കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഫലപ്രദമല്ല എന്ന് നിരീക്ഷിച്ച ഹൈക്കോടതി മാനസികാരോഗ്യം തകര്‍ന്നവര്‍ക്ക് ആവശ്യമായ പുനരധിവാസ കേന്ദ്രങ്ങളുടെ നടത്തിപ്പിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാനസികാരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമായ നടപടികള്‍ രൂപീകരിക്കാന്‍ ഒരു സമിതി വേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.
മാനസികാരോഗ്യപ്രശ്നങ്ങളുള്ള രോഗികള്‍ക്ക് സഹായം അത്യാവശ്യമാണെന്ന് വിലയിരുത്തിയ കോടതി പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സാമൂഹ്യ സുരക്ഷാ പരിരക്ഷയുടെ കീഴിലാക്കുന്നതിന്റെ സാധ്യതയെയും പരാമര്‍ശിച്ചു. നിയന്ത്രണത്തോടെയും വിദഗ്ധ മേല്‍നോട്ടത്തിലും മാനസികാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന കോടതിയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. തൃശൂരിലെ അവന്നൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നും ചങ്ങലക്കിട്ടവരുള്പ്പെടെ നാല്‍പ്പത്തിയൊന്ന് രോഗികളെ രക്ഷപ്പെടുത്തിയ പശ്ചാത്തലത്തിലുണ്ടായ അന്വേഷണത്തിലാണ് കേരളത്തില്‍ മനോരോഗ ചികിത്സാ പുനരധിവാസരംഗത്ത് നടമാടുന്ന അരാജകത്വവും ചൂഷണവും മുന്‍നിര്‍ത്തി കോടതിയുടെ നിരീക്ഷണം. സര്‍ക്കാരിന്റെ കീഴിലുള്ള മാനസികാരോഗ്യ അതോറിറ്റി വെറും വെള്ളാനയാണെന്ന ആരോപണവും കോടതി ഉന്നയിച്ചു. കേരളത്തില്‍ എത്ര മാനസിക ചികിത്സാ കേന്ദ്രങ്ങളുണ്ടെന്നോ, അവയില്‍ എത്ര എണ്ണത്തിന് ലൈസന്‍സ് ഉണ്ടെന്നോ സര്‍ക്കാരിനോ അതോറിറ്റിക്കോ അറിയില്ല.
ഈ അജ്ഞതയും നിസംഗതയും മുതലെടുത്താണ് ഇവിടെ അനധികൃത മാനസിക ചികിത്സാ കേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തിയത്. 160 പേര് ലൈസന്‍സിന് അപേക്ഷിച്ചിരുന്നുവെന്ന് അതോറിറ്റി പറയുമ്പോള്‍ അതിലധികം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടാകാം. മാനസികാരോഗ്യകന്ദ്രങ്ങളില് പശ്ചാത്തല സൗകര്യങ്ങളോ തൊഴിലാളികളോ ഇല്ല. അവന്നൂരില്‍ മേല്‍ക്കൂര പോലുമില്ലാത്ത കെട്ടിടത്തില്‍ തറയിലായിരുന്നു രോഗികള്‍ കിടന്നിരുന്നത്. 100 മാനസികരോഗികള്‍ക്ക് ഒരു മാനസിക ചികിത്സാ വിദഗ്ധന്‍ വേണമെന്നാണ് നിയമം. ഇതിനുപുറമെ നഴ്സുമാരും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരും വേണം. 107 മാനസിക കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലെണ്ണമാണ് ഈ മാനദണ്ഡം പാലിച്ചതായി കണ്ടത്. കേരളത്തില്‍ മാനസിക ചികിത്സകരുടെ രൂക്ഷമായ കുറവുണ്ട്. 33 ദശലക്ഷം ആളുകള്‍ക്ക് 310 സൈക്യാട്രിസ്റ്റുകളാണത്രെ ഉള്ളത്. 100 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും 100 സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരും ഉണ്ട്. ലോകത്തെ മാനസികരോഗികള്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഒരു ദശലക്ഷം പേര് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരാണത്രെ. ഇവരെല്ലാം പ്രൊഫഷണല്‍ സഹായം ആവശ്യമുള്ളവരാണ്. അവന്നൂരിലെ മാനസികാരോഗ്യകേന്ദ്രത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഈ മാസം 16നകം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. രോഗികളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍, അവരുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എന്ത് നടപടി എടുത്തു എന്നുവരെ കോടതി ചോദിക്കുന്നു.
ഈ വിഷയത്തില്‍ ഗൗരവപൂര്‍ണമായ പരിഗണന വേണമെന്നാവശ്യപ്പെടുന്ന കോടതി രോഗവിമുക്തി നേടി പോയവര്‍ വീണ്ടും രോഗികളായി തിരിച്ചെത്തുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി തുടര്‍ പരിചരണവും നിര്‍ദേശിക്കുന്നു. കേരളത്തില്‍ പ്രാഥമികാരോഗ്യ ശൃംഖല വ്യാപകമാണ്. മാനസികരോഗികളുടെ സംരക്ഷണം സര്‍ക്കാര്‍ ചുമതലയാണെന്നും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സഹായം ഇതില്‍ തേടണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. 2010 ലെ മെന്റല്‍ ഹെല്‍ത്ത് ആക്ട് നിര്‍ദേശിക്കുന്നതും മനോരോഗികള്‍ക്ക് പൂര്‍ണമായ വിദഗ്ധ ചികിത്സയാണ്. പക്ഷേ ഇത് ഇനിയും നിയമമായിട്ടില്ല. കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാനോരോഗികള്‍ ഉണ്ടെങ്കില്‍ അതിന് കാരണം മനോരോഗം എന്നത് ഒരു കളങ്കമായി കരുതുന്ന കുടുംബക്കാര് അത് മറച്ചുവയ്ക്കാന്‍ അവരെ പൂട്ടിയിടുകയോ വഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നതുമൂലമാണ്. ഇത്തരം രോഗികളെ ആശുപത്രിയില്പോലും എത്തിക്കാത്തത് ഈ സാമൂഹിക കളങ്ക ഭീതിയിലാണ്. അലഞ്ഞുതിരിയുന്ന മനോരോഗികളെയും വീട്ടുകാര്‍ ഒഴിവാക്കി അനധികൃത ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്ന രോഗികളെയും സമൂഹവും സര്‍ക്കാരും അവഗണിക്കുന്നു. അവരുടെ പീഡനമോ ചൂഷണമോ ലോകം അറിയുകയോ ഗൗനിക്കുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ വന്ന കോടതി ഉത്തരവ് ഈ രംഗത്തേക്ക് വെളിച്ചം വീശാന്‍ ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: