കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങില്‍ കളക്ടര്‍ രാജാമാണിക്യത്തിന് വിലക്ക്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിനായി തയ്യാറാക്കിയ ക്ഷണക്കത്തില്‍ കലക്ടറുടെ പേര് ചേര്‍ത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കളക്ടര്‍ ചടങ്ങ് ബഹിഷ്ക്കരിച്ചു.
കളമശ്ശേരിക്ക് സമീപം മുട്ടം യാര്‍ഡില്‍ പ്രത്യേക സജ്ജമാക്കിയ ടെസ്റ്റ് ട്രാക്കിലാണ് മെട്രോ ട്രെയിനിന്റെ ചക്രമുരുളുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊടി വീശിയത്. ആലുവ മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച ട്രാക്കില്‍ 900 മീറ്റര്‍ ദൂരമാണ് പരീക്ഷണ ഓട്ടം നടന്നത്. കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് തുടങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്ണിന് തുടക്കമായത്. 1095 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന മെട്രോ പദ്ധതിയില്‍ ഇനി അവശേഷിക്കുന്ന 137 ദിവസം അതിവേഗത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്നും ടെസ്റ്റ് റണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രേരകശക്തിയായി പ്രവര്‍ത്തിച്ച ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
മന്ത്രി ആര്യാടന് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്, എസ്. ശര്‍മ, ബെന്നി ബഹന്നാന്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്, അഹമ്മദ് കബീര്‍, ലൂഡി ലൂയിസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡോ. ഇ. ശ്രീധരന്, മങ്കു സിങ്, കെ.എം. ആര്. എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, പ്രവീണ്‍ ഗോയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: