ഹേ സുഗ്രീവാ, നിങ്ങള്‍ എന്റെ ആജ്ഞയനുസരിച്ച് അംഗദനോടൊപ്പം ബാലിയുടെ സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യുക. ശ്രീരാമന് കല്പിച്ചു. സുഗ്രീവന് ശിരസു നമിച്ചുകൊണ്ട് അതിശക്തന്മാരായ ഏതാനും വാനരന്മാരെകൊണ്ട് ബാലിയുടെ ദേഹം പൊക്കിയെടുത്ത് അലങ്കരിച്ച്, പുഷ്പംകൊണ്ടൊരു വിമാനമുണ്ടാക്കി അതില്‍കിടത്തി. വിശ്വകര്‍മ്മാവു നിര്‍മ്മിച്ച രത്നപ്പല്ലക്കിലേക്കു വരുത്തിയെന്ന് വാല്മീകി. രാജകീയ ഉപചാരങ്ങളോടെ ഭേരി, ദുന്ദുഭി, പടഹം തുടങ്ങിയ വാദ്യഘോഷങ്ങളോടെ കിഷ്കിന്ധയിലേക്കു കൊണ്ടുപോയി. ബ്രാഹ്മണര്‍, മന്ത്രിമാര്‍, വാനരകുലപതികള്, താര, അംഗദന് തുടങ്ങിയവര്‍ അകമ്പടി സേവിച്ചു. ചന്ദനച്ചിതയില്‍ വച്ച് വിധിപ്രകാരം സംസ്കരിച്ചു. അംഗദന് സംസ്കാര കര്‍മ്മങ്ങള്‍ ചെയ്തു.
രാമന് സുഗ്രീവനെക്കൊണ്ടും കര്‍മ്മങ്ങള്‍ ചെയ്യിച്ചു. അംഗദനെ നീ യുവരാജാവായി അഭിഷേകം ചെയ്യണം. ലക്ഷ്മണന് നഗരത്തില്‍ വന്ന് അഭിഷേകങ്ങള്‍ നടത്തിത്തരും. പതിന്നാലുവര്‍ഷം ഞാന്‍ ഒരു നഗരത്തിലും പ്രവേശിക്കുകയില്ല. മഴക്കാലമായി. അതുകഴിയുന്നതുവരെ ഞാന്‍ ലക്ഷ്മണനുമൊത്ത് അടുത്തുതന്നെയുള്ള പ്രവര്‍ഷണ പര്‍വതത്തില്‍ താമസിക്കും. നാലുമാസം നീ നഗരത്തില്‍ വസിച്ച് രുമയോടൊപ്പം രജകീയസുഖങ്ങള് അനുഭവിക്കുക.
സംസ്കാര കര്‍മ്മങ്ങള്‍ കഴിഞ്ഞ് എല്ലാവരും രാമന്റെ സമീപത്തുവന്നു തൊഴുതുകൊണ്ട് നിന്നു സ്വര്ണപര്വതംപോലെ ശോഭിക്കുന്ന വായുപുത്രനായ ഹനുമാന് കൂപ്പുകൈകളോടെ പറഞ്ഞു. ”അല്ലയോ സര്‍വ്വശക്താ സുഗ്രീവന് അങ്ങയുടെ അനുഗ്രഹംകൊണ്ട് വിശിഷ്ടവും പിത്യ പിതാമഹന്മാര്വഴി ലഭിക്കേണ്ടതുമായ വാനരരാജ്യം കൈവശമാക്കി. ഇനി അങ്ങയുടെ അനുവാദത്തോടെ നഗരത്തിലേക്കുചെന്ന് വേണ്ടതെല്ലാം ചെയ്യും. അങ്ങ് വാനരന്മാരെ സന്തോഷിപ്പിക്കുന്നതിനായി സുഗ്രീവനെ രാജാവാക്കണം. അങ്ങ് ഇവിടെ അടുത്തുതന്നെയുള്ള മനോഹരമായ പര്‍വതത്തിലെ ഗുഹയില്‍ വസിക്കണം.”
ഇത് ശ്രീരാമന് അനുവദിക്കുന്നു. താന്‍ പതിന്നാലുവര്‍ഷം നഗരത്തിലൊന്നും പ്രവേശിക്കുകയില്ലെന്നും ലക്ഷ്മണനോട് സുഗ്രീവന്റെ അഭിഷേകം നടത്തിക്കൊടുക്കണമെന്നും പറയുന്നു.
അതുകഴിഞ്ഞ് രാമന് സുഗ്രീവനോടു പറയുന്നു. സുഗ്രീവാ കാര്യങ്ങളെല്ലാമറിയുന്ന അങ്ങ് ഔദാര്യവും ബലവും പരാക്രമവുമുള്ള സല്‍സ്വഭാവിയായ ഈ അംഗദനെ യുവരാജാവായി അഭിഷേകം ചെയ്യണം. ജ്യേഷ്ഠന്റെ പ്രഥമപുത്രനായ ഈ അംഗദന് രാജാവാകാന്‍ എല്ലാംകൊണ്ടും യോഗ്യനാണ്.
തന്റെ കാര്യത്തില്‍ എന്തുചെയ്യണമെന്നും വ്യക്തമായി നിര്‍ദ്ദേശം നല്കുന്നു. എല്ലാദിവസവും മഴ ലഭിക്കുന്ന മഴക്കാലമായ ശ്രാവണമാസം ആരംഭിച്ചു. ഒരു പ്രവൃത്തിചെയ്യാനും പറ്റിയ സമയമല്ലിത്. നാലുമാസം കഴിഞ്ഞ് വൃശ്ചികമാസം ആരംഭിക്കുമ്പോള്‍ രാവണനെ വധിക്കുവാന്‍ പ്രയത്നിക്കണം. ഇത് സുഗ്രീവന് സമ്മതിച്ചു. ഇവിടെ ഒരു സംശയം ബാക്കിനില്ക്കുന്നു. ഹനുമാന് സുഗ്രീവനെ രാജാവാക്കണമെന്ന് രാമനോട് പറഞ്ഞതു ശരിയാണോ? സുഗ്രീവന്റെ മന്ത്രിയും ഹിതകാംക്ഷിയുമാണ് ഹനുമാന്. ശ്രീരാമനുമായുള്ള കരാര്‍ അനുസരിച്ച് ബാലി മരിച്ചാല്‍ രാജാവാകേണ്ടത് സുഗ്രീവനാണല്ലോ. അക്കാര്യം ഓര്മ്മിപ്പിച്ചതേയുള്ളൂ.
ശരിയായ സമയത്ത് ശരിയായ കാര്യം പറയാനും പ്രവര്‍ത്തിക്കാനും ഹനുമാനറിയാം. അങ്ങനെ രാമനൊഴിച്ച് മറ്റുള്ളവര്‍ കിഷ്കിന്ധാ നഗരത്തിലേക്കുപോയി. സുഗ്രീവന് രാജാവായും അംഗദന് യുവരാജാവായും അഭിഷേകം ചെയ്യപ്പെട്ടു. ലക്ഷ്മണന് മടങ്ങിയെത്തിയപ്പോള്‍ രണ്ടുപേരുംകൂടി പ്രവര്‍ഷണ പര്‍വതത്തില്‍ പോയി ധാരാളം വിസ്തൃതിയുള്ള മനോഹരമായ ഒരു ഗുഹയില്‍ താമസമായി. പര്‍വതത്തിന്റെ പേര് അദ്ധ്യാത്മരാമായണത്തില്‍ പ്രവര്ഷണം എന്നുപറയുന്നു. മൂലത്തിലും ഇങ്ങനെതന്നെ. വാല്മീകി രാമായണത്തില്‍ ആജഗാമ സഹ ഭ്രാതാ രാമഃ പ്രസ്രവണം ഗിരിം എന്നു കാണുന്നു. പ്രവര്ഷണമോ പ്രസ്രവണമോ? രണ്ടും ഒന്നുംതന്നെ. ഒരു പര്‍വതത്തിന്റെ രണ്ട് നാമങ്ങള്‍ എന്ന് നമുക്ക് വിചാരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: