ആലപ്പുഴ: നഗരത്തില്‍ കല്ലുപാലത്തിന് സമീപം കടയില്‍ നിന്ന് ഏകദേശം രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന 5,000 പായ്ക്കറ്റോളം നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി.
ആലപ്പുഴ കല്ലുപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാര സ്റ്റേഷനറിക്കടയായ അല്ലുസ്സ്റ്റോഴ്സിനോട കോന്നോത്ത് പറമ്പില്‍ ബിനു (31)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ ആലപ്പുഴ സൗത്ത് സിഐ മനോജ് കബീര്‍, എസ്ഐ മിറാഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഏതാനും ദിവസങ്ങളായി സ്ഥാപനവും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം കോമളപുരം സ്വദേശിയായ മധു എന്നയാളുടെ കടയില്‍ നിന്നും പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപകമായി ആലപ്പുഴ നഗരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടവും, ചില്ലറക്കച്ചവടവും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികളെയും, പുന്നമട ഭാഗത്തെ വിനോദ സഞ്ചാരികളെയും, ആലപ്പുഴ ബീച്ചിലെത്തുന്നവരെയും ലക്ഷ്യമിട്ടാണ് കച്ചവടം പൊടിപൊടിച്ചിരുന്നത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളുടെ ഉറവിടത്തെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുവാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ മാഫിയാ സംഘങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
എസ്ഐ അപ്പുക്കുട്ടന്, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ നെവിന്, സുരേഷ്കൃഷ്ണ, മോഹന്‍കുമാര്‍, മുജീബ്, പ്രവീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: