കോഴിക്കോട്: ഫുട്ബോളിനെ നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാര്‍ക്ക് ആവേശമായി ബ്രസീലിയന്‍ ഫുട്ബാള്‍ താരം റൊണാള്‍ഡീഞ്ഞ്യോ കോഴിക്കോട്ടെത്തി. കാല്പന്ത്പ്രേമികളുടെ മനസ്സില്‍ ഉത്സവപ്രതീതി തീര്‍ത്ത സേട്ട് നാഗ്ജി മെമ്മോറിയല്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ തിരിച്ചുവരവറിയിച്ചുകൊണ്ടാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞ്യോ കോഴിക്കോട്ടെത്തിയത്.
ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെയും മോണ്ടിയാല്‍ സ്പോര്ട്സിന്റെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് കാര്‍മാര്‍ഗം കോഴിക്കോട്ടെത്തി.
വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉജ്വലസ്വീകരണമാണ് നഗരം നല്‍കിയത്. സേട്ട് നാഗ്ജി ട്രോഫി ചടങ്ങില്‍ നാഗ്ജിയുടെ കുടുംബാംഗങ്ങള്‍ റൊണാള്‍ഡീഞ്ഞ്യോയ്ക്ക് കൈമാറി. റൊണാള്‍ഡീഞ്ഞ്യോ കെഡിഎഫ്എ ഭാരവാഹികള്‍ക്കും അവര്‍ മുഖ്യസംഘാടകരായ മോണ്ടിയാല്‍ സ്പോര്‍ട്സ് ലിമിറ്റഡിനും ട്രോഫി കൈമാറി. കടപ്പുറത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനും റൊണാള്‍ഡീഞ്ഞ്യോ മറന്നില്ല. ഇന്ന് രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തി കൊച്ചി വഴി അദ്ദേഹം ദുബായിലേക്ക് മടങ്ങും.
ഫെബ്രുവരി അഞ്ച് മുതല്‍ 15 വരെയാണ് കോഴിക്കോട്ട് സേട്ട് നാഗ്ജി ഫുടേ്ബോള് ടൂര്‍ണ്ണമെന്റ് നടക്കുക. എം.കെ. രാഘവന് എംപി, ശ്രീകുമാര്‍, സിദ്ദിഖ് അഹമ്മദ്, കേരള ഫുട്ബോള്‍ അസോസിയേഷന്, കെഡിഎഫ്എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: