കണ്ണൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം.
ഇന്നലെ രാവിലെ തളിപ്പറമ്പില്‍ നിന്നാരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ ആവേശോജ്ജ്വല സ്വീകരണത്തിനുശേഷം വൈകുന്നേരം തലശ്ശേരിയില്‍ സമാപിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഇരിട്ടിയിലും തുടര്‍ന്ന് 11 മണിക്ക് കൊട്ടിയൂരിലെയും സ്വീകരണത്തിനുശേഷം സ്വാഭിമാന്‍ യാത്ര വയനാട് ജില്ലയില്‍ പ്രവേശിക്കും.
അറിവാണ് സ്ത്രീശക്തിയുടെ അടിസ്ഥാനമെന്നും വേദകാലം മുതല്‍തന്നെ അറിവിന്റെ മേഖലയില്‍ സ്ത്രീകള്‍ മുന്‍പന്തിയിലായിരുന്നുവെന്നും മാതൃസമിതി സംസ്ഥാന അധ്യക്ഷ വി.ടി.രമ പറഞ്ഞു. സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കണ്ണൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധര്‍ജി സംസാരിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി മോഹനന്, മാതൃസമിതി സംസ്ഥാന സെക്രട്ടറി ശാന്താ എസ്.പിള്ള, പ്രേമാനന്ദ ശിവഗിരി മഠം, എന്‍.ഭാസ്കരന്, അഡ്വ.എം.കെ.രഞ്ജിത്ത്, ഹരീഷ്ബാബു മക്രേരി, സി.ജെ.ഗോപാലകൃഷ്ണന്, ഗിരീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. മാതൃസമിതി കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട് രൂപ ടീച്ചര്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി പ്രജുല നന്ദിയും പറഞ്ഞു.
തലശ്ശേരിയില്‍ നല്കിയ സ്വീകരണ പരിപാടി തോട്ടട അപൂര്വ്വാനന്ദാശ്രമത്തിലെ പ്രേം വൈശാലി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: