മനുഷ്യജീവിതത്തിന്റെ അധോതല ഇരുള്‍ച്ചയെ അരിച്ചെഴുതിയ കറുത്ത പ്രവാചകന് ദസ്തയെവ്സ്കിയെക്കുറിച്ച് മലയാളത്തില്‍ പുതിയൊരു നോവല്‍ പുറത്തിറങ്ങുന്നു. കവിയും ദസ്തയെവ്സ്കിയന്‍ പരിഭാഷകനുമായ വേണു.വി.ദേശം എഴുതിയ റഷ്യന്‍ ക്രിസ്തു. വിശ്വസാഹിത്യത്തിലെ പ്രാമാണികനായ ദസ്തയെവ്സ്കിയുടെ നൂറ്റിമുപ്പത്തഞ്ചാം ചരമ വാര്‍ഷിക ദിനമായ ജനുവരി ഇരുപത്തിയെട്ടിനാണ് നോവല്‍ പ്രകാശനം. പരിഭാഷയെ സര്‍ഗാത്മകമാക്കിയ വേണു.വി.ദേശത്തിന്റെ ആദ്യനോവലാണ് റഷ്യന്‍ ക്രിസ്തു.
കവിയായ പരിഭാഷകന്റെ ആദ്യ നോവലെന്നും വേണുവിന്റെ റഷ്യന്‍ ക്രിസ്തുവിനെ പറയാം. കുറെക്കാലമായി ദസ്തയെവ്സ്കിയെ മലയാളം സ്പര്‍ശിക്കുന്നത് വേണുവിലൂടെയാണ്. നാളുകളായി കവിയെക്കാളും പരിഭാഷകനിലേക്കു ചാഞ്ഞ വേണു, ദസ്തയെവ്സ്കിയുടെ പതിനാറോളം രചനകള്‍ മലയാളത്തിനു നല്‍കിയിട്ടുണ്ട്. ദസ്തയെവ്സ്കിയെ വായിച്ചും തര്‍ജമ ചെയ്തും അദ്ദേഹവുമായി ആത്മാനുരാഗം സ്ഥാപിച്ചുണ്ടായ ഇരിക്കപ്പൊറുതിയില്ലായ്മയില്‍ നിന്നാണ് വേണു നോവലെഴുതിയത്. ഉള്ളില്‍ ആദരവിന്റെ ഒഴിയാബാധപോലെ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ ആരാധ്യ പുരുഷനെ അടുത്തിടെയാണ് നോവലിലേയ്ക്കു വേണു പറിച്ചുനട്ടത്. ദസ്്തയെവ്സ്കി അകമേയിരുന്ന്് നോവല്‍ എഴുതിക്കുകയായിരുന്നെന്നു പറഞ്ഞാലും അധികമാവില്ല.
നാളുകളായി ദസ്തയെവ്സ്കി മലയാളിക്കു പരിചിതനാണെങ്കിലും കൂടുതല്‍ വിസ്തൃത പരിസരം തീര്‍ത്തത് വേണു.വിദേശത്തിന്റെ പരിഭാഷകളാണ്. കെ.സുരേന്ദ്രന്, ജി.എന്‍.പണിക്കര്‍, പി.കെ.ബാലകൃഷ്ണന് എന്നിവരുടെ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദസ്തയെവ്സ്കിയുടെ പ്രണയദിനങ്ങളെ ആധാരമാക്കി പെരുമ്പടവം ശ്രീധരന് എഴുതിയ നോവല്‍ ഒരു സങ്കീര്‍ത്തനംപോലെ പ്രശസ്തമാണ്. എന്നാല്‍ ആ അപൂര്‍വ ജീനിയസിന്റെ കൊടുങ്കാറ്റടിച്ച ജീവിതം സമഗ്രമായി നോക്കിക്കാണുന്ന നോവലാണ് റഷ്യന്‍ ക്രിസ്തു. 220 പേജുള്ള കൃതി പ്രസിദ്ധീകരിക്കുന്നത് ഒരുപിടി നല്ല പുസ്തകങ്ങള്‍ വായനക്കാര്‍ക്കു സമ്മാനിച്ച കൊച്ചിയിലെ ബുക്കര്മാനാണ്. ഷാജി അപ്പുക്കുട്ടന് മുഖചിത്രവും രേഖാചിത്രങ്ങളും വരച്ചിരിക്കുന്നു. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയും തയ്യാറാകുന്നുണ്ട്്.
മനുഷ്യജീവിത സങ്കീര്‍ണതകളുടെ ഘോരവിപിനങ്ങളിലേക്കു കടന്നുചെന്ന് അവിടത്തെ ഇരുളിനേയും നുറുങ്ങുവെളിച്ചത്തേയും തുറന്നെഴുതിയ ദസ്തയെവ്സ്കിയുടെ അസമമായ ജീവിതം അവിശ്വസനീയമാംവണ്ണം വ്യത്യസ്തമാണ്. സ്വന്തം കൃതികളേക്കാള്‍ പ്രശ്നഗുരുതരമായിരുന്നു ആ ജീവിതം. യൗവനാരംഭത്തില്‍ തന്നെ രാഷ്ട്രീയ തടവിലാക്കപ്പെട്ട ദസ്തയെവ്സ്കിക്ക് വധശിക്ഷയാണ് റഷ്യന്‍ ചക്രവര്‍ത്തി വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് നിമിഷം മുമ്പ് വധശിക്ഷ ഇളവു ചെയ്ത് അഞ്ചു വര്‍ഷം കഠിനതടവിന് സൈബീരിയന്‍ ജയിലിലേക്കയയ്ക്കുകയായിരുന്നു. ജീവിതത്തില്‍ നിരവധി പീഡാസഹനങ്ങളുടെ കുരിശു ചുമന്ന ദസ്തയെവ്സ്കി റഷ്യന്ക്രിസ്തു തന്നെയെന്ന് നോവല്‍ വായിക്കുമ്പോള്‍ ബോധ്യപ്പെടുമെന്ന് വേണു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: