ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ കുട്ടികളെ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കാനും ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 12നും 15നും ഇടയിലുള്ള കുട്ടികളെയാണ് ചാവേര്‍ ആക്രമണത്തിനായി നിയോഗിച്ചിരിക്കുന്നത്.
12നും 15നും ഇടയില്‍ പ്രായം തോന്നിക്കുന്ന വര് അതിര്‍ത്തിവഴി ഭാരതത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് കര്‍ശ്ശന നിരീക്ഷണം ഏര്‍പ്പെടുത്താനും ഇന്റലിജന്‍സ് ഏജന്‍സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാരകായുധങ്ങള്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിക്കാന്‍ വിദേശത്ത് പരിശീലനം നേടിയിട്ടുള്ള കുട്ടികളെ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനാണ് ഐസിസ് പദ്ധതിയിട്ടിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാവലയത്തെ ഭേദിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിയമം നടത്തിയിരുന്നു. ഇത് ഐഎസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. അതുകൊണ്ടുതന്നെ സ്കൂള്‍ യൂണിഫോമിലാണ് ഐഎസ് കുട്ടികളെ എത്തിക്കുക.
കുട്ടി ചാവേറുകള്‍ വിദേശീയരോ അല്ലെങ്കില്‍ ഭാരതത്തില്‍ നിന്നുള്ളവരെ വിദേശത്തയച്ച് വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവരോ ആകാം. അതേസമയം മുന്‍ വര്‍ഷത്തെപ്പോലെ ഒരു വിധത്തിലും എസ്പിജി സുരക്ഷ ഭേദിക്കരുതെന്ന് ഇന്റലിജന്‍സ് പ്രധാനമന്ത്രിക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്കി.
ഐഎസ് അടുത്തിടെ പുറത്തുവിട്ട വീഡിയോയില്‍ കൗമാര പ്രായത്തിലുള്ളവര്‍ക്ക് മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിന്റേയും ഇവരെ ഉപയോഗിച്ച് ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: