‘തത്ത്വമസി മഹാവാക്യം ആവിഷ്ക്കരിക്കുന്നതാണ് ശബരിമല തീര്‍ത്ഥാടനവും അയ്യപ്പദര്‍ശനവും. ഭാരതീയസംസ്കാരം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഇത് അറിവുള്ളതാണ്. ഇതില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍.
”സ്ത്രീകള്‍ മല ചവിട്ടരുത്” എന്നത് തലമുറകളായി പാലിച്ചുവരുന്ന ആചാരമാണ്. അതില്‍ എന്നെപ്പോലെയുള്ള സാധാരണക്കാരായ ഭൂരിഭാഗം സ്ത്രീകള്‍ക്കും വേദനയോ അമര്‍ഷമോ അസഹിഷ്ണുതയോ തെല്ലുമില്ല തന്നെ. ശബരിമല ചവിട്ടിക്കയറി ശബരീശനെ വണങ്ങുന്നത് ആഘോഷമാക്കുന്നവര്‍ക്ക് അസഹിഷ്ണുത ഉണ്ടാവുന്നതില്‍ അതിശയവുമില്ല.
ആചാരങ്ങളെ, (1) സദാചാരം (2) ദുരാചാരം (3) അനാചാരം (4) അത്യാചാരം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവിടെ പ്രസ്താവിതമായ ആചാരം സമൂഹത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുന്ന ദുരാചാരത്തിന്റേയും അത്യാചാരത്തിന്റേയും ഗണത്തില്‍പെടുത്താമെന്ന് ചിന്താശേഷിയുള്ളവര്‍ക്ക് തോന്നുകയില്ല. അനാചാരത്തിന്റെ ഗണത്തില്‍ ആരെങ്കിലും പെടുത്തുന്നു എങ്കില്‍ പോലും അത് മൊത്തം സമൂഹത്തെ ബാധിക്കുന്നുമില്ല. അങ്ങനെയുള്ള തലമുറകളായി പാലിച്ചുവരുന്ന ആചാരങ്ങള്‍ക്കെതിരെ, അത് ഏതുമതത്തിന്റേയും ആയിക്കൊള്ളട്ടെ, രോഷം കൊള്ളുന്നത് മതേതരത്തം എന്ന വാക്ക് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഈ നാടിന് ഭൂഷണമല്ല. തലമുറകള്‍ക്കു മുമ്പ് കൊടുംകാടിന്റെ ഉള്‍ഭാഗത്ത് വന്യമൃഗങ്ങള്‍ ധാരാളം ഉള്ളയിടത്ത് സ്ത്രീകള്‍ പോകേണ്ട എന്നു വച്ചത് സുരക്ഷയുടെ ചിന്തയിലായിരിയ്ക്കാം. അതിന് താന്ത്രിക വിധികളുടെ പിന്‍ബലവും ഉണ്ടായിരുന്നു എന്നും കാണാം. ഇന്ന് ലക്ഷക്കണക്കിന് അയ്യപ്പന്മാര് ഒന്നിച്ചു വരുന്ന ഇടമാണ് ശബരിമല. വനപ്രദേശവുമാണ്. സ്ത്രീകളുടെ പ്രവേശനം സുരക്ഷാപാലകര്ക്ക് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതേ ഉള്ളൂ.
പൂര്‍വ്വികര്‍ മണ്ടന്മാര് ആയിരുന്നു എന്നും ഭാരതത്തിന്റെ പുരാതന കാലം ഇരുണ്ടയുഗമായിരുന്നു എന്നും ചരിത്രം അറിയാവുന്നവരും സംസ്കാര ചിത്തരും ചിന്തിക്കയില്ല. ക്രിസ്തുവിന് 10,000 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ട വേദങ്ങളും ഉപനിഷത്തുകളും ഇന്നും പ്രസക്തമാണ് എന്നതും ആ അമൂല്യ ഗ്രന്ഥങ്ങള്‍ കടന്നു ചെല്ലാത്ത മേഖലകളില്ലായിരുന്നു എന്നതും അതിനെ ശരിവയ്ക്കുന്നു. അതുകൊണ്ടുതന്നെ പൂര്വ്വികന്മാര് സ്ഥാപിച്ച ആചാരങ്ങള്‍ വിശ്വാസികളുടെ എതിര്‍പ്പില്ലാത്തിടത്തോളം കാലം മാറ്റേണ്ടതല്ല. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി നവീകരിക്കേണമോ എന്ന് തീരുമാനിക്കേണ്ടത് ക്ഷേത്രത്തിലും ഹിന്ദുമതത്തിലും വിശ്വസിക്കുന്നവരാണ്.
ശബരിമലയില്‍ സ്ത്രീകള്‍ പോകണമോ എന്നത് വിശ്വാസികളായ സ്ത്രീകള്‍ ചിന്തിച്ച് തീരുമാനിക്കട്ടെ. കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്. അവര്‍ക്ക് മഹിളാ സംഘടനകളുണ്ട്. അഭിപ്രായം പ്രകടിപ്പിയ്ക്കാന്‍ വേദികളുണ്ട്, കഴിവുമുണ്ട്. അവര്‍ തീരുമാനിച്ചുകൊള്ളും. മറ്റുള്ളവര്‍ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.
അല്ലെങ്കില്‍ത്തന്നെ ഭാരതസ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണോ? സ്ത്രീകളുടേയും കുട്ടികളുടേയും മേലുള്ള അതിക്രമങ്ങള്‍, ഇന്നും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ദുരാചാരങ്ങള്‍, ബാലവേല തുടങ്ങിയ കാതലായ, രാജ്യത്തെ നാണംകെടുത്തുന്ന പ്രശ്നങ്ങള്‍ തമസ്ക്കരിക്കുവാനാണോ ഈ വിവാദം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്ത്രീകളെ വീടുകളിലും സമൂഹത്തിലും ചൂഷണം ചെയ്യുന്നതിലും ബലാത്സംഗം ചെയ്ത് കൊല്ലുന്നതിലും വലിയ പ്രശ്നമാണോ സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കുന്നില്ല എന്നത്? സ്ത്രീകളുടെ മേലുള്ള ലൈംഗികാതിക്രമങ്ങള്പോലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ? പീഡനങ്ങള്‍ നിശ്ശബ്ദം ഏറ്റുവാങ്ങി കുടുംബഭാരം പേറുന്ന സഹോദരിമാരെ നിങ്ങള്‍ കാണുന്നില്ല എന്ന് ഞങ്ങള്‍ സ്ത്രീകള്‍ മനസ്സിലാക്കുന്നു. ഈ വിവാദം വിലയേറിയ സമയത്തിന്റെ വൃഥാവ്യയം അല്ലേ എന്ന് ചിന്തിക്കുന്നതല്ലേ കൂടുതല്‍ ഉചിതം.
ലതിക
തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: