മാഡ്രിഡ്: സ്പാനിഷ് ലീഗി മാഡ്രിഡ് ടീമുകള്‍ക്ക് സമനില. അത്ലറ്റികോ മാഡ്രിഡിനെ സെവിയയും റയല്‍ മാഡ്രിഡിനെ റയല്‍ ബെറ്റിസുമാണ് സമനിലയില്‍ തളച്ചത്. സെവിയ-അത്. മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയിലും ബെറ്റിസ്-റയല്‍ മാഡ്രിഡ് കളി 1-1നും സമാപിച്ചു. അത്ലറ്റികോ മാഡ്രിഡ് സമനില പാലിച്ചതോടെ പോയിന്റ് പട്ടികയില്‍ ബാഴ്സലോണ ഒന്നാമതെത്തി. ബാഴ്സക്ക് 20 കളികളില്‍ നിന്നും അത്ലറ്റികോക്ക് 21 കളികളില്‍ നിന്നും 48 പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ശരാശരി ബാഴ്സക്ക് തുണയായി. വിജയിച്ചിരുന്നെങ്കില്‍ അത്ലറ്റികോക്ക് ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു. 44 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
സെവിയക്കെതിരായ കളിയില്‍ ആധിപത്യം അത്ലറ്റികോയ്ക്കായിരുന്നെങ്കിലും ഗ്രിസ്മാനും കോകെയും ഉള്‍പ്പെട്ട താരനിരക്ക് ലക്ഷ്യങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല.
റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് റയല്‍ മാഡ്രിഡ് സമനില പിടിച്ചത്. 7-ാം മിനിറ്റില്‍ ആല്‍വാരോ സെജുഡോ നേടിയ ഗോളിലൂടെ ബെറ്റിസ് ലീഡ് നേടി. പിന്നീട് 70-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. ക്രിസ്റ്റിയാനോയും ബെന്‍സേമയും റോഡ്രിഗസും ഉള്‍പ്പെട്ടെ സൂപ്പര്‍താരനിര അവസരങ്ങള്‍ തുലച്ചുകളയുന്നതിലാണ് ഇന്നലെ പ്രാഗത്ഭ്യം കാണിച്ചത്. ഒടുവില്‍ 71-ാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് റയലിന്റെ മാനംകാത്ത ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ബില്‍ബാവോ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഐബറിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബില്‍ബാവോ വിജയം നേടിയത്. നാലാം മിനിറ്റില്‍ ഗൊണ്‍സാലസ് തോമസിന്റെ ഗോളിലൂടെ ഐബര്‍ മുന്നിലെത്തി. ബില്‍ബാവോക്ക് വേണ്ടി ആര്‍ട്ടിസ് അഡ്യൂറിസ് രണ്ട് ഗോളുകള്‍ നേടി.
12, 52 മിനിറ്റുകളിലായിരുന്നു അഡ്യൂറിസിന്റെ ഗോള്‍. 27-ാം മിനിറ്റില്‍ സബിന്‍ മറീനോയും 40-ാം മിനിറ്റില്‍ അയ്മറിക് ലപോര്‍ട്ടെയും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ഐബര്‍ താരം ഡോസ് സാന്റോസ് സ്വന്തം വലയില്‍ പന്തെത്തിച്ച് ദാനമായി നല്കി. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗൊണ്‍സാലസ് തോമസ് തന്റെയും ടീമിന്റെയും രണ്ടാം ഗോളും സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഡി പോര്‍ട്ടീവോ ലാ കൊരൂണ 1-1ന് വലന്‍സിയയെ സമനിലയില്‍ തളച്ചു. ഡിപോര്‍ട്ടീവോക്ക് വേണ്ടി 27-ാം മിനിറ്റില്‍ പെരസ് മാര്‍ട്ടിനസ് ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറി സമയത്ത് ആല്‍വാരോ നെഗ്രഡോ വലന്‍സിയയുടെ സമനില ഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: