മാവേലിക്കര: വിവാഹ പന്തലില്‍ നടന്ന വാദ്യ മേളങ്ങളോ, താലിക്കെട്ടിയപ്പോഴുള്ള കുരവയിട്ടതോ, സുഹൃത്തുക്കളുടെ ആശംസാ വചനങ്ങളോ കേള്‍ക്കാന്‍ വിദ്യയും വിപിനും സാധിച്ചില്ലെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിറഞ്ഞ സദസ്സിനു മുന്നില്‍ ഇരുവരും ഒന്നായി. ഇരുവരും ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്തവരാണ്.
തങ്ങളുടെ കുറവുകള്‍ പരസ്പരം മനസ്സിലാക്കുന്നവരായിരിക്കണം ജീവിത പങ്കാളിയായി എത്തേണ്ടതെന്ന ഇരുവരുടെയും നിശ്ചയദാര്‍ഢ്യമാണ് ഇരുവരെയും ഒരുമിപ്പിച്ചത്.
മാവേലിക്കര പോനകം പുതുശേരില്‍ വിദ്യ(21)യ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ അച്ഛന് മഹേന്ദ്രനോടും അമ്മ വിമലയോടും വിദ്യയ്ക്കുണ്ടായിരുന്ന ഒരു ഡിമാന്റും ഇതായിരുന്നു. ബികോം ബിരുദധാരിയാണ് വിദ്യ. വരനായുള്ള തിരച്ചിലിനൊടുവിലാണ് തോപ്പുംപടി ചക്കനാട് മുള്ളിക്കല്‍ ഓടമ്പള്ളി പറമ്പില്‍ ശശിധരന്,ബേബി ദമ്പതികളുടെ മകനായ വിപിനി(27)ന്റെ ആലോചന എത്തിയത്.
വിപിന്‍ പൂര്‍ണ്ണമായും കേള്‍വിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടയാളാണ്. വിദ്യയ്ക്ക് കേള്‍വിശക്തിയ്ക്കും സംസാരശേഷിയ്ക്കും 60 ശതമാനം പ്രശ്നമെയുള്ളു. എന്‍ജിനീയറിങ് ബിരുദധാരിയായ വിപിന്‍ ആലുവാ പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലിനോക്കുന്നു. അനുയോജ്യരായ പങ്കാളിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: