കൊച്ചി: എതിര്‍പ്പ് രൂക്ഷമായതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത നിയന്ത്രണമാകാമെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുത്തി. കേരളത്തിന്റെയും തമിഴ്നാടിന്റെയും സംയുക്ത നിയന്ത്രണമെന്ന മന്ത്രിസഭാ തീരുമാനം ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് രംഗത്തുവന്നതിനു ചുവടുപിടിച്ച് കടുത്ത എതിര്‍പ്പുമായി സിപിഎമ്മും സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇതോടെ കേരളം പണിയാനുദ്ദേശിക്കുന്ന പുതിയ അണക്കെട്ടിലെ വെള്ളത്തിന്റെ നിയന്ത്രണത്തില്‍ മാത്രമേ സംയുക്ത സമിതിക്ക് അധികാരം നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ഉന്നതാധികാരസമിതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഇതുപോലും ഉള്‍പ്പെടുത്തിയതുമില്ല.
പുതിയ ഡാമിന്റെ ഉടമസ്ഥതയും നടത്തിപ്പും അറ്റകുറ്റപണിയുമെല്ലാം കേരള സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതേ രീതിയില്‍ തന്നെയാണ് തീരുമാനമെടുത്തതെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ ഡാം പണിയുകയാണെങ്കില്‍ അതിന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ സുപ്രിംകോടതി പോലും തര്‍ക്കം ഉന്നയിച്ചിട്ടില്ല. മറിച്ച് നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തമിഴ്നാടുമായുള്ള നല്ലബന്ധം നിലനിര്‍ത്തി പുതിയഡാം നിര്‍മ്മിക്കുക എന്ന നിലപാടാണ് കേരളത്തിനുള്ളത്. ഇത് സംബന്ധിച്ച് തമിഴ്നാട്ടിലെ പത്രപ്രതിനിധികളുമായി ഇന്ന് കൂടികാഴ്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനങ്ങളാണെടുക്കുന്നതെന്നും ഇത് നാടിന്റെ താല്‍പ്പര്യത്തിന് എതിരാണെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് തൃശൂരില്‍ പറഞ്ഞു. പുതിയ ഡാമില്‍ സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം പറ്റില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും വിഎസ് വ്യക്തമാക്കി. ആരോടും ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളിലേക്ക് നീങ്ങുന്നതെന്ന് രാമനിലയത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ അണക്കെട്ടിന് സംയുക്ത നിയന്ത്രണം ആകാമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായ തീരുമാനത്തിന് വിരുദ്ധമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന പുതിയ ഡാമിന് സംയുക്ത ഉടമസ്ഥാവകാശമാകാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള ഒളി അജണ്ട പുറത്തുവന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പാലക്കാട്ട് പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം വടക്കാഞ്ചേരിയില്‍ ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും സര്‍ക്കാരിനും കോണ്‍ഗ്രസിനും ഒളി അജണ്ടയുണ്ട്. കള്ളക്കളിയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിറവം ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ജനവിധി എന്താവുമെന്ന് യുഡിഎഫിന് ഉറപ്പുള്ളതിനാലാണെന്നും പിണറായി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: