തിരുവനന്തപുരം: വേദി കൈയേറല്‍, വിധികര്‍ത്താവിനെ പുറത്താക്കല്‍, മത്സരവേദി മാറ്റേണ്ടി വന്ന ഗതികേട്. നിറം മങ്ങിയ ആറാം ദിനത്തിലെത്തിയപ്പോള്‍ ഇതാണ് ബാക്കിപത്രം. അടുത്ത കാലത്തൊന്നും സ്കൂള്‍ കലോത്സവത്തില്‍ ഉണ്ടാവാത്തത്ര കല്ലുകടിയാണ് ഇത്തവണ അരങ്ങേറിയത്. രണ്ടു ദിവസമായി മിക്ക വേദികളും പരാതിയും പ്രതിഷേധവും നിറഞ്ഞതായിരുന്നു. ഇന്നലെയും അതാവര്‍ത്തിച്ചു. നാടക വേദിയും ഒപ്പന വേദിയും സത്യാഗ്രഹത്തിലും സംഘര്‍ഷത്തിലും മുഖരിതമായി.
നാടക മത്സരത്തില്‍ വിധികര്‍ത്താക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തുവന്ന മത്സരാര്‍ത്ഥികള്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മത്സരിച്ച കോട്ടണ്‍ഹില്‍ സ്കൂളിലെ കുട്ടികളാണ് വേദിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഒടുവില്‍ എഡിപിഐ ഇടപെട്ടാണ് പരിഹാരം കണ്ടത്. തുടര്‍ന്നും നാടകവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ശബ്ദസംവിധാനത്തിലെ അപാകത ചൂണ്ടിക്കാട്ടി നാടകപ്രവര്‍ത്തകരും മത്സരാര്‍ത്ഥികളും രംഗത്തു വന്നതോടെ മത്സരം നിര്‍ത്തിവച്ചു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സെന്റ് ജോസഫ് എച്ച്എസ്എസില്‍ നിന്ന് പൂജപ്പുരയിലേക്ക് നാടക വേദി മാറ്റിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇന്ന് പുലര്‍ച്ചെ അവസാനിക്കേണ്ട മത്സരം സമാപന സമ്മേളനം കഴിഞ്ഞാലും പൂര്‍ത്തിയാകുമോ എന്ന സംശയത്തിലാണ് സംഘാടകര്‍.
വിമന്‍സ് കോളേജില്‍ എച്ച്എസ്എസ് ഒപ്പന മത്സരത്തിലെ വിധികര്ത്താക്കള്ക്കെതിരെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന എച്ച്എസ് വിഭാഗം ഒപ്പന മത്സരത്തിലെ വിധികര്‍ത്താവ് തന്നെ എച്ച്എസ്എസ് വിഭാഗത്തിലും വിധിനിര്‍ണ്ണയത്തിനായി എത്തിയിരുന്നു. മത്സര ഫലം വന്നപ്പോള്‍ യോഗ്യത ഇല്ലാത്തവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു എന്ന് ആരോപിച്ച് മത്സരാര്‍ത്ഥികള്‍ വേദിക്കു മുന്നില്‍ കുത്തിയിരുന്നു. ഒന്നു മുതല്‍ മൂന്നാം സ്ഥാനം വരെ ലഭിച്ചത് നാസര്‍ പറശ്ശിനിക്കടവ് പരിശീലിപ്പിച്ച സംഘങ്ങള്‍ക്കാണ്. വിധികര്‍ത്താവായ നെടുമണ്‍ വാഴക്കാടിന് നാസര്‍ പറശ്ശിനിക്കടവിന്റെ നേതൃത്വത്തില്‍ പുരസ്ക്കാരം നല്കി ആദിരിച്ചിരുന്നു. അതിനുള്ള പ്രതിഫലമാണ് നാസറിന്റെ സംഘങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എച്ച്എസ് വിഭാഗത്തിന്റെ ഫലം വന്നപ്പോള്‍ വിധികര്‍ത്താവിനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല.
എച്ച്എസ്എസ് വിഭാഗം തബല മല്‍സരത്തില്‍ വിധികര്‍ത്താവ് പി. ശ്രീഹരിയെ പുറത്താക്കി. ഒരു മത്സരാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപണമുയര്‍ന്നതോടെയാണ് ജഡ്ജിനെ ഡിപിഐ എം.എസ്. ജയ പുറത്താക്കിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ വിധി നിര്‍ണയത്തിനെതിരെ അപ്പീല്‍ പോയിരുന്നു. ശ്രീഹരിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ഡിപിഐ പറഞ്ഞു.
219 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടാനായി കോഴിക്കോട് മുന്നേറുന്നു. 872 പോയിന്റ് കോഴിക്കോടിന് ലഭിച്ചപ്പോള്‍ 865 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലാണ്. 854 പോയിന്റുമായി മലപ്പുറവും കണ്ണൂരും മൂന്നാം സ്ഥാനത്ത് തുടരുന്നു. ആതിഥേയ ജില്ല 737 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്.
ഇന്നു വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: