സിഡ്നി: ഒടുവില്‍ ടീം ഇന്ത്യ മാനംരക്ഷിച്ചു. അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ വിജയം. 81 പന്തില്‍ 104 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെയും 108 പന്തില്‍ 99 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും 56 പന്തില്‍ 78 റണ്‍സ് നേടിയ ശിഖര്‍ ധവാന്റയും കരുത്തിലാണ് ഇന്ത്യന്‍ ജയം. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഓസീസ് 4-1ന് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോര്‍: ഓസീസ് 7ന് 330, ഇന്ത്യ: നാലിന് 331. ഡേവിഡ് വാര്‍ണറുടെയും (122) മിച്ചല്‍ മാര്‍ഷിന്റെയും (102) സെഞ്ചുറികളുടെ കരുത്തിലാണ് ഓസീസ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തത്.
മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്. രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദി സീരിസും.
നേരത്തെ ടോസ് നേടിയ ഇന്ത്യ കംഗാരുക്കളെ ബാറ്റിങ്ങിനയച്ചു. ധോണിയുടെ തീരുമാനത്തെ ന്യായീകരിച്ച് ബൗള്‍ചെയ്ത ഇന്ത്യ ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് ആരോണ്‍ ഫിഞ്ചിനെ (6) ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് വാര്‍ണറും സ്മിത്തും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുത്തെങ്കിലും സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത സ്മിത്തും വീണു. അരങ്ങേറ്റക്കാരനായ ജസ്പ്രീത് ബുംറക്ക് വിക്കറ്റ്. അധികം കഴിയും മുന്നേ ജോര്‍ജ് ബെയ്ലിയും മടങ്ങി.
6 റണ്‍സെടുത്ത ബെയ്ലി റിഷി ധവാന്റെ പന്തില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്കി. സ്കോര്‍ മൂന്നിന് 78. സ്കോര്‍ 117-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് റണ്ണൗട്ടായി. പിന്നീട് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒത്തുചേര്‍ന്നതോടെയാണ് ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 17.3 ഓവറില്‍ 118 റണ്‍സ് അടിച്ചുകൂട്ടി. സ്കോര്‍ 235-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറി തികച്ചു. ഒടുവില്‍ 113 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്സറുമടക്കം 122 റണ്‍സെടുത്ത വാര്‍ണറെ ഇഷാന്ത് ജഡേജയുടെ കൈകളിലെത്തിച്ചു.
34 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷ് 81 പന്തില്‍നിന്ന് കരിയറിലെ ആദ്യ ശതകം പൂര്‍ത്തിയാക്കി. 84 പന്തില്‍ രണ്ടു സിക്സും ഒമ്പത് ഫോറും അടക്കമാണ് 102 റണ്‍സുമായി മിച്ചല്‍ മാര്‍ഷ് പുറത്താകാതെനിന്നത്. മാത്യുവെയ്ഡ് 27 പന്തില്‍ നിന്ന് 36 റണ്‍സ് നേടി.
ഇന്ത്യക്കായി അരങ്ങേറിയ മീഡിയം പേസര്‍ ജസ്പ്രീത് ബുംറ് 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ നേടിയെങ്കിലും 10 ഓവറില്‍ 60 റണ്‍സ് വിട്ടുനല്‍കി. ഉമേഷ് യാദവും റിഷി ധവാനും ഓരോ വിക്കറ്റും നേടി.
331 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കം നല്കി. രോഹിത് ശര്‍മ്മ ശ്രദ്ധിച്ച് കളിച്ചപ്പോള്‍ ധവാന് തുടക്കം മുതലേ ബൗളര്‍മാരെ അതിര്ത്തികടത്തുന്നതിലായിരുന്നു ശ്രദ്ധിച്ചത്. 18.2 ഓവറില്‍ 123-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 56 പന്തില്‍ നിന്ന് 7 ഫോറും മൂന്ന് കൂറ്റന്‍ സിക്സറുമടക്കം 78 റണ്‍സെടുത്ത ധവാനെ ഹേസ്റ്റിങ്സിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷ് കയ്യിലൊതുക്കി. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടി തകര്‍പ്പന്‍ ഫോമിലായിരുന്ന കോഹ്ലി ഇന്നലെ നിരാശപ്പെടുത്തി. എട്ട് റണ്‍സെടുത്ത കോഹ്ലിയെ ഹേസ്റ്റിങ്സിന്റെ പന്തില്‍ മാത്യു വെയ്ഡ് കയ്യിലൊതുക്കി.
സ്കോര്‍ 2ന് 134. പിന്നീട് രോഹിത് ശര്‍മ്മയും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. 30.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 200ലെത്തി. ഒടുവില്‍ 34.5 ഓവറില്‍ സ്കോര്‍ 231-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ഇന്ത്യക്ക് നഷ്ടം. സെഞ്ചുറിക്ക് ഒരു റണ്‍ അകലെവച്ച് രോഹിത് ശര്‍മ്മയാണ് മടങ്ങിയത്. 108 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്സറുമടക്കം 99 റണ്‍സെടുത്ത രോഹിതിനെ ഹേസ്റ്റിങ്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് മടക്കി. തുടര്‍ന്ന് പാണ്ഡെക്ക് കൂട്ടായി എത്തിയത് ക്യാപ്റ്റന്‍ ധോണി. എന്നാല്‍ റണ്‍ ഉയര്‍ത്തുന്നതില്‍ ധോണിക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇന്ത്യ വീണ്ടും തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു.
എന്നാല്‍ മിച്ചല്‍ മാര്‍ഷ് എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡ് എറിഞ്ഞ മാര്‍ഷിന്റെ അടുത്ത പന്ത് ധോണി അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി. എന്നാല്‍ തൊട്ടടുത്ത പന്ത് വീണ്ടും ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചെങ്കിലും ലോങ് ഓഫില്‍ വാര്‍ണര്‍ പിടികൂടി. 42 പന്തില്‍ നിന്ന് 34 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. മൂന്നാം പന്ത് തേഡ്മാനിലേക്ക് തിരിച്ചുവിട്ട് മനീഷ് പാണ്ഡെ തന്റെ കന്നി സെഞ്ചുറിയും തികച്ചു. ഇതോടെ മൂന്ന് പന്തില്‍ വിജയലക്ഷ്യം രണ്ട് റണ്‍സായി. അടുത്ത പന്തില്‍ രണ്ട് റണ്‍സ് കൂടി പാണ്ഡെ കണ്ടെത്തിയതോടെ വിജയം ഇന്ത്യക്ക് സ്വന്തം. 81 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്സറുമടക്കം 104 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു. നാലാം ഏകദിനം കളിക്കുന്ന പാണ്ഡെയുടെ ആദ്യ സെഞ്ചുറിയാണിത്.
ട്വന്റി 20 പരമ്പര 26ന് തുടങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: