ന്യൂദല്‍ഹി: നേതാജിയുടേതെന്ന പേരില്‍ ടോക്കിയോയിലെ റങ്കോജി ബുദ്ധക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം മടക്കിക്കൊണ്ടുവരാന്‍ പോലും ഭാരതം ഭരിച്ച ജവഹര്‍ ലാല്‍ നെഹ്റു മുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഭയപ്പെട്ടിരുന്നു. കനത്ത രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നതായി ഇന്നലെ പുറത്തുവിട്ട ചിലരേഖകളില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ രേഖയാണ് പുറത്തുവന്നത്. ആഭ്യന്തരമന്ത്രാലയവും ഇന്റലിജന്‍സ് ബ്യൂറോയും വിദേശകാര്യ മന്ത്രാലയവും തമ്മില്‍ നടന്ന എഴുത്തുകുത്തുമായി ബന്ധപ്പെട്ട ഫയലാണിത്.
ടോക്കിയോയിലെ എംബസിയാണ് രങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഭാരതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചത്. വര്‍ഷങ്ങളായി ഓരോ നയതന്ത്രപ്രതിനിധിയും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. 200 പേജുള്ള ഫയലില്‍ ഈ കത്തുകളെല്ലാമുണ്ട്. എന്നാല്‍ 45ല്‍ വിമാനപകടത്തില്‍ നേതാജി മരിച്ചെന്ന് വിശ്വസിക്കാത്ത, നേതാജിയുടെ കുടുംബത്തില്‍ നിന്നും പൊതുജനങ്ങളിലെ ഒരു വിഭാഗത്തില്‍ നിന്നും മോശം പ്രതികരണം ഉണ്ടായേക്കാമെന്നും അതിനാല്‍ ചിതാഭസ്മം കൊണ്ടുവരേണ്ടെന്നുമാണ് ഭാരത സര്‍ക്കാര്‍ വാദിക്കുന്നതെന്ന് രേഖകള്‍ വെളിവാക്കുന്നു.
മോശം പ്രതികരണത്തെപ്പറ്റി 76 ജൂലൈയില്‍ (അടിയന്തരാവസ്ഥക്കാലത്ത്) വിദേശകാര്യമന്ത്രാലയത്തിലെ അന്നത്തെ വടക്ക്, കിഴക്കനേഷ്യന്‍ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറി എന്‍.എന്‍. ഢായാണ് ചൂണ്ടിക്കാട്ടുന്നത്. 76 ആഗസ്റ്റില്‍ അന്നത്തെ ജോയിന്റ് സെക്രട്ടറി ടി.വി. തേജേശ്വറും ചിതാഭസ്മം കൊണ്ടുവരരുതെന്നും അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
നേതാജിയുടെ കുടുംബവും ഫോര്‍വേര്‍ഡ് ബ്ലോക്കും ചിതാഭസ്മത്തെ അംഗീകരിക്കില്ല. ചിതാഭസ്മം മടക്കിക്കൊണ്ടുവന്നാല്‍ ബംഗാളിലെയും ഭാരതത്തിലെയും ജനങ്ങള്‍ക്കു മേല്അടിയന്തരാവസ്ഥ മുതലെടുത്ത് കള്ളക്കഥ അടിച്ചേല്‍പ്പിക്കുകയാണെന്ന് പ്രചാരണം വരും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇതായിരിക്കും പ്രധാന പ്രചാരണ വിഷയം- തേജേശ്വറിന്റെ കുറിപ്പില്‍ പറയുന്നു.
നേതാജിയുടെ 119ാം ജന്മദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 100 ഡിജിറ്റല്‍ രേഖകള്‍ പുറത്തുവിട്ടത്. നാഷണല്‍ ആര്‍ക്കൈവ്സിന്റെ സൈറ്റില്‍ നിന്ന് ഇനി ഇവ ആര്‍ക്കും കാണാനും കോപ്പി എടുത്ത് സൂക്ഷിക്കാനും കഴിയും. ഒരോ മാസവും 25 രേഖകള്‍ വീതം ലഭ്യമാക്കാനാണ് പദ്ധതി.
നാഷണല്‍ ആര്‍ക്കൈവ്സില്‍ നടന്ന ചടങ്ങില്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. മോദി നേതാജിയുടെ കുടുംബാംഗങ്ങളുമായി അല്പനേരം സംസാരിക്കുകയും ചെയ്തു. ഭാരതത്തിന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കും വരെ പോരാടാന്‍ തീരുമാനിച്ചുള്ള ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ പ്രഖ്യാപനത്തിന്റെ കോപ്പി മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇത് ഭാരതത്തിന്റെ സുതാര്യ ദിനമാണ്. പ്രധാമന്ത്രിയുടെ നടപടിയെ പൂര്‍ണ്ണമനസോടെ സ്വാഗതം ചെയ്യുന്നു. ബോസ് കുടുംബത്തിന്റെ വക്താവും നേതാജിയുടെ അനന്തരവന്റെ മകനുമായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
സത്യം മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ നശിപ്പിച്ചതായി അദ്ദേഹം നേരത്തെ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. റഷ്യയിലും ജര്‍മ്മനിയിലും ബ്രിട്ടനിലും അമേരിക്കയിലും കിടക്കുന്ന അമൂല്യമായ രേഖകള്‍ കൂടി ഭാരതം കരസ്ഥമാക്കി പുറത്തുവിടണം. അദ്ദേഹം പറഞ്ഞു.
നേതാജി വിമാനപകടത്തില്‍ മരിച്ചുവെന്നതിന് സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. കൃത്യമായ തെളിവുകളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സുരേഷ് ബോസിന് എഴുതിയ കത്തിലും സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഉള്ളത്. എല്ലാം മറച്ചുവയ്ക്കാനുള്ള മുന്‍സര്‍ക്കാരുകളുടെ മനോഭാവമല്ല മോദി സര്‍ക്കാരിനുള്ളത്. ഫയലുകള്‍ അനാവരണം ചെയ്ത നല്ല നടപടി വഴി ഇത് വ്യക്തമായിക്കഴിഞ്ഞു- അദ്ദേഹം പറഞ്ഞു. ഏഴു പതിറ്റാണ്ടായി ബോസിന്റെ കുടുംബം ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് നേതാജിയുടെ അനന്തരവന് അര്‍ദ്ധേന്ദു ബോസ് പറഞ്ഞു.
ബോസിന്റെ മരണത്തിലെ ദുരൂഹതയും നെഹ്റു കുടുംബം നേതാജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച ക്രൂരതയും നിന്ദയും നേതാജിയുടെ പേരു പോലും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ നടത്തിയ ശ്രമങ്ങളും എല്ലാം കുറെയെങ്കിലും ഇവയിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ഡിസംബറില്‍ പ്രധാനമന്ത്രി നേതാജിയെ സംബന്ധിച്ച 33 രഹസ്യ ഫയലുകള്‍ പുറത്തുവിട്ടിരുന്നു.
രാവിലെ പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നേതാജിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. നേതാജിയുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജീവ് പ്രതാപ് റൂഡി, എല്‍.കെ. അദ്വാനി, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: