ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ 20 കോടിയുടെ തട്ടിപ്പ്, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഐ ഗ്രൂപ്പ്, എതിര്‍പ്പുമായി എ പക്ഷം രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ ബാങ്കിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ നേര്‍ക്കുനേര്‍ പോരാട്ടം തുടങ്ങിയതോടെ വിഷയം നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
പട്ടണക്കാട് മണ്ഡലം നേതൃത്വത്തിന്റെ നിലപാടിനെതിരെ എ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തി. തട്ടിപ്പ് നിസാരവല്‍ക്കരിച്ച് മണ്ഡലം കമ്മിറ്റിയുടേതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അഴിമതിയെ കുറിച്ച് നാളിതുവരെ പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മണ്ഡലം കമ്മിറ്റിയുടെ പേരിലിറങ്ങുന്ന പ്രസ്താവനകള്‍ ചിലരുടെ സ്വന്തം അഭിപ്രായമാണെന്നുമാണ് ഇവരുടെ വാദം. ക്രമക്കേടിന്റെ പേരില്‍ ബാങ്ക പ്രസിഡന്റ് അഡ്വ.ആര്.പി. ഷേണായിയെ നീക്കുന്നതിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കുവാനും, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുന്നതിന് ശിപാര്‍ശ ചെയ്യുവാനും, വിവരം ഡിസിസി പ്രസിഡന്റിനെ അറിയിക്കുവാനും മണ്ഡലം നേതൃത്വത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ചുളുവില്‍ ബാങ്ക് പ്രസിഡന്റാകാനുള്ള ചിലരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ബാങ്കിനെ കരകയറ്റുവാനും, ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുവാനും ഇടപാടുകാരെ തുടര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനും ശ്രമിക്കാതെ അധികാരം പിടിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബാങ്കില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം ആരംഭിച്ച ശേഷം വിഷയം ചര്‍ച്ച ചെയ്യാന്‍ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടി നേതൃത്വം ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഡിസംബര്‍ ആദ്യവാരം ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇവരോടു പോലും ആലോചിക്കാതെയാണ് മണ്ഡലം നേതൃത്വം ഏകപക്ഷീയമായി പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. ബാങ്ക് ഭരണസമിതി അംഗങ്ങളുടെ യോഗം പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് വിളിച്ചു കൂട്ടിയെങ്കിലും കെപിസിസി അംഗങ്ങളുമായി ആലോചിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ പിരിയുകയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും മണ്ഡലം കമ്മിറ്റിയുടെയോ ബ്ലോക്ക് കമ്മിറ്റിയുടെയോ നിര്‍ദ്ദേശ പ്രകാരമല്ല അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്നും പാര്‍ട്ടി തീരുമാനമെന്ന വ്യാജേന ഭരണസമിതിയംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവിശ്വാസത്തിന് നീക്കം നടത്തിയതെന്നും ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് വി. എം. സുധീരന് കത്ത്് നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: