അനന്ദു തലവൂര്‍
പത്തനാപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.ബി.ഗണേഷ്കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിപ്പിക്കില്ലെന്ന് സൂചന.
സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് മത്സര രംഗത്തുനിന്നും മാറ്റിനിര്‍ത്താന്‍ കാരണമെന്നാണ് അറിയുന്നത്. സോളാര്‍ വിഷയത്തിലും കുടുംബ പ്രശ്നത്തിലുംപെട്ട് ആരോപണവിധേയനായ ഗണേശന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായും ജനസ്വീകാര്യത കുറഞ്ഞെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. എതിര്‍പ്പുകള്‍ മറികടന്ന് മത്സരിപ്പിച്ചാല്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നും പ്രാദേശിക ഘടകത്തിലെ പ്രബലവിഭാഗം മുന്നറിയിപ്പ് നല്കുന്നു. ഗണേശനെ മാറ്റിനിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനുള്ള മോഹമാണ് സിപിഎമ്മിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗണേശനോട് എതിര്‍സ്ഥാനാര്‍ത്ഥിയായ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ.രാജഗോപാലിന് ഇരുപത്തഅയ്യായ്യിരം വോട്ടുകളുടെ ദയനീയപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കേരളകോണ്‍ഗ്രസ് (ബി)യുടെ ഏക എംഎല്‍എ ആണ് ഗണേഷ്കുമാര്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വനം, കായിക,സിനിമാ വകുപ്പ് മന്ത്രിയായിരുന്ന ഗണേശന് ഭാര്യമായുളള’വഴക്ക് പൊതുചര്ച്ചയായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. പിന്നീട് പിള്ളയുടെ കേരളകോണ്‍ഗ്രസ് നിരവധിതവണ മന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. യുഡിഎഫുമായുള്ള മുന്നണിബന്ധം വഷളായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് എല്‍ഡിഎഫിന്റെ ഭാഗമായത്. വര്‍ഷങ്ങളായി കൈവശമിരിക്കുന്ന പത്തനാപുരം മണ്ഡലത്തിനായി പിള്ള ഗ്രൂപ്പ് വാശിപിടിച്ചാല്‍ പകരം കൊട്ടാരക്കരയോ ചവറയോ കുണ്ടറയോ നല്‍കേണ്ടിവരുമെന്നാണ് പത്തനാപുരത്തെ പ്രദേശികഘടകം സംസ്ഥാനനേതൃത്വത്തെ അറിയിക്കാനിരിക്കുന്നത്.
പത്തനാപുരത്ത് എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങുമെന്നാണ് ഗണേശനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. പത്തനാപുരം നിയോജക മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി ചലച്ചിത്രതാരം ജഗദീഷിനെയോ രാജ്മോഹന്‍ ഉണ്ണിത്താനെയോ മത്സരിപ്പിക്കാനുള്ള അണിയറ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: