മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ നൊവാക് ദ്യോകോവിച്ച്, സെറീന വില്യംസ്, മുന്‍ ചാമ്പ്യന്മാര് റോജര്‍ ഫെഡറര്‍, മരിയ ഷറപ്പോവ എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. മിക്സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്, രോഹന് ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടിലെത്തി.
ദ്യോകോവിച്ച് പതിനാലാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് സിമണ്‍സിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കെട്ടുകെട്ടിച്ചു, സ്കോര്‍: 6-3, 6-7, 6-4, 4-6, 6-3. മൂന്നാം സീഡ് റോജര്‍ ഫെഡറര്‍ 15ാം സീഡ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചു, സ്കോര്‍: 6-2, 6-1, 6-4. സെറീന റഷ്യയുടെ സീഡില്ലാ താരം മാര്‍ഗരീറ്റ ഗാസ്പര്യനെ തുരത്തി, സ്കോര്‍: 6-2, 6-1. അഞ്ചാം സീഡ് മരിയ ഷറപ്പോവ 12ാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചിനെ മറികടന്നു, സ്കോര്‍: 7-5, 7-5.
പുരുഷന്മാരില് ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചും, ഏഴാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയും അവസാന എട്ടിലിടം നേടി. ബെര്‍ഡിച്ച് 24ാം സീഡ് സ്പെയ്ന്റെ റോബര്‍ട്ട് ബൗറ്റിസ്റ്റ അഗറ്റിനെ കീടക്കിയപ്പോള് (4-6, 6-4, 6-3, 1-6, 6-3), നിഷികോരി ഒമ്പതാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ തുരത്തി (6-4, 6-2, 6-4). വനിതകളില്‍ നാലാം സീഡ് പോളണ്ടിന്റെ അഗ്നീസ്ക റഡ്വാന്‍സ്കയും പത്താം സീഡ് സ്പെയ്ന്റെ കാര്‍ലോ സുവാരസ് നവാരോയും ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ സീഡില്ലാ താരം ഫ്രൈഡ്സാമിനെ മറികടക്കാന്‍ റഡ്വാന്‍സ്കയ്ക്ക് നന്നായി വിയര്‍ക്കേണ്ടിവന്നു, സ്കോര്‍: 6-7, 6-1, 7-5. ഓസ്ട്രേലിയയുടെ സീഡില്ലാ താരം ഗവ്രിലോവയെ മറികടക്കാന്‍ നവാരോയ്ക്കും അധ്വാനിക്കേണ്ടിവന്നു, സ്കോര്‍: 0-6, 6-3, 6-2.
മിക്സഡ് ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം കളിക്കുന്ന ലിയാന്‍ഡര്‍ പേസ് റഷ്യയുടെ അനസ്താസിയ പവ്ലുചെങ്കൊ-ബ്രിട്ടന്റെ ഡൊമിനിക് ഇന്‍ഗ്ലോട്ട് സഖ്യത്തെ തുരത്തി, സ്കോര്‍: 6-3, 7-5. തായ്വാന്റെ യങ് ജാന്‍ ചാനും രോഹന് ബൊപ്പണ്ണയുമടങ്ങിയ സഖ്യം ഓസ്ട്രേലിയയുടെ കിംബര്‍ലി ബിറെല്-ജോണ്‍ മില്മാന് സഖ്യത്തെ കീഴടക്കി, സ്കോര്‍: 7-5, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: