എ. ശ്രീകാന്ത്
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സീറ്റുറപ്പിക്കാനുള്ള നീക്കം ആര്‍എസ്പി ശക്തമാക്കി. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജാഥ അവസാനിച്ചതിന് ശേഷം അടുത്ത മാസം മുതല്‍ മുന്നണിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സീറ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്താനാണ് ആര്‍എസ്പി തീരുമാനം. എല്‍ഡിഎഫില്‍ തുടര്‍ന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി സീറ്റുകളാണ് യുഡിഎഫില്‍ അവര്‍ ആവശ്യപ്പെടുന്നത്. കൊല്ലത്ത് നാലും തിരുവനന്തപുരം, ആലപ്പുഴ എന്നിവടങ്ങളില്‍ രണ്ടുവീതവും സീറ്റാണ് ലക്ഷ്യമിടുന്നത്. കൊല്ലമൊഴികെ മറ്റിടങ്ങളില്‍ സീറ്റ് ഒന്നായി ചുരുങ്ങിയാല്‍ ദേശീയപാര്ട്ടിയെന്നത് പരിഗണിച്ച് തൃശൂരും മലപ്പുറത്തും മത്സരിപ്പിക്കണമെന്നും ആവശ്യപ്പെടും. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സുരക്ഷിത മണ്ഡലങ്ങളാണ് ഇവിടങ്ങളില്‍ ആര്‍എസ്പി കണ്ടുവച്ചിരിക്കുന്നത്.
അതേസമയം ആര്‍എസ്പിയുടെ നീക്കം കോണ്ഗ്രസുകാര്ക്കിടയില് കടുത്ത മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. നാലു സീറ്റ് മാത്രം എല്‍ഡിഎഫ് നല്‍കിയിരുന്ന സ്ഥാനത്ത് ഇരട്ടി സീറ്റുകള്‍ ആവശ്യപ്പെടുന്ന പുതിയ ഘടകകക്ഷിയായ ആര്‍എസ്പിക്ക് അത്യാര്‍ത്തിയാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൊടുത്തതുപോലെ തന്നെ സീറ്റുകള്‍ നല്കിയാല് മതിയെന്നാണ് ഇവരുടെ പക്ഷം. കൂടുതല്‍ സീറ്റുകള്‍ക്കായി മുറവിളി ശക്തമായാല്‍ ഒരുസീറ്റ് കൂടി നല്‍കാമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ആര്എസ്പിക്കാര്ക്കിടയില് ഭിന്നിപ്പിന് ശ്രമിക്കുന്ന സിപിഎമ്മിന് മുന്നില്‍ അടിയറവ് പറയാതിരിക്കാനും അണികള്‍ക്കിടയില്‍ വര്‍ധിതവീര്യം തെരഞ്ഞെടുപ്പ് വേളയില്‍ സൃഷ്ടിക്കാനും പാര്‍ട്ടിയുടെ അന്തസും അഭിമാനവും ഉയര്‍ത്താനുമായാണ് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ആര്‍എസ്പി നേതാക്കളുടെ പക്ഷം. പാര്‍ട്ടിയിലെ യുവജനവിഭാഗത്തെ വിഘടിപ്പിക്കാനും ഒപ്പം കൂട്ടാനും ശക്തമായ ശ്രമങ്ങളാണ് സിപിഎമ്മില്‍ നിന്നും പ്രാദേശികതലത്തില്‍ ഉണ്ടാകുന്നത്. അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ പാര്‍ട്ടിസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടയിലും ചിലര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത് നേതൃത്വത്തെ അലട്ടുന്നുണ്ട്. സിപിഎം വിട്ടുവരുന്നവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന യോഗങ്ങളും പരിപാടികളും അടിത്തട്ടിലെത്തിക്കാനും സാധിക്കുന്നുമില്ല. ഇതില്‍ നേതൃത്വത്തിന് കടുത്ത നിരാശയും അമര്‍ഷവുമുണ്ട്.
ഇതിനെല്ലാം പരിഹാരമായി എട്ടുസീറ്റുകള്‍ കിട്ടിയെ പറ്റൂ എന്ന കടുത്ത നിലപാടില്‍ മുന്നണിയോഗത്തില്‍ ഉറച്ചുനില്‍ക്കാനാണ് ആര്‍എസ്പി നീക്കം. കൊല്ലത്ത് യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് സ്ഥിരമായി മത്സരിക്കുന്ന സീറ്റായ ഇരവിപുരത്ത് നിന്നും പിന്‍വാങ്ങാന്‍ കൊല്ലം സീറ്റ് ഉള്‍പ്പെടെ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. സ്വന്തം തട്ടകമെന്ന നിലയില്‍ ശക്തി തെളിയിക്കാനുള്ള അവസരമായികണ്ട് യുഡിഎഫ് നേതൃത്വം ഇതിന് വഴങ്ങുമെന്നാണ് വിശ്വാസം. മുസ്ലിംലീഗ് മത്സരിക്കുന്ന തിരുവിതാംകൂര്‍ഭാഗത്തെ ഏക സീറ്റായതിനാല്‍ ഇരവിപുരം വിട്ടുകൊടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ എട്ടുസീറ്റെത്തിക്കാന് മലപ്പുറത്തെ ലീഗിന്റെ സുരക്ഷിതമണ്ഡലങ്ങള്‍ ആവശ്യപ്പെടാനും ആര്‍എസ്പി തന്ത്രങ്ങള്‍ മെനയുകയാണ്.
2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സിപിഎം വഞ്ചിച്ചതിന്റെ ഫലമായി തിരിച്ചുകിട്ടിയില്ല. ജില്ലയില്‍ മൂന്നു സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ മാത്രമെ ജയിക്കാനുമായുള്ളു. കുന്നത്തൂരില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനും ഇരവിപുരത്ത് നിന്നും എ.എ.അസീസുമാണ് എംഎല്‍എമാരായത്. നാലാമത്തെ സീറ്റ് അരുവിക്കരയായിരുന്നു. ഇവിടെ ജി.കാര്‍ത്തികേയനോട് മത്സരിച്ച പാര്‍ട്ടിസ്ഥാനാര്‍ത്ഥി അമ്പലത്തറ ശ്രീധരന്‍നായര്‍ 7694 വോട്ടിന് പരാജയപ്പെട്ടു. ആര്‍എസ്പിക്ക് വേണ്ടി ചവറയില്‍ മത്സരിച്ച എന്‍.കെ.പ്രേമചന്ദ്രനായിരുന്നു മറ്റൊരു തോല്‍വി. ഇപ്പോള്‍ ഒപ്പമുള്ള ആര്‍എസ്പി ബിയുടെ ഷിബു ബേബിജോണാണ് ഇവിടെ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: