിയില്‍ അടിച്ചേല്‍പ്പിക്കുന്നതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. ചവറ, തേവലക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ചവറയില്‍ ആര്എസ്പിയില് നിന്നും അണികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നത് തടയാനും നേതൃത്വത്തിനു കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഷിബുബേബിജോണ്‍ ചവറയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ശക്തമായ അടിയൊഴുക്കും കാലുവാരലും ഉണ്ടാകുമെന്ന് ആര്‍എസ്പി കരുതുന്നു. ചവറയിലെ പ്രമുഖ കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്നങ്ങളും ചിറ്റൂരിലെ മലിനീകരണ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പദ്ധതികള്‍ വൈകിച്ചതിലും ഷിബുബേബിജോണിന് പങ്കുണ്ടെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ ദോഷകരമായി ഭവിക്കുമെന്ന ആശങ്കയും മണ്ഡലം മാറ്റത്തിന്റെ കാരണങ്ങളില്‍പ്പെടുന്നു എന്നാണ് ആര്‍എസ്പി പ്രവര്‍ത്തകരുടെ അഭിപ്രായം. നിലവില്‍ ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് ആര്‍എസ്പി പ്രതിനിധാനം ചെയ്യുന്നത്. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ സിപിഎം ആര്എസ്പിയില് നിന്നും കൊല്ലം ലോക്സഭാ സീറ്റും മണ്ഡലവും പിടിച്ചെടുത്തിരുന്നു. അതുവരെ ആര്‍എസ്പി യുടെ കുത്തക സീറ്റുകളായിരുന്നു ഇവ രണ്ടും. ആര്‍എസ്പിയുടെ ആദ്യ പിളര്‍പ്പിനെ തുടര്‍ന്ന് യുഡിഎഫില്‍ എത്തിയ കടവൂര്‍ ശിവദാസന്‍ ആര്.എസ്.പി. സീറ്റില്‍ തന്നെയാണ് മത്സരിച്ച് വിജയിച്ചത്. പിന്നീട് ബാബു ദിവാകരനും ആര്.എസ്.പി ടിക്കറ്റില്‍ വിജയിച്ച് മന്ത്രിയായിരുന്നു. കൊല്ലം സീറ്റില്‍ പിന്നീട് കോണ്‍ഗ്രസ്സാണ് സ്ഥാനാര്ത്ഥികളെനിര്ത്തിമത്സരിപ്പിച്ചുവന്നത്. ആര്.എസ്.പി.കളുടെ ലയനം യൂ.ഡി.എഫിന് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന് ആര്.എസ്.പി പറയുമ്പോള്‍ ഇതിന്റെ പിന്നില്‍ വരും തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനും ആര്‍എസ്പി അവസരമൊരുക്കും. ഇതിന്റെ മുന്നോടിയായിട്ടാണ് കൊല്ലം സീറ്റ് ആര്‍എസ്പി ആവശ്യപ്പെടുക. കൂടുതല്‍ സീറ്റ് നല്കാന് കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കൊല്ലത്തിനുപകരം ചവറ വിട്ടുനല്‍കാനും ആര്‍എസ്പി നിര്‍ബന്ധിതരായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: