ഉമ്മന്‍ചാണ്ടി നയിക്കുന്ന ഐക്യമുന്നണി സര്‍ക്കാര്‍ കാലാവധി തികയ്ക്കാന്‍ ഇനി കഷ്ടിച്ച് മൂന്നുമാസം. അധികാരമേറ്റ നാള്‍മുതല്‍ ആരോപണശരങ്ങളേറ്റ് പുളഞ്ഞുകൊണ്ടിരുന്ന സര്‍ക്കാരാണിത്. കേരളത്തിന്റെ അറുപത് വര്‍ഷത്തിനിടയില്‍ മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം ആരോപണവിധേയമായിട്ടുണ്ട്.
ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച ഒന്നാം മന്ത്രിസഭ രണ്ടുകൊല്ലം തികയ്ക്കും മുമ്പേതന്നെ അഴിമതിയും കൂടെക്കൂടി. അത് പിന്നീട് വന്ന എല്ലാ സര്‍ക്കാരുകളുടെയും സഹയാത്രികനായി. എന്നാല്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന ഇന്നത്തെ സര്‍ക്കാരിനെ പോലെ ജീര്‍ണിച്ച മറ്റൊരു സര്‍ക്കാരും ഉണ്ടായിട്ടില്ലെന്നുറപ്പ്. ഓരോ ഭരണത്തിനുമെതിരെ ‘ഇതുപോലൊരു നാറിയ ഭരണം കേരളമിതുവരെ കണ്ടിട്ടില്ല’ എന്ന മുദ്രാവാക്യം കേട്ടതാണ്. എന്നാല്‍ ഇതിന് മുമ്പ് കണ്ട സര്‍ക്കാരുകള്‍ വളരെ ഭേദം എന്നുപറയിക്കുന്നതാണ് ഉമ്മന്‍ചാണ്ടി ഭരണം. സോളാര്‍ തട്ടിപ്പാണ് ഏറെ നാറ്റക്കേസുണ്ടാക്കിയത്.പക്ഷെ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചത് ബാര്‍ കോഴയാണ്. അതിനുമുമ്പ് ഗണേശ്കുമാര്‍ രാജിവച്ചത് വ്യത്യസ്ത കാരണങ്ങളിലായിരുന്നല്ലോ.
ബാര്‍ കോഴക്കേസിലാണ് ധനകാര്യമന്ത്രി കെ.എം.മാണിക്കും എക്സൈസ് മന്ത്രി കെ.ബാബുവിനും രാജിവയ്ക്കേണ്ടിവന്നത്. കെ.എം.മാണിക്കും കെ.ബാബുവിനും കവചമൊരുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറെ പരിശ്രമിച്ചതാണ്. പക്ഷെ രണ്ടുമന്ത്രിമാര്‍ക്കും ഒടുവില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതായി. ഹൈക്കോടതിയില്‍നിന്നു വിപരീത പരാമര്‍ശമുണ്ടായതാണ് മാണിയുടെ രാജി. എന്നാല്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശംതന്നെ മതിയായിരുന്നു കെ.ബാബുവിന്റെ രാജിക്ക്. തൃശൂര്‍ വിജിലസ് കോടതി ഉത്തരവ് വന്നതിനുപിന്നാലെ തന്നെ ബാബുവിന്റെ രാജിയ്ക്കായി സമ്മര്‍ദ്ദം ഉയര്‍ന്നു. ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാര്‍ ഉടമകളില്‍നിന്നു പിരിച്ച 10 കോടി രൂപയില്‍ 50 ലക്ഷം താന്‍ നേരിട്ട് മന്ത്രി കെ. ബാബുവിന് കൈമാറിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന് വഴിവച്ചത്.
സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. കെ. ബാബുവിന്റെ വീടും ആസ്തിയും പരിശോധിക്കാത്തതെന്തെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതില്പരം എന്ത് പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടാകേണ്ടത്. മാണിയുടെ കാര്യത്തിലെന്നപോലെ സര്‍ക്കാര്‍ വക്കീലന്മാരുടെ ആ സമയത്തുള്ള ഇടപെടലുകളാണ് മന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ക്ക് വഴിവച്ചത് എന്നുകാണണം. ബാബുവിനെതിരായ കേസ് പരിഗണിച്ച സമയത്ത് ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസംകൂടി അവധിചോദിച്ച വിജിലന്‍സ് അഭിഭാഷകന് ഉഗ്രശാസനയാണ് കോടതി നല്‍കിയത്. ഒരുമാസമല്ല, നൂറുവര്‍ഷം തരാമെന്നു കോടതി പരിഹസിച്ചു. അന്വേഷണ പുരോഗതി ഫെബ്രുവരി 22നു ഹാജരാക്കണം. അതിന് ശേഷം സമയം അനുവദിക്കുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലന്‍സിന് വേണ്ടി ഹാജരായ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ വിശദീകരിക്കുകയും അതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും അറിയിച്ചപ്പോഴാണ് ഈ വിശദീകരണം തള്ളികോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് കോടതികള്‍ അടച്ചു പൂട്ടണമെന്നാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.വിജിലന്‍സിന് ആത്ഥമാര്‍ത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ 10 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേനെ. ഒന്നര മാസമായി വിജിലന്‍സ് വെറുതെ ഇരിക്കുകയാണ്. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോയെന്നും കോടതി ചോദിച്ചത് അര്‍ഥവത്താണ്.
കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും വിഢ്ഢിവേഷം കെട്ടിക്കരുതെന്നും ജഡ്ജ് മുന്നറിയിപ്പ് നല്കി. കൂടുതല്‍ സമയം ചോദിക്കുന്ന വിജിലന്‍സ് ഇത്രയും നാളും എന്തുചെയ്യുകയായിരുന്നു. സമയം നീട്ടി ചോദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചത് വിജിലന്‍സിന്റെ നടപടിയിലെ അതൃപ്തി കൊണ്ടായിരുന്നു. സമാനമായ ചോദ്യമാണ് നേരത്തെ ഹൈക്കോടതിയില്‍ നിന്നും ഉയര്‍ന്നിരുന്നത്. ‘വിജിലന്റ് നഷ്ടപ്പെട്ട വിജിലന്‍സ്’ആണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ ചട്ടുകമായി വിജിലന്‍സ് പ്രവര്‍ത്തിച്ച കാഴ്ചയായിരുന്നു ബാര്‍കോഴ കാര്യത്തില്‍ കാണാനായത്.
ധനകാര്യമന്ത്രി കെ.എം.മാണിയുടെ രാജിവരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ച വിജിലന്‍സും അന്വേഷണ ഉദ്യോഗസ്ഥന് സുഗതനും രണ്ടാംഘട്ടത്തില്‍ ചുവടുമാറ്റി.’ഇക്കണ്ടതൊന്നും കണക്കല്ല മന്നവ’ എന്ന നിലപാടില്‍ സുഗതന് എത്തിച്ചേര്‍ന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യാത്തവരുണ്ടായിരുന്നില്ല. ഒരു ഉദ്യോഗസ്ഥന്റെ വിശ്വാസ്യത നഷ്പ്പെടുത്താന്‍ സ്വയം പ്രവര്‍ത്തിച്ചു എന്നുപറയാന്‍ സാധ്യമല്ല. ആ ഉദ്യോഗസ്ഥന് നേരത്തെ എഴുതിയതെല്ലാം തിരുത്തി എഴുതിയത് അന്വേഷണ സംവിധാനത്തെ തന്നെ പരിഹാസ്യമാക്കി. രണ്ടു മന്ത്രിമാരുടെ രാജി നടന്നു. എന്നാല്‍ പകരം മന്ത്രിമാരെ നിശ്ചയിച്ചിട്ടില്ല. ഇനി നിശ്ചയിക്കുമെന്ന് കരുതാനും വയ്യ. രണ്ടും പ്രധാനവകുപ്പുകളാണ്. ധനകാര്യ മന്ത്രി സ്ഥാനത്തുനിന്നും മാണി ഒഴിഞ്ഞശേഷം മന്ത്രി വേണോ വേണ്ടേ എന്ന ചോദ്യം കേരളാ കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്നെങ്കിലും ഒരു ഉത്തരം കണ്ടെത്താന്‍ അവര്‍ക്കായില്ല. മറ്റൊരു ഘടകകക്ഷിക്ക് മന്ത്രിസ്ഥാനം നല്‍കാനും കഴിയില്ല. ബജറ്റ് അവതരിപ്പിക്കേണ്ടത് അടുത്തമാസമാണ്.
വകുപ്പ് മറ്റാര്‍ക്കും ഏല്‍പ്പിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിതന്നെ അത് നിര്‍വ്വഹിക്കണം. നേരത്തെ ധനകാര്യവകുപ്പ് ഭരിച്ച ഉമ്മന്‍ചാണ്ടിക്ക് അത് പ്രയാസകരമല്ല. അതോടൊപ്പമാണ് ഇപ്പോള്‍ എക്സൈസ് മന്ത്രിയുടെ വകുപ്പുകളും മുഖ്യമന്ത്രിയില്‍ എത്തുന്നത്. തുറമുഖ വകുപ്പും ബാബുവിന്റെ കയ്യിലായിരുന്നല്ലോ. ഈ മാറാപ്പെല്ലാംപേറി അതിവേഗം സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എവിടെചെന്ന് മൂക്കുകുത്തി വീഴും എന്നാണിനി കാണാനിരിക്കുന്നത്. ബാര്‍കോഴ രാജിവച്ച മന്ത്രിമാരില്‍ ഒതുങ്ങുന്നില്ല. മുഖ്യമന്ത്രിക്കുവേണ്ടിയാണ് ബാബു കോഴകൈപ്പറ്റിയതെന്ന വെളിപ്പെടുത്തലുകളും നേരത്തെ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയുടെ കയ്യും ശുദ്ധമല്ലെന്ന പരാതിയുണ്ട്. ആകെ മന്ത്രിമാരില്‍ പകുതിയിലധികം വിജിലന്‍സിന്റെ പരിശോധനയിലായിട്ടും ഈ സര്‍ക്കാരിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തവകാശമാണുള്ളത്. കെപിസിസി പ്രസിഡന്റ്’ജനരക്ഷായാത്ര’ എന്ന് പേരിട്ട് നടത്തുന്ന യാത്ര അര്‍ത്ഥ പൂര്‍ണ്ണമായി. ഈ സര്‍ക്കാരില്‍നിന്നും ജനങ്ങളെ രക്ഷിക്കണം. ഉമ്മന്‍ചാണ്ടി സ്വയമേവ രാജിവെച്ച് ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: