ആദ്യദിവസത്തെ ചിട്ടകള്‍തന്നെ ഒന്‍പതു ദിവസവും പാലിക്കണം. ബ്രാഹ്മണാദികളെ ഉപവിഷ്ടരാക്കിയ ശേഷമേ യജമാനന് ഇരിക്കാവൂ. ഗൃഹപുത്രധനാദി ചിന്തകള്‍ വെടിഞ്ഞ് ശ്രദ്ധാഭക്തിപുരസ്സരം കഥ കേള്‍ക്കുക. സൂര്യോദയം മുതല്‍ അസ്തമയം വരെയാണ് കഥ വായിക്കേണ്ടത്. മദ്ധ്യാഹ്നത്തില്‍ ഒരു മണിക്കൂര്‍ വിശ്രമം, ലഘുഭക്ഷണം, എന്നിങ്ങിനെ ചിട്ടയായി വേണം കഥ കേള്‍ക്കാന്‍. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെ പ്രദാനം ചെയ്യുന്നതാണ് ഇക്കഥാശ്രവണം.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില് ഭേദദൃഷ്ടിയുള്ളവരും, ഹിംസകരും, നാസ്തികരും, ദുഷ്ടരും, വേദവിരോധികളും, കള്ളന്മാരും, ബ്രഹ്മസ്വം, ദേവസ്വം, പരധനം, പരസ്ത്രീകള്‍, എന്നിവ അപഹരിക്കുന്നവരും അതില്‍ താല്‍പ്പരരായവരും ഇക്കഥകേള്‍ക്കാന്‍ അനര്‍ഹരാണ്. നവാഹദിനങ്ങളില്‍ ബ്രഹ്മചര്യം വേണം, തറയില്‍ കിടന്നുറങ്ങുക, സത്യം പറയുക, ജിതേന്ദ്രിയനാവുക, മുതലായ വ്രതങ്ങള്‍ കൃത്യമായി പാലിക്കണം. വഴുതിനങ്ങ, താന്നിക്ക, എണ്ണ, പരിപ്പ്, തേന്‍, ഉള്ളി, വെള്ളുള്ളി, കുമ്പളങ്ങ, മുരിങ്ങ, വെന്തുകരിഞ്ഞ ഭക്ഷണം, രജസ്വല തൊട്ട ചോറ്, കിഴങ്ങുകള്‍, കടല, ഇവയൊന്നും ഭക്ഷിക്കരുത്.
കാമക്രോധലോഭദംഭമാനങ്ങള് വര്‍ജ്ജിക്കണം. ബ്രാഹ്മണദ്രോഹി, ജാതിമര്യാദകള്‍ പാലിക്കാത്തവന്, ചണ്ഡാളന്, ആര്‍ത്തവകളായ സ്ത്രീകള്‍, മ്ലേച്ഛര്‍, അന്ത്യജര്‍, വേദനിന്ദചെയ്യുന്നവര്‍ എന്നിവരോടോന്നും സംസാരിക്കപോലും അരുത്. വേദങ്ങള്‍, ഗോക്കള്‍, ഗുരുക്കന്മാര്, ബ്രാഹ്മണര്‍, സ്ത്രീകള്‍, രാജാക്കന്മാര്, മഹാത്മാക്കള്‍, ഭക്തന്മാര് തുടങ്ങിയ സത്വമതികളെ നിന്ദിക്കുകയോ അത്തരം വാര്‍ത്തകള്‍ കേള്‍ക്കുകയോ അരുത്.വിനയം, സത്യസന്ധത, ഭൂതദയ, വൃത്തി, മിതമായ സംസാരം എന്നീ ഗുണങ്ങള്‍ ഉള്ളവരാണ് കഥാ ശ്രവണവ്രതമെടുക്കേണ്ടത്. കുഷ്ഠം, പാണ്ട്, തുടങ്ങിയ രോഗങ്ങളാല്‍ വലയുന്നവരും, ദാരിദ്ര്യദുഃഖം പേറുന്നവരും, പാപികളും, സന്താനസൗഭാഗ്യമില്ലാത്തവരും, ഒറ്റക്കുഞ്ഞുള്ളവരും, ഗര്‍ഭമലസിയവരും, ചാപിള്ളകള്‍ ഉണ്ടാകുന്നവരും എല്ലാം ഭാഗവത ശ്രവണത്താല്‍ ദുഖനിവൃത്തരാവും.
ജീവിതത്തില്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ വലിയ ബുദ്ധിമുട്ട് കൂടാതെ ആര്‍ജ്ജിക്കാനായി ഭാഗവതം കേള്‍ക്കുക. ഒന്‍പതു നാളുകള്‍ ഓരോന്നും ഓരോ നവാഹയജ്ഞത്തിന്റെ ഫലം ചെയ്യും. കഥയുടെ എല്ലാ ദിനങ്ങളിലും വക്താവിനെയും പുസ്തകത്തെയും പൂജിച്ച് പ്രസാദം സ്വീകരിക്കണം. അപ്പോള്‍ ച്ചെയ്യുന്ന ജപം, ദാനം ഹോമം എന്നിവയ്ക്ക് വലിയ ഫലമാണുള്ളത്. കുമാരീപൂജ, സുമംഗലീപൂജ, ബ്രാഹ്മണപൂജ എന്നിവയും വേണം. സര്‍വ്വദോഷങ്ങളും ഇല്ലാതാക്കാന്‍ ഓരോ ദിനാന്ത്യത്തിലും ഗായത്രീ സഹസ്രനാമമോ വിഷ്ണു സഹസ്രനാമമോ ജപിക്കണം. യജ്ഞപൂര്‍ണ്ണതയ്ക്കായി വിഷ്ണുവിനെ സ്തുതിക്കണം. കഥയുടെ പരിസമാപ്തിയില്‍ ദേവീസപ്തശതീമന്ത്രം അല്ലെങ്കില്‍ നവാക്ഷരമന്ത്രം ജപിക്കണം. ഗായത്രിചൊല്ലി നെയ്പായസം നിവേദിക്കയുമാകാം.
മഹാഷ്ടമീവ്രതമെന്നപോലെ ഒന്‍പതാം ദിനം യജ്ഞം പൂര്‍ത്തിയാക്കണം. നിഷ്കാമന്‍മാര്‍ക്ക് മുക്തിയും സകാമന്മാര്‍ക്ക് അഭീഷ്ടസിദ്ധിയും ഇതിനാല്‍ ലഭ്യമാകും. വസ്ത്രാദികളും ധനവും മറ്റു സമ്മാനങ്ങളും ദക്ഷിണ നല്കി വക്താവിനെയും ബ്രാഹ്മണരെയും സന്തോഷിപ്പിക്കണം. കുമാരിമാരെയും സുമംഗലികളെയും ദേവീഭാവത്തില്‍ ഊട്ടണം. സ്വര്‍ണ്ണം, കറവപ്പശു, ആന, കുതിര, ഭൂമി എന്നിവയെല്ലാം ദാനം ചെയ്യാന്‍ ഉത്തമമാണ്. നല്ല വടിവൊത്ത അക്ഷരത്തില്‍ എഴുതി ഈ ഗ്രന്ഥം പട്ടില്‍പ്പൊതിഞ്ഞ് എട്ടാം ദിനമോ ഒന്‍പതാം ദിനമോ വക്താവിന് നല്‍കണം. ദാരിദ്രനായാലും, ബാലനായാലും, വൃദ്ധനായാലും, പുരാണപാരംഗതന്‍ എന്നും ബഹുമാന്യനാണ്. പലതരത്തിലുള്ള പുരാണമറിയുന്നയാളാണ് ഗുരുക്കന്മാരുള്ളതില്‍ ഏറ്റവും ശ്രേഷ്ഠം. കഥയുടെ ഇടയ്ക്ക് വ്യാസപീഠത്തില്‍ ഉപവിഷ്ടനായ വക്താവിനെ മാത്രമേ സാധകര്‍ നമിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: