ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ അരുണാചല്‍ പ്രദേശിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളണമെന്ന കോണ്‍ഗ്രസ് ആവശ്യം രാഷ്ട്രപതി അംഗീകരിച്ചില്ല.
കേന്ദ്രത്തിന്റെ ശുപാര്‍ശയ്ക്കെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് വരുന്നതിന് മുന്‍പ് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തത് കോടതിയോടുള്ള വെല്ലുവിളിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അരുണാചല്‍ പ്രദേശിലെ അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബിജെപിക്ക് 11 അംഗങ്ങളുമാണുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ ഒരു സംഘം എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് നബാം തുക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു. ഇതിന് ഗവര്‍ണര്‍ അംഗീകാരവും നല്കി. പിന്നീട് വിമത കോണ്‍ഗ്രസ് എംഎല്‍എയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ നവംബറില്‍ അരുണാചല്‍ പ്രദേശില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തത്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണമല്ലാതെ മറ്റു പോംവഴികളില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: