പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഈ മാസം 28 ലേക്ക് മാറ്റി. 25-ാം പ്രതിയായ ജയരാജന്റെ ജാമ്യഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദംകേള്‍ക്കാനായി മാറ്റിവെയ്ക്കുകയായിരുന്നു. ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതി സിബിഐയ്ക്ക് നോട്ടീസയച്ചു. അഡ്വ: കെ.വിശ്വന് മുഖാന്തിരമാണ് ജാമ്യഹര്‍ജി നല്‍കിയിട്ടുളളത്. ഒന്നാംപ്രതിയായ വിക്രമന് തന്റെ ഡ്രൈവറായിരുന്നില്ലായെന്നും, അയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലായെന്നും, തന്നെ വിക്രമനുമായി ബന്ധപ്പെടുത്തി സിബിഐ ആര്‍എസ്എസ് ഇംഗിതത്തിനു വഴങ്ങി കേസില്‍ കുടുക്കുകയാണെന്ന വാദവുമാണ് ജാമ്യഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുളളത്. 505 ദിവസമായി അന്വേഷിക്കുന്ന കേസില്‍ തന്നെ യുഎപിഎ (43ഡി) പ്രകാരം കേസെടുത്ത് പീഡിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതേ സമയം കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ടു നല്കാന് ആശുപത്രി അധികൃതര്‍ക്കു സിബിഐ നോട്ടീസ് അയച്ചു. റിപ്പോര്‍ട്ടു ലഭ്യമായ ഉടന്‍ പി.ജയരാജനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ സിബിഐ ആലോചിക്കുന്നുണ്ട്. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തും. അതിനുശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: