മുഹമ്മ: മാരാരിക്കുളത്തെ പ്രധാന നെല്ല് ഉല്‍പ്പാദന കേന്ദ്രമായി അറിയപ്പെട്ടിരുന്ന പെരുന്തുരുത്തുകരി പാടശേഖരം വിസ്മൃതിയിലേക്ക് മറയുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 3, 4, 5 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതും 300 ഓളം പേര്‍ക്ക് അവകാശപ്പെട്ടതുമായ പെരുന്തുരുത്തുകരിയില് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വര്‍ഷത്തില്‍ രണ്ട് കൃഷി നടന്നിരുന്നു.
സംസ്ഥാനത്തെ ആദ്യ തരിശ് രഹിത പഞ്ചായത്തായി പെരുന്തുരുത്തുകരി പാടശേഖരമാണ് 2010-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അന്ന് പത്ത്ലക്ഷം രൂപയാണ് കൃഷി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മണ്ണഞ്ചേരി പഞ്ചായത്തിന് അനുവദിച്ചിരുന്നു. അതിന് ശേഷം നാമമാത്ര കൃഷിയാണ് ഇവിടെ നടന്നിട്ടുള്ളത്.
175 ഏക്കറിലേറെ വിസ്തീര്‍ണ്ണമുള്ള ഈ പാടശേഖരത്തില്‍ കൃഷി മുടക്കം പതിവാകുന്നത് കര്‍ഷകരെയും നിലം ഉടമകളെയും ഒരേപോലെ വലയ്ക്കുന്നു. കഴിഞ്ഞ അഞ്ചു തവണ കൃഷി മുടങ്ങിയത് മൂലം നാലുകോടി രൂപയുടെ നഷ്ടമാണ് നാടിനുണ്ടായിരിക്കുന്നത്. പാടശേഖര സമിതിയുടെ പിടിപ്പുകേടും സ്വജനപക്ഷാപാതവുമാണ് പാടശേഖരം തരിശായി കിടക്കുന്നതിന് കാരണമെന്ന് നില ഉടമകള്‍ ആരോപിക്കുന്നു.
മാറിമാറി വരുന്ന കൃഷി ഓഫീസറന്മാരും അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. അഞ്ചുതവണ കൃഷി മുടങ്ങിയപ്പോള്‍ പാട്ട തുകയിനത്തില്‍ ഏക്കറിന് 3,000 രൂപ പ്രകാരം 175 ഏക്കറിന് കാല്‍കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്.നിലവില്‍ കളകളും കൂത്താടികളും പെരുകി കാടുകയറിയ നിലയിലാണ് ഈ പാടശേഖരം.
നിലമുടമകള്‍ അല്ലാത്തവര്‍ ഭരണസമിതിയില്‍ കയറിപറ്റി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് നിലമുടമയും നല്ലകര്‍ഷകനായി ആദരിക്കുകയും ചെയ്തിട്ടുള്ള മുഹമ്മ പുത്തന്‍പുരയില്‍ പി. ആര്. പ്രസാദ് പരാതിപ്പെട്ടു. കര്‍ഷകരെ ചൂഷണം ചെയ്ത് നെല്ല് ഉല്‍പ്പാദക സമിതി നടത്തുന്ന അഴിമതി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൃഷി ഡയറക്ടര്‍, മനുഷ്യവകാശ കമ്മീഷന്, എംപി, എംഎല്‍എ എന്നിവര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് കൃഷി മന്ത്രി കെ. പി. മോഹനനും പ്രസാദ് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: