ഓര്‍മ്മകളെയും അവര്‍ ഇന്ന് മതം മാറ്റുന്നു. പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാടിനോട് ചേര്‍ന്ന് കമലസുറയ്യയ്ക്ക് സ്മാരകമന്ദിരം. മലയാളിക്ക് ആര്‍ഷജ്ഞാനം പകര്‍ന്ന നാലപ്പാട്ട് നാരായണമേനോനും മലയാളകവിതയില്‍ അമ്മമനസ്സായി നിറഞ്ഞുനിന്ന ബാലാമണിയമ്മയ്ക്കും നീര്മാതളപ്പൂക്കള് നിറഞ്ഞ കഥാവസന്തം മലയാളിക്ക് പകര്‍ന്ന മാധവിക്കുട്ടിക്കും അന്യമായ സ്മൃതികേന്ദ്രം സുറയ്യ എന്ന പേരില്‍ പുന്നയൂര്‍ക്കുളത്തിന്റെ അഭിമാനത്തിനും പാരമ്പര്യത്തിനും മേല്‍ ഇന്ന് അടിച്ചേല്പിക്കപ്പെടുന്നു. ‘
സര്‍ക്കാരും സാഹിത്യ അക്കാദമിയും മുന്നിലും ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും പിന്നിലും നിന്നാണ് ഈ സാംസ്കാരിക അധിനിവേശം നടപ്പാക്കുന്നത്. വിഖ്യാതമായ ഒപ്പിടല്‍ സാഹിത്യസംഘത്തിന് മിണ്ടാട്ടമില്ല. അസഹിഷ്ണുതാപ്രചാരകന്മാരെ ഈവഴി കാണാനേ ഇല്ല. സാംസ്കാരിക ഫാസിസം എന്ന മുറവിളി മുഴങ്ങുന്നില്ല. ഇവിടെ എല്ലാം ഇങ്ങനെയാണ്….
ചിറയിന്‍കീഴില്‍ പ്രേംനസീറിന് ഒരു സ്മാരകം വേണമെന്ന് തീരുമാനിച്ചപ്പോള്‍ അതിനെതിരെ മതത്തിന്റെ വാളോങ്ങിയവര്‍, തിരൂരില്‍ തുഞ്ചന്റെ പ്രതിമ അനുവദിക്കില്ലെന്ന് ശാഠ്യം പിടിച്ചവര്‍, കോട്ടയ്ക്കല്‍ സാമൂതിരിസ്കൂളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിര്‍മ്മിച്ച കൂമന്‍കാവില്‍ നിന്ന് ഒ.വി. വിജയന്റെ പ്രതിമ നിഷ്കാസനം ചെയ്യാന്‍ അക്രമം അഴിച്ചുവിട്ടവര്‍…. അവര്‍ ഇപ്പോള്‍ കമലാസുറയ്യയുടെ സ്മാരകം വേണമെന്ന് വാദിക്കുന്നുവെങ്കില്‍ അതിന്റെ പിന്നിലെന്താവും? എന്തായാലും സര്‍ക്കാരും സാഹിത്യ അക്കാദമിയും അവര്‍ക്കൊപ്പമാണ്.
നേരത്തെയും ഇങ്ങനെതന്നെയായിരുന്നു കാര്യങ്ങള്‍. മാധവിക്കുട്ടിയായി മലയാളസാഹിത്യത്തില്‍ നിറഞ്ഞുനിന്ന കാലങ്ങളിലൊന്നും, നീര്‍മാതളം പൂത്തുനിന്ന നാളുകളിലൊന്നും പരിഗണിക്കാതിരുന്നവര്‍ അവര്‍ മതംമാറി കമലാ സുറയ്യയായപ്പോള് വീട്ടുമുറ്റത്തെത്തി. എഴുത്തച്ഛന് പുരസ്കാരമായിരുന്നു സുറയ്യയായതിന് സര്‍ക്കാര്‍ വക പാരിതോഷികം. മാധവിക്കുട്ടിയുടെ സര്‍ഗാത്മക സംഭാവനകളെ പരിഗണിച്ചായിരുന്നുവെങ്കില് ഈ പുരസ്കാരം നേരത്തെ നല്‍കേണ്ടിയിരുന്നതല്ലേ എന്ന് ചോദിച്ചവരെ അവര്‍ വര്‍ഗീയവാദികളായി ചിത്രീകരിച്ചു. ഇപ്പോഴത്തെ അവാര്‍ഡ് വാപ്സി സംഘങ്ങള്‍ അന്നും ഇത്തരം നെറികേടുകള്‍ക്ക് കുടപിടിച്ച് അവര്‍ക്കൊപ്പം സജീവമായിരുന്നു.
ഇപ്പോള്‍ പുന്നയൂര്‍ക്കുളത്തേക്ക് നുഴഞ്ഞുകയറുന്നവര്‍ തുഞ്ചന്‍പറമ്പില്‍ നിലവിളക്ക് കൊളുത്തുന്നതിന് വിലക്കേര്പ്പെടുത്തിയവരാണെന്ന് ഓര്‍ക്കണം. നാലപ്പാട്ട് തറവാടിന്റെ ഭാഗമായി അവശേഷിക്കുന്ന ചെറിയ സര്‍പ്പക്കാവും നികന്നുതുടങ്ങിയ കുളവും ഓര്‍മ്മകളില്‍ മായാതെ നില്ക്കുന്ന ആ നീര്‍മാതളവും സുറയ്യസ്മാരകത്തിന് കീഴില്‍ എന്താകും എന്നത് ആശങ്ക ഉണര്‍ത്തുന്ന ചോദ്യമാണ്. പുന്നയൂര്‍ക്കുളത്തുകാരുടെ ആരാധനാകേന്ദ്രത്തിന് നേരെ കൂടിയാണ് അധിനിവേശത്തിന്റെ മതശക്തികള്‍ അധികാരത്തിന്റെ കരം പിടിച്ച് ഈ അതിക്രമത്തിനൊരുങ്ങുന്നത്.
എത്ര ക്രൂരമായാണ് പ്രബുദ്ധമെന്ന് പറയപ്പെടുന്ന മലയാള മാധ്യമലോകവും രാഷ്ട്രീയ സാംസ്കാരിക സമൂഹവും നാലപ്പാട്ടെ കമലയോട് പെരുമാറിയതെന്ന് കേരളം മറന്നിട്ടില്ല. സര്‍വസ്വാതന്ത്ര്യത്തിന്റെ നീലമേഘനിഴലുകള് മെത്തയാക്കി ശയിക്കാന്‍ കൊതിച്ചവള്‍ പാളയം പള്ളിയിലെ കല്ലറയ്ക്കുള്ളില്‍ അടക്കം ചെയ്യപ്പെട്ടു. കമലയെ അടുത്തറിഞ്ഞവര്‍ വിലപിച്ചു. ആ ക്രൂരമായ വഞ്ചനയുടെ, മതംമാറ്റത്തിന്റെ ഞെട്ടിക്കുന്ന കഥ പിന്നീട്വി ഖ്യാതമാധ്യമപ്രവര്ത്തകയും കമലയുടെ ഉറ്റകൂട്ടുകാരിയുമായ ലീലാമേനോന് പച്ചയായി വെളിപ്പെടുത്തി. മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവും പാര്ലെമെന്റംഗവും മതപ്രഭാഷകനും പണ്ഡിതനുമൊക്കെയായി കൊണ്ടാടപ്പെടുന്ന അബ്ദുള്‍ സമദ് സമദാനിയാണ് കമലയെ സുറയ്യയെ പര്‍ദ അണിയിച്ചതെന്ന വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും കേരളം മിണ്ടിയതേയില്ല. മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തില്ല. കമലയ്ക്കുവേണ്ടി സംസാരിക്കാന്‍ ഒരു സാംസ്കാരികനായകനും നട്ടെല്ലുറപ്പുണ്ടായില്ല.
അതിനേക്കാള്‍ അതിശയകരമായിരുന്നു രാഷ്ട്രീയകേരളത്തിന്റെ മൗനം. ഒരു ലീഗ് നേതാവിനെതിരെ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ ഉണ്ടായിട്ട് അതൊന്ന് അന്വേഷിക്കണമെന്ന് പറയാന്‍പോലും ആളുണ്ടായില്ല. രാഷ്ട്രീയരംഗം സമീപകാലങ്ങളിലൊന്നും ഇത്രയും ഐക്യപ്പെട്ട ഒരു സംഭവമുണ്ടായിട്ടേയില്ല. എന്തുകൊണ്ട് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
സുറയ്യ എന്ന ഒരു സാഹിത്യകാരി മലയാളത്തിലുണ്ടായിട്ടില്ല. ഉണ്ടായിരുന്നത് മാധവിക്കുട്ടിയാണ്. നമ്മള് അതുകേട്ടാണ് ശീലിച്ചത്. ആണ്ടറുതികര്മ്മങ്ങള്പോലും നിഷേധിക്കപ്പെട്ട ഒരു കലാകാരിയുടെ ആത്മാവ് സജീവമായി നില്ക്കുന്ന മണ്ണാണത്. അതിനെ അപമാനിക്കരുത്. കണ്ണന്റെ രാധയായി ജീവിക്കാന്‍ കൊതിച്ചവള്‍, ഞാനെന്റെ കണ്ണനെയും കൊണ്ടാണ് പോകുന്നതെന്ന് മതംമാറുമ്പോഴും ഉറക്കെ പറഞ്ഞവള്‍, ഒടുവില്‍ അസ്വാതന്ത്ര്യത്തിന്റെ തടവില്‍നിന്ന് മോചനം ആഗ്രഹിച്ച് വിലപിച്ചവള്‍, തലോടലുമായെത്തുന്ന കൂട്ടുകാരെ അടുത്തുവിളിച്ചിരുത്തി കൃഷ്ണകീര്‍ത്തനങ്ങള്‍ പാടിക്കേട്ടിരുന്നവള്.. അത് ഒരു പരമ്പരയാണ്. നാലപ്പാടിന്റെ മണ്ണിന്റെ പുണ്യം. സാഹിത്യവും കലയും തലമുറ കൈമാറി പൂത്തുലഞ്ഞ മണ്ണ്…. അവിടെയാണ് ഇന്ന് മതമൗലികശക്തികള്ക്കായി സര്‍ക്കാര്‍ വിടുപണിചെയ്യുന്നത്. സി.വി. രാമന്‍പിള്ളയ്ക്ക് പകരം സി.വി. രാമന്റെ ചിത്രം വെയ്ക്കുകയും അതിന് താഴെ സി.വി. രാമന്‍പിള്ളയെന്ന് എഴുതിവെക്കുകയും ചെയ്ത സാംസ്കാരികവകുപ്പിന് നാലപ്പാടനെ, ബാലാമണിയമ്മയെ, മാധവിക്കുട്ടിയെ ഒന്നും അറിയാന്‍ വഴിയില്ല. ഇത് മഹാപാപമാണ്. ഈ മഹാപാപത്തിന് മാപ്പ് തരുമോ കാലവും മലയാളവും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: