ആലപ്പുഴ: ക്ഷേമനിധിയില്‍ അംഗമാകണമെങ്കില്‍ ഇല്ലാത്ത തൊഴില്‍ ഉപകരണത്തിന്റെ പേരിലും വിഹിതമടയ്ക്കണം. സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെതാണ് വിചിത്രമായ നിബന്ധന. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിനും, ക്ഷേമനിധി പുതുക്കുന്നതിനും ഇല്ലാത്ത തൊഴില്‍ ഉപകരണത്തിന് വിഹിതമടയ്ക്കേണ്ട ഗതികേടിലായത്.
വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, വീശുവലക്കാര്‍, നീട്ടുവലക്കാര്, ഊന്നുവലക്കാര് തുടങ്ങിയവരാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്പ്പെടുന്നത്. 1986 മുതലാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ വിഹിതമടച്ച് അംഗങ്ങളായി തുടങ്ങിയത്. ഓരോ വര്‍ഷവും ക്ഷേമനിധി പുതുക്കുന്നതിന് നൂറുരൂപ വീതം ഇവര്‍ അടയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ 2014 മുതല്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേരുന്നവര്‍ 1986 മുതലുള്ള വിഹിതമായി 1800 രൂപ അടയ്ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കി. തൊഴിലാളി തന്റെ വിഹിതം അടയ്ക്കുന്നതോടൊപ്പം തൊഴിലുപകരണമെന്ന നിലയില്‍ വള്ളത്തിനും 1800 രൂപ ബോര്‍ഡ് ഈടാക്കുകയാണ്. ഇത് പ്രകാരം നിലവില്‍ ക്ഷേമനിധി ബോര്‍ഡ് അംഗമാകണമെങ്കില്‍ വള്ളമില്ലാത്ത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി 3600 രൂപ വിഹിതമായി അടയ്ക്കണമെന്നതാണ് അവസ്ഥ.
കൂടാതെ ക്ഷേമനിധി പുതുക്കുമ്പോള്‍ വര്‍ഷം 100 രൂപ തൊഴിലാളി വിഹിതത്തോടൊപ്പം 120 രൂപ വള്ളവിഹിതവും നിലവില്‍ ബോര്‍ഡില്‍ അടയ്ക്കണം. ഇതിനെതിരെ നടന്ന സമരങ്ങളെ തുടര്‍ന്ന് ഫിഷറീസ് സബ് ഇന്‍സ്പെക്ടറുടെ സാക്ഷ്യപത്രമുള്ള തൊഴിലാളികള്‍ക്ക് വള്ളവിഹിതം കൂടാതെ ക്ഷേമനിധി അംഗമാകാമെന്ന് തീരുമാനമായിരുന്നു.
എന്നാല്‍ ഇത്തരം സാക്ഷ്യപത്രം ഹാജരാക്കുന്നവരോട് പോലും 900 രൂപ അധികമായി ഈടാക്കുന്നതായി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: