അടിമാലി: വ്യത്യസ്ത കേസുകളില്‍ നാലുപേരെ അടിമാലി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കൊന്നത്തടി പാറത്തോട് സ്വദേശികളായ പറമ്പാത്ത് ജോയി(48), കുളത്തിങ്കല്‍ ബാബു (ഷിജുമോന്-35), അടിമാലി അമ്പലപ്പടി കുരിശിങ്കല്‍ സെബാസ്റ്റ്യന്‍(68), ഇരുമ്പുപാലം കുരിശിങ്കല്‍ സനല്‍ (27) എന്നിവരെയാണ് അടിമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. അനധികൃതമായി വില്പന നടത്തുന്നതിന് വാങ്ങി കൊണ്ടുപോയ 15 ലിറ്റര്‍ വിദേശമദ്യവുമായാണ് ജോയി, ബാബു എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. അടിമാലി – കല്ലാര്‍കുട്ടി റോഡില്‍ 200 ഏക്കര്‍ വള്ളപ്പടി ഭാഗത്തു വച്ച് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. മദ്യം കടത്തിയ മാരുതി 800 കാറും പിടിച്ചെടുത്തിട്ടുണ്ട്. പാറത്തോടു മേഖലയില്‍ ചില്ലറ വില്പനയ്ക്കായാണ് മദ്യം കൊണ്ടുപോയത്. അടിമാലി ചിന്നപ്പാറക്കുടിയിലേക്കു പോകുന്ന വഴിയരുകില്‍ വച്ചാണ്, കഞ്ചാവ് കൈവശം വച്ചതിന് സെബാസ്റ്റിയനെ കസ്റ്റഡിയില്‍ എടുത്തത്. 25 ഗ്രാം ഉണക്ക കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തു. കുടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്നിരുന്നയാളാണ് സെബാസ്റ്റ്യനെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതു സ്ഥലത്ത് മദ്യപിച്ച കുറ്റത്തിനാണ് സനലിനെ പിടികൂടിയത്. സനലിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബാക്കി മൂന്നുപേരെയും അടിമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: