ന്യൂദല്‍ഹി/ചണ്ഡീഗഢ്: നികുതിയ്ക്കു മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തുന്ന പ്രശ്നമേയില്ലെന്നു വ്യക്തമാക്കി ഭാരതത്തിലെ വിദേശ നിക്ഷേപകരുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കി. ഫ്രഞ്ച് പ്രസിഡന്റ്ഫ്രാന്സ്വ ഒലാദുമായി ഭാരത-ഫ്രഞ്ച് ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നികുതിക്കു മുന്‍കാലപ്രാബല്യം കഴിഞ്ഞ കഥയാണ്. അതിനി 15 വര്‍ഷത്തേക്ക് ഭാരതത്തിലുണ്ടാവില്ല. സുസ്ഥിര സര്‍ക്കാരും വ്യക്തമായ നികുതി സംവിധാനവുമാണ് എന്റെ ലക്ഷ്യം. ഈ സര്‍ക്കാര്‍ ഇൗ രണ്ടുകാര്യത്തിലും പ്രശംസ നേടിക്കഴിഞ്ഞതാണ്, പ്രധാനമന്ത്രി പറഞ്ഞു.
വരുമാന നികുതി ചട്ടത്തില്‍ മാറ്റം വരുത്തിക്കൊണ്ട് 2012ലാണ് സര്‍ക്കാര്‍ മൂന്‍കാല പ്രാബല്യം നികുതിക്ക് ഏര്‍പ്പെടുത്തിയത്. ഇത് ആഭ്യന്തര-വിദേശ നിക്ഷേപകരുടെ ഉത്കണ്ഠ ഉയര്‍ത്തി. ആ അദ്ധ്യായം ഇനി ഇവിടെ തുറക്കില്ല. ഈ സര്‍ക്കാരിനോ വരുംകാല സര്‍ക്കാരിനോ അത് പുനരാരംഭിക്കാന്‍ അവസരുമുണ്ടാക്കില്ല. നിക്ഷേപം നടത്തുന്നവര്‍ക്ക് അടുത്ത 10, വര്‍ഷം 15 വര്‍ഷം നികുതി ഘടന എന്തായിരിക്കുമെന്ന് അറിയാന്‍ കഴിയണം, മോദി പറഞ്ഞു.
നിലവില്‍ 400 ഫ്രഞ്ച് കമ്പനികള്‍ ഭാരതത്തിലുണ്ട്. അവര്‍ സംതൃപ്തരാണ്. പ്രതിരോധ മേഖലയില്‍ നിര്‍മ്മാണ കമ്പനികള്‍ ഭാരതത്തില്‍ വരണം, മോദി പറഞ്ഞു.
അതേസമയം, വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍, ദേശീയപാതകളുടെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പുതിയ ചട്ടപ്രകാരം നഷ്ടപരിഹാരം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.
ദേശീയപാത നിര്‍മ്മാണ പദ്ധതികള്‍ക്ക് സ്ഥലം നല്കുന്ന കര്‍ഷകരുടെ ഭൂമിക്ക് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിയമ ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണെങ്കിലും 2013-ല്‍ അവതരിപ്പിച്ച ചട്ടങ്ങള്‍ക്കനുസരിച്ച് നഷ്ട പരിഹാരം നല്‍കാനാണ് കേന്ദ്ര തീരുമാനം. നിലവില്‍ ഇങ്ങനെ ഭൂമി വിട്ടുകൊടുത്ത 2000-ല്‍ പരം പേര്‍ക്ക് പുതിയ വ്യവസ്ഥകള്‍ പ്രകാരമുള്ള നഷ്ടപരിഹാരം കിട്ടും. പദ്ധതിനടത്തിപ്പിനും വികസനത്തിനും വന്‍കുതിപ്പു നല്‍കുന്നതോടൊപ്പം കര്‍ഷക സമൂഹത്തിനും വമ്പിച്ച നേട്ടമുണ്ടാക്കുന്നതാണ് കേന്ദ്ര തീരുമാനം.
കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍നിന്ന് ഉപദേശം തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനപ്രകാരം മന്ത്രാലയം ദേശീയപാതാ അതോറിറ്റിക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
നഷ്ടപരിഹാരത്തുക മുന്‍ നിയമപ്രകാരം നിശ്ചയിച്ചെങ്കിലും ഇനിയും വിതരണം ചെയ്തിട്ടില്ലാത്തവര്ക്കും പുതിയ നിയമമനുസരിച്ചുള്ള പണം കിട്ടും. 2015 ജനുവരി ഒന്നിനു മുമ്പ് നഷ്ടപരിഹാരം നിശ്ചയിച്ചെങ്കിലും ഭുമി കൈമാറാത്തവര്‍ക്കും പുതിയ നിയമം ബാധകമാക്കും. രാജ്യത്തെമ്പാടും നിര്‍ദ്ദിഷ്ട ഹൈവേ പദ്ധതികള്‍ നിശ്ചിത സമയത്തു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: