ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം വീണ്ടും തകിടംമറിഞ്ഞു. മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്നാടുമായി ചേര്‍ന്ന് സംയുക്ത നിയന്ത്രണത്തിന് ഒരുക്കമാണെന്ന നിലപാട് കേരളം വിഴുങ്ങി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സംയുക്ത നിയന്ത്രണമാകാമെന്ന മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് കേരളം ഉന്നതാധികാരസമിതിക്ക് നല്കിയ മറുപടിയില്‍ പരാമര്‍ശമില്ല. അണക്കെട്ടിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജലം പങ്കുവെക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമിതിക്ക് തീരുമാനമെടുക്കാമെന്നും കേരളം ഉന്നതാധികാരസമിതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണത്തിന് കേരളം ഒരുക്കമാണെന്ന് വ്യക്തമാക്കിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടാണ് ഉന്നതാധികാര സമിതിക്ക് കേരളം മറുപടി നല്‍കിയത്.
ഇതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് തമിഴ്നാട് ഉന്നതാധികാരസമിതിയെ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണമെന്ന വിഷയത്തിന് പ്രസക്തിയില്ല. വേണ്ടത്ര മഴ കിട്ടുന്നതിനാല്‍ കേരളത്തിന് അണക്കെട്ടിലെ ജലം ആവശ്യമില്ലെന്നും തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം നല്‍കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇതിനിടെ, മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്ത് പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പുതിയ അണക്കെട്ട് പണിയുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നും മറ്റു കാര്യങ്ങളൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സംയുക്ത നിയന്ത്രണമാകാമെന്ന സംസ്ഥാന മന്ത്രിസഭയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിലപാടാണ് തനിക്കുമുള്ളത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന പരാമര്‍ശിക്കവെ പുതിയ ഡാമിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും സര്‍ക്കാരിന് യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന താത്പര്യം പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. ഇന്ത്യയിലെ മികച്ച നിയമവിദഗ്ദന്റെ ഉപദേശം തേടിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനു സംയുക്ത നിയന്ത്രണമാകാമെന്ന മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് കേരളം ഉന്നതാധികാര സമിതിക്ക് നല്കിയ മറുപടിയില്‍ പരാമര്‍ശമില്ലെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ തയാറായില്ല.
പുതിയ ഡാം പണിയുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വൈകുന്നത് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം രൂക്ഷമായി നില്ക്കുന്ന സമയത്താണ് ഇടതു സര്‍ക്കാര്‍ നെയ്യാര്‍ ഡാമിലെ വെള്ളം തമിഴ്നാടിന് യാതൊരു ഉപാധിയുമില്ലാതെ നല്കാന് തീരുമാനിച്ചത്. ഇപ്പോള്‍ ഡാമിന് സംയുക്ത നിയന്ത്രണം പാടില്ലെന്ന പ്രതിപക്ഷ നേതാവ് വി എസിന്റെ നിലപാടില്‍ ആശ്ചര്യം തോന്നുന്നു.
ഭരണത്തില്‍ ഇരുന്നപ്പോള്‍ ഒരുനിലപാടും പ്രതിപക്ഷത്ത് എത്തിയപ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്ന വി എസിന്റെ ശൈലി തെറ്റാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിലെത്താന്‍ ചാഞ്ഞും നേരെയും നീന്തേണ്ടി വരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഇനിയും ഏറെ അകലെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരു സംസ്ഥാനങ്ങളും ഉന്നതാധികാര സമിതിക്ക് നല്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ നിലപാടുകളിലെ അവ്യക്തതയും തമിഴ്നാടിന്റെ ഉറച്ച തീരുമാനങ്ങളുമാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തിലുള്ള അയഞ്ഞ നിലപാടുകളും വിവാദങ്ങളും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ വാദഗതികളെ ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: