കോഴിക്കോട്: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞ്യോയെ ഭാഗ്യം തുണച്ചു. അപകടത്തില്‍ നിന്ന് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒരു നിമിഷമൊന്ന് വൈകിയിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല സ്ഥിതി. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കേണ്ട അവസ്ഥയാകുമായിരുന്നു കേരളത്തിന്.
കോഴിക്കോട് നടക്കാവ് ഗേള്‍സ് സ്കൂളിലെ സന്ദര്‍ശനത്തിനു ശേഷം സ്കൂളില്‍ നിന്നു പുറത്തിറങ്ങിയ റൊണാള്‍ഡീഞ്ഞ്യോ സഞ്ചരിച്ച വാഹനത്തിനു തൊട്ടുമുന്നില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു വീഴുകയായിരുന്നു. സിഗ്നല്‍ ലൈറ്റുകളോടെയുള്ള ഇരുമ്പ് പോസ്റ്റാണു വീണത്. ഇന്നലെ രാവിലെ 10.25 ഓടെയായിരുന്നു സംഭവം. ആരാധകരുടെ അതിരുകടന്ന ആവേശമാണ് സിഗ്നല്‍ പോസ്റ്റ് വീഴാന്‍ ഇടയാക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ വിശിഷ്ടാഥിതിയായി പ്രഖ്യാപിച്ച റൊണാള്ഡീഞ്ഞ്യോക്ക് സ്കൂളിനകത്തും പുറത്തും കനത്ത പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളെയോ ആരാധകരേയോ സ്കൂളിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സ്കൂളിനു പുറത്തെ ഫുട്പാത്തില്‍ കയര്‍കൊണ്ടു കെട്ടിയാണ് ആരാധകരെ പോലീസ് തടഞ്ഞത്.
ചടങ്ങിനു ശേഷം തിരിച്ചു പോകുന്ന റൊണാള്‍ഡീഞ്ഞ്യോയുടെ വാഹനത്തിനു മുന്നിലേക്കു ആരാധകര്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് പോസ്റ്റ് തകര്‍ന്നു വീണത്. പോലീസിന്റെ പൈലറ്റ് വാഹനം സ്കൂളിന്റെ പ്രധാന ഗേറ്റ് കടന്ന ഉടനെ തടിച്ചു കൂടിയ ആരാധകര്‍ താരത്തെ ഒരുനോക്ക് കാണാനായി സഞ്ചരിക്കുന്ന കാറിനു മുന്നിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റ് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: